ചിന്തനീയം

15 Jul 2021

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇന്ന് സംസ്ഥാന വ്യാപകമായി നിർണായകമായ ഒരു പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ജുമുഅ നിസ്കാരത്തിനും ബലി പെരുന്നാൾ നിസ്കാരത്തിനും ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമസ്ത ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധം നടത്തുന്നത്. നിരവധി തവണ സർക്കാറിന് മുന്നിൽ മാന്യമായി ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞതാണ്. നിവേദനങ്ങൾ നൽകി. കത്തുകളെഴുതി. മുഖദാവിൽ കണ്ട് ആവശ്യപ്പെട്ടു. എല്ലാം വനരോദനങ്ങളായി മാറിയപ്പോഴാണ് പ്രതിഷേധത്തിനിറങ്ങേണ്ടി വരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപകമായ ഇളവുകൾ വന്ന് കഴിഞ്ഞു. പൊതു ഗതാഗതം വരെ സജീവമായി. അങ്ങാടികൾ ഉണർന്നു. മദ്യഷാപ്പുകൾക്ക് മുന്നിൽ നിയന്ത്രണങ്ങളേതുമില്ലാതെ ആളുകൾ ക്യൂ നിൽക്കുന്നു. എല്ലാം പൂർവ സ്ഥിതിയിലേക്ക് വരുമ്പോഴും ആരാധനാലയങ്ങളോടും വിശ്വാസികളോടും സർക്കാർ കാണിക്കുന്നത് ചിറ