ഇന്ന് ഹാജിമാർ അറഫയിൽ സംഗമിക്കുകയാണ്. ഒറ്റ മനസ്സ്, ഒറ്റ വചസ്സ്, ഒറ്റ വേഷം, ഒറ്റ ലക്ഷ്യം, ഒറ്റ മാർഗം..... തിരിച്ചറിവിൻ്റെ മഹാസംഗമമാണ് അറഫ. 'അറഫ ' എന്ന ക്രിയാ പദത്തിൻ്റെ അർത്ഥം തിരിച്ചറിഞ്ഞുവെന്നാണ്. ആദി പിതാവ് ആദം നബിയും മാതാവ് ഹവ്വാ ബീവിയും കണ്ട് മുട്ടി പരസ്പരം തിരിച്ചറിഞ്ഞത് ഇവിടെ വെച്ചായിരുന്നുവെത്രേ. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നു. മനുഷ്യരെല്ലാം ഒന്നാണെന്നറിയുന്നു. അതിലുപരി സൃഷ്ടാവിനെ തിരിച്ചറിയുന്നു, അറഫയിൽ. അറഫ തന്നെയാണ് ഹജ്ജ് എന്ന് തിരുവരുൾ. 'ഉർഫത്' എന്നാൽ അതിർത്തി, പരിധി എന്നൊക്കെയാണർത്ഥം. രണ്ട് വസ്തുക്കളെ വിഭജിക്കുന്നതാണ് അതിർത്തി / പരിധി. ഹാജി, ഹജ്ജിന് മുമ്പും ശേഷവും എന്ന നിലക്ക് വിഭജിക്കപ്പെടുന്നു. നവജാത ശിശുവിൻ്റെ നിർമലത്വത്തിലേക്ക് തിരിച്ച് നടക്കുന്നു. 'ഉർഫ്' ക്ഷമയാണ്. ക്ഷമയുടെ, ത്യാഗത്തിൻ്റെ, സഹനത്തിൻ്റെ സംഗമമാണ് അറഫ. സഹസ്രാബ്ദങ്ങൾക്കപ്പുറത്ത്, ത്യാഗം കൊണ്ട്, സഹനം കൊണ്ട്, ക്ഷമ കൊണ്ട് ചരിത്രത്തെ പുളകമണിയിച്ച ഇബ്രാഹിമീ കുടുംബത്തിൻ്റെ ഓർമ പുതുക്കൽ കൂടിയാണല്ലോ ഹജ്ജും ബലി പെരുന്നാളും. ഹറമിൻ്റെ പരിധിക്ക് പുറത്ത്, മക്കയുടെയും ത്വാഇഫിൻ്റെയും ഇടയിലാണ് അറഫ പർവതം സ്ഥിതി ചെയ്യുന്നത്, മക്കയിൽ നിന്ന് 22 കി.മീ, മിനയിൽ നിന്ന് 10 കി.മീ, മുസ്ദലിഫയിൽ നിന്ന് 6 കി.മീ അകലത്തിൽ. അറഫയിലെ ജബലുർറഹ്മയിൽ നിന്ന് കൊണ്ടാണ് ഹബീബ് (സ്വ) തൻ്റെ വിടവാങ്ങൽ പ്രഭാഷണം നടത്തിയത്. ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം. മനുഷ്യരേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാൻ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല. മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരവ് കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങൾക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു. ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ നിങ്ങളെ ചോദ്യം ചെയ്യും. അജ്ഞാനകാലത്ത് നടന്ന ജീവനാശങ്ങൾക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകൻ തന്നെ. നിങ്ങളെല്ലാവരും ആദമിൽ നിന്നും ജനിച്ചു. ആദം മണ്ണിൽനിന്നും. നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കൽ ഏറ്റവും മാന്യൻ. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. നിങ്ങൾ ഖുർആൻ അടിസ്ഥാനമാക്കിക്കൊണ്ട് ജീവിക്കുന്ന കാലമത്രയും നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമത്രെ അത്. ജനങ്ങളേ, സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്റെ സംതൃപ്തിയോടുകൂടിയല്ലാതെ അവന്റെ ധനം കരസ്ഥമാക്കുവാൻ ഒരാൾക്കും പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. ആ ഇനത്തിൽ ഒന്നാമതായി ഞാൻ ദുർബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. മനുഷ്യരേ, നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക. അല്ലാഹു നിങ്ങളോട് സൂക്ഷിക്കാനേൽപ്പിച്ച ആസ്തിയാണ് (അമാനത്ത്) നിങ്ങളുടെ പത്നിമാർ. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് തന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുക. മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേൾക്കുക. നിങ്ങളുടെ നാഥന്റെ പരിശുദ്ധഹറമിൽ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോൾ നിങ്ങളുടെ നാഥന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം. പ്രസംഗത്തിന്റെ അവസാനത്തിൽ ആ ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയിൽ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോൾ എന്താണ് നിങ്ങൾ പറയുക?.'ജനസമൂഹം ഒരേ സ്വരത്തിൽ മറുപടി നൽകി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാദ്ധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ മറുപടി നൽകും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയർത്തികൊണ്ട് അവിടുന്ന് പ്രാർത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ, അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ,'' ഇങ്ങനെ മൂന്നുപ്രാവശ്യം ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു. അറഫയിൽ നിൽക്കുന്ന ഹാജിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ദുൽഹിജ്ജ 9 ന് നാം നോമ്പനുഷ്ഠിക്കുന്നു. അത് ശക്തമായ സുന്നത്താണ്. കഴിഞ്ഞ് പോയ ഒരു വർഷത്തെയും വരാൻ പോകുന്ന ഒരു വർഷത്തെ പാപങ്ങൾ പൊറുക്കാൻ കാരണമാണ്. 'ഏറ്റം കൂടുതലാളുകളെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന ദിവസമാണ് അറഫാ ദിനമെന്ന് ഹദീസുകളിലുണ്ട്. അറഫാ ദിനത്തിലെ പ്രാർത്ഥനകൾ തള്ളപ്പെടാത്തവയാണ്. ഈ സുവർണാവസരം നമുക്ക് ഫലപ്രദമായി വിനിയോഗിക്കാം.
CT.A.Kadher