പരിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാവുകയാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിലും, എല്ലാ മുൻകരുതലുകളും സ്വീകരിച്ച് സഊദി അറേബ്യയിൽ നിന്നുള്ള അറുപതിനായിരം പേരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഈ മഹാമാരിക്കിടയിലും ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ വിളിയാളത്തിനുത്തരം നൽകാൻ കഴിഞ്ഞവർ എത്ര ഭാഗ്യവാൻമാർ? പുണ്യഭൂമിയിലണയാൻ കാത്തിരുന്ന് കഴിയാതെ പോയവർ നിരാശപ്പെടേണ്ടതില്ല. അവരുടെ നിയ്യത്തിന് പ്രതിഫലമുണ്ടാകും, തീർച്ച. ഇസ്ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തേതാണ് ഹജ്ജ്. അത് കേവലമൊരു അനുഷ്ഠാനമല്ല. ഓരോ കർമങ്ങളിലും വലിയ സന്ദേശങ്ങളാണ് ഉൾച്ചേർന്നിരിക്കുന്നത്. ഹജ്ജ് കര്‍മങ്ങള്‍ സമാധാനത്തിന്റെ സന്ദേശമാണ് നമുക്ക് നല്‍കുന്നത്. സ്വമനസ്സിനു സമാധാനം, മുസ്‌ലിംകള്‍ക്കിടയിലുള്ള സമാധാനം, സകല മനുഷ്യര്‍ക്കുമുള്ള സമാധാനം തുടങ്ങി പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള സമാധാനത്തിനു വരെ ഹജ്ജ് ആഹ്വാനം ചെയ്യുന്നു. ഒരു വിശ്വാസിയുടെ മനസ്സിനു സമാധാനവും ശാന്തതയും നല്‍കാന്‍ ഹജ്ജ് കര്‍മങ്ങള്‍ മൂലം സാധിക്കുന്നു. ആന്തരിക സമാധാനം എന്നത് ഹജ്ജിന്റെ പ്രതിഫലവും അതിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതുമാണ്.ഹജ്ജിന്റെ വ്യത്യസ്ഥമായ കര്‍മങ്ങള്‍ ഒരാളുടെ ആത്മാവിനെയും ശരീരത്തിനെയും ശുദ്ധീകരിക്കാന്‍ മാത്രം തക്ക കഴിവുള്ള കര്‍മങ്ങളാണ്. നിരന്തരം അല്ലാഹുവിനെ സ്മരിക്കുക, പശ്ചാത്താപം, പ്രാര്‍ഥന, അല്ലാഹുവിനോട് പാപമോചനം തേടല്‍, സമര്‍പ്പണം, ധാര്‍മിക തത്വങ്ങള്‍ മുറുകെ പിടിക്കുമെന്നുള്ള പ്രതിജ്ഞ തുടങ്ങിയവയെല്ലാം ഒരാളെ ആന്തരികമായ മാനസികമായ സമാധാനത്തിലേക്ക് നയിക്കുന്നതാണ്. ഹജ്ജിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ തന്നെ ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് എന്ന തല്‍ബിയത് ചൊല്ലിക്കൊണ്ട് തന്റെ ആഗമനത്തെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ ഹജ്ജ് തീര്‍ഥാടനത്തിനിറങ്ങിപ്പുറപ്പെടുമ്പോള്‍ തന്റെ സമ്പത്തും കുടുംബവും അല്ലാഹുവിലേല്‍പ്പിച്ചു കൊണ്ടാണ് ഇറങ്ങുന്നത്. താന്‍ നിത്യ ജീവിതത്തില്‍ ധരിക്കുന്ന സാധാരണയായ വസ്ത്രം ഉപേക്ഷിച്ച് ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കുമ്പോള്‍ ഒരു നാള്‍ വെറും കൈയ്യോടെ അല്ലാഹുവിന്റെ സന്നിധിയിലേക്ക് പോകണമെന്ന കാര്യം അവന്‍ ആ സന്ദര്‍ഭത്തില്‍ ഓര്‍മിക്കുന്നു. അന്ന് താന്‍ ചെയ്തു കൂട്ടിയ നന്മകള്‍ മാത്രമായിരിക്കും അവന് കൂട്ടായിട്ടുള്ളത്. ഹജ്ജിലുടനീളം അവന്‍ അല്ലാഹുവിനെ സ്മരിക്കുന്നവനും അല്ലാഹുവിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് സദാ സമയവും ചിന്തിക്കുന്നവനുമായിരിക്കും. വ്യത്യസ്ഥ തരക്കാരായ വിശ്വാസികള്‍ ഒരേ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് ഒരേ തരത്തിലുള്ള ആരാധനാ കര്‍മങ്ങളുമായി,ഒരേ വസ്ത്രം ധരിച്ച് ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ ലോകത്തിനാകമാനം മാതൃകയായ സാഹോദര്യമാണ് അവിടെ പ്രത്യക്ഷമാകുന്നത്. ഹജ്ജ് കര്‍മത്തിനിടയില്‍ മറ്റൊരാളോട് തര്‍ക്കിക്കാനോ ജീവനുള്ള ഒരു വസ്തുവിനെ നോവിക്കാനോ പാടില്ല. എപ്പോഴും സമാധാന പൂര്‍ണമാകണം എന്നത് ഇഹ്‌റാം നല്‍കുന്ന പാഠമാണ്. അവനു ചുറ്റും നിരവധി മനുഷ്യര്‍ മൂലം അവന് ബുദ്ധിമുട്ടുണ്ടായാലും ശരി അവന്‍ ശാന്തനാകണമെന്നാണ് ഹജ്ജ് കല്‍പിക്കുന്നത്. ഇത് എല്ലാവരും പ്രാവര്‍ത്തികമാക്കുമ്പോള്‍ അവിടെ സമാധാനത്തിന്റെ താഴ്‌വര രൂപപ്പെടുകയാണ്. അങ്ങനെ ഹജ്ജ് ഒരു മുസ്‌ലിമിനെ, അവന്റെ വീക്ഷണങ്ങളോട് അഭിപ്രായവ്യത്യാസം പുലര്‍ത്തുന്ന അവനുമായി വിയോജിക്കുന്ന ആളുകളോട് പോലും സമാധാന പൂര്‍ണമായി ജീവിക്കാന്‍ പഠിപ്പിക്കുന്നു. ഹജ്ജില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ജീവനുള്ള ഒരു വസ്തുവിനെയും ഉപദ്രവിക്കാനോ വേട്ടയാടാനോ കൊല്ലാനോ പാടില്ല, അതിനെ തിന്നാനാണെങ്കിലും അല്ലെങ്കിലും ശരി. അങ്ങനെ ചെയ്യുന്നത് വലിയ അപരാധം ആണ്. നിശിദ്ധമാക്കപ്പെട്ട കാര്യമാണത്. അതു പോലെത്തന്നെയാണ് ഇഹ്‌റാമിലായിരിക്കുന്ന അവസ്ഥയില്‍ മരങ്ങളോ ചെടികളോ എത്രത്തോളമെന്നാല്‍ മുള്ള് നിറഞ്ഞ ചെടി വരെ മുറിക്കാനോ പറിക്കാനോ പാടില്ല. ഹജ്ജ് മനുഷ്യ ജീവിതത്തിൻ്റെ പ്രതീകമാണ്. ഹജ്ജിൻ്റെ ആത്മാവും ആന്തരാർത്ഥവും തിരിച്ചറിയുമ്പോഴാണ് അതിൻ്റെ മഹത്വവും പ്രാധാന്യവും ബോധ്യപ്പെടുക. ഹജ്ജിലെ നമ്മുടെ പ്രകടനങ്ങള്‍ ഒന്ന് അവലോകനം ചെയ്തു നോക്കൂ: ഒരു പ്രത്യേകവേഷവിധാനത്തില്‍ കുറെ മനുഷ്യര്‍ ഒരു മൈതാനത്ത് ഒരുമിച്ചുകൂടി കുറെ പ്രാര്‍ത്ഥനാ വാക്യങ്ങള്‍ ഉരുവിടുന്നു. ഒരു മന്ദിരത്തെ പ്രത്യേക രീതിയില്‍ വലം വെച്ച് ചുറ്റുന്നു. രണ്ടു മലകള്‍ക്കിടയില്‍ കുറെ പ്രാവശ്യം നടന്നും ഓടിയും മന്ത്രോച്ചാരണങ്ങള്‍ ഉരുവിടുന്നു. തലമുടി ഒഴിവാക്കുന്നു. ചില സ്തൂപങ്ങളില്‍ കുറെ കല്ലു പെറുക്കി എറിയുന്നു. മൃഗബലി നടത്തുന്നു. ഇവയുടെയൊന്നും ആന്തരാര്‍ത്ഥം അറിയുന്നില്ലങ്കില്‍/ ആത്മാവ് കണ്ടെത്തുന്നില്ലങ്കില്‍ അതൊക്കെ വെറും ഭ്രാന്തന്‍ പ്രകടനങ്ങളായി മാത്രം മാറില്ലേ? സ്വര്‍ഗത്തില്‍ നിന്ന് ഇറക്കപ്പെട്ട ശേഷം ഭൂമിയില്‍ വെച്ച് ആദി പിതാവിന്റെയും മാതാവിന്റെയും ആദ്യ സംഗമസ്ഥാനമാണ് അറഫ. ഭൂമിയിലെ മാനവചരിത്രം അറഫയില്‍ നിന്നാരംഭിക്കുന്നു. വളരെ ലളിതമായി, എല്ലാ ആര്‍ഭാടങ്ങളും ഉപേക്ഷിച്ച് രണ്ടു കഷ്ണം ശുഭ്ര വസ്ത്രധാരികളായി ഹാജിമാര്‍ അവിടെ സമ്മേളിക്കുന്നു. വര്‍ണ, വര്‍ഗ, ഗോത്ര, ദേശ, ഭാഷാ വൈജാത്യങ്ങളോ സ്ഥാനമാന പദവി വലുപ്പ വ്യത്യാസങ്ങളോ ഇല്ലാതെ. അസൂയ, പക, വിദ്വേഷം, വൈരാഗ്യം, ശത്രുത, വിഭാഗീയത, നീരസം തുടങ്ങിയ ദുര്‍ഗുണങ്ങളൊന്നും ഇല്ലാതെ മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളായ സമന്മാരാണെന്ന ദൃഢബോധ്യത്തില്‍ സമാധാനത്തോടെ സ്‌നേഹം പങ്കിടാന്‍ സഹകരണത്തോടെ വര്‍ത്തിക്കാന്‍ തയ്യാറാണെന്ന ഉള്ളിലുള്ള വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ഹിജ്‌റയും ജിഹാദും ഒരുമിക്കുന്ന ഒരാരാധനയാണ് ഹജ്ജ്. രണ്ടിലും ആത്മബലിയുണ്ട്. ത്വവാഫ് ഒരു പ്രകടനവും പ്രഖ്യാപനവുമാണ്. ഖുറൈശികള്‍ ഒരാരോപണം പ്രചരിപ്പിച്ചു: ‘സുഭിക്ഷമായി നമ്മോടൊപ്പം മക്കയില്‍ കഴിഞ്ഞിരുന്ന വേണ്ടപ്പെട്ട പലരും മുഹമ്മദിന്റെ കൂടെക്കൂടി മദീനയിലേക്ക് പോയപ്പോള്‍ പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പേക്കോലങ്ങളായി മാറി’ ഈ വിവരം പ്രവാചകന്റെ ചെവിയിലുമെത്തി. പുരുഷ ഹാജിമാരെല്ലാം ഒരു തോള്‍ ഒഴിവാക്കി ഇഹ്‌റാം വസ്ത്രം ധരിച്ച് തങ്ങളുടെ ആരോഗ്യം പ്രദര്‍ശിപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. അതോടൊപ്പം ചിട്ടയായി അടിവെച്ചടിവെച്ച് പട്ടാളത്തെപ്പോലെ കഅബയെ വലയം ചെയ്യുന്ന മുസ്‌ലിംകളെ കീഴ്‌പ്പെടുത്താന്‍ ഇനി ഖുറൈശികള്‍ക്കോ മറ്റോ സാധ്യമല്ലന്ന സന്ദേശം നല്‍കാനും പ്രവാചകന്‍ ത്വവാഫിന്റെ ക്രമീകരണത്തിലൂടെ ഉദ്ദേശിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം എവിടെയും എപ്പോഴും അല്ലാഹുവിനെ വിട്ടു പോകാതെ, ഈ മന്ദിരത്തെ വലയം ചെയ്യുന്ന പോലെ, അല്ലാഹുവിന്റെ ഹുദൂദ് (അതിര്‍വരമ്പുകള്‍, മറ്റുവാക്കില്‍ പറഞ്ഞാല്‍ ശരീഅത്ത്) പാലിക്കാന്‍ ഞങ്ങളിതാ തയ്യാറാണ് എന്ന പ്രഖ്യാപനത്തിന്റെ പ്രതീകമാണ് ആ പ്രദക്ഷിണം. ‘അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു.’ (ഖുർആൻ: 65/1) സഅ’യ് ആണ് ഹജ്ജിലെ മറ്റൊരു പ്രധാന പ്രതീകം. ദാഹാര്‍ത്തനായ പുത്രന് ജലം നല്‍കാന്‍ സഫാ, മര്‍വ മലകള്‍ക്കിടയില്‍ മാതാവ് ഹാജറ ഓടിയും നടന്നും അധ്വാനിച്ച ചരിത്രപ്രസിദ്ധമായ സംഭവ കഥയെ ഓര്‍മിപ്പിക്കുന്ന സഅ’യ് എന്ന പ്രതീകാത്മക കര്‍മം ജീവിതത്തിന്റെ നേര്‍ ചിത്രമാണ്. അല്ലാഹുവിന്റെ വിധിക്ക് കീഴ്‌പ്പെട്ട് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം ജീവന്‍ പണയം വെച്ച് അധ്വാനിച്ച ഹാജറയെപ്പോലെ ഈ ദീന്‍ നിലനിര്‍ത്തി അധ്വാനിക്കാന്‍ ഞാനിതാ തയ്യാറാണ് നാഥാ എന്ന ഹാജിയുടെ വിളംബരമാണ് സഅ’യ്. ജലം അന്വേഷിച്ച് പാരവശ്യത്തോടെ പാഞ്ഞ ഹാജറക്ക് പ്രത്യക്ഷത്തില്‍ ആ പ്രയത്‌നത്തില്‍ വിജയിക്കുന്ന അടയാളമൊന്നും കാണാനുണ്ടായിരുന്നില്ല. എന്നാല്‍ ഒരു പ്രവാചകന്റെ കീഴില്‍ ശരിയായ സത്യവിശ്വാസ ജീവിത പരിശീലനം നേടിയിരുന്ന ഹാജറ അവസാനിക്കാത്ത പ്രതീക്ഷയോടും അതിലേറെ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടും ക്ഷമയോടെ പ്രയത്‌നം ആവര്‍ത്തിച്ചത് സത്യവിശ്വാസികള്‍ക്ക് മാതൃകയാവാനാണ് ആവര്‍ത്തനം. ഹാജറയുടെ അധ്വാനമല്ല അവര്‍ക്ക് ജലം നേടിക്കൊടുത്തത്. ഇസ്മാഈലിന്റെ കുഞ്ഞിക്കാലുകള്‍ പതിച്ചിടത്ത് അല്ലാഹുവിന്റെ പ്രത്യേക ഇടപെടല്‍ കൊണ്ടാണ് കുളിര്‍നീരുറവ പൊട്ടി ഒഴുകിയത്. മനുഷ്യപ്രയത്‌നം അല്ലാഹു സ്വീകരിച്ചു കൊണ്ട് അവന്റെ യുക്തി അനുസരിച്ചാണ് ഫലം നല്‍കുക എന്നൊരു പാഠവും ഇതിലൂടെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെയെല്ലാം കാര്യം അങ്ങനെ തന്നെയാണ്. അതിനാലാണ് ചില പ്രാര്‍ത്ഥനകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും നാം അവ ആത്മാര്‍ഥമായി ചെയ്യുമ്പോഴും പ്രതീക്ഷിക്കുന്ന രീതിയില്‍ ഫലം ലഭിക്കാത്തത്. അതുകൊണ്ട് പ്രാര്‍ത്ഥനയോ പ്രയത്‌നമോ പാഴായിപ്പോയി എന്ന് സത്യവിശ്വാസി നിരാശപ്പെടേണ്ടതില്ല. കാര്യങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അടിമക്ക് ഉത്തമമായത് അടിമയെക്കാല്‍ ഏറ്റവും നന്നായി അറിയുന്നത് സര്‍വജ്ഞനായ സംരക്ഷകനാണ്. ഈ യാഥാര്‍ഥ്യം മനസ്സില്‍ ദൃഢമാകുമ്പോള്‍ മനുഷ്യന്‍ വിധിയോട് സംതൃപ്തമായി പൊരുത്തപ്പെട്ട് ശാന്തമായി മൂന്നാട്ട് നീങ്ങും. അതിനാല്‍ സത്യവിശ്വാസി ഏത് അങ്കലാപ്പിനിടയിലും പ്രതീക്ഷാനിര്‍ഭരനും ശുഭാപ്തി വിശ്വാസിയുമായിരിക്കും. അതാണ് ഹാജറയിലൂടെ അല്ലാഹു പ്രകടമാക്കുന്നത്. പുത്ര ബലിക്ക് ദൈവിക നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ അതില്‍ നിന്ന് ഇബ്രാഹീം നബി(അ)യെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പൈശാചിക പ്രേരണയെ തുരത്താനാണ് അദ്ദേഹം കല്ലെറിഞ്ഞത്. സത്യവിശ്വാസികള്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന്റെ പ്രതീകമാണ് കല്ലേറ്. സ്തൂപങ്ങളിലേക്കല്ല സ്വന്തം ഹൃദയത്തിലേക്കാണ് ആ ഏറ് ചെന്നു പതിക്കേണ്ടത്. അല്ലാഹുവിനോടുള്ള പ്രിയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ‘മക്കളില്ലാത്ത എനിക്ക് ഒരു പുത്രനുണ്ടായാല്‍ അവനെയും അല്ലാഹുവിന്റെ തൃപ്തിക്ക് ബലി നല്‍കാന്‍ ഞാന്‍ തയ്യാറാണന്ന് ‘ ഒരിക്കല്‍ ഇബ്രാഹീം നബി പറഞ്ഞതായി കഥയുണ്ട്. അത് പരീക്ഷിക്കാനായിരുന്നു പുത്ര ബലി കല്‍പന. തനിക്കേറ്റവും ഇഷ്ടപ്പെട്ടതും അല്ലാഹുവിന്റെ തൃപ്തിക്കായി ബലി നല്‍കുക, അതാണ് ബലിയുടെ സന്ദേശം. അപ്പോള്‍ നാം അവനവന്റെ ഇസ്മാഈലിനെ അല്ലാഹുവിന്റെ തൃപ്തിക്കായി ബലി കൊടുക്കുക. സത്യവിശ്വാസ സാക്ഷ്യത്തിന്റെ ഔന്നിത്യമാണത്.
CT.A.Kadher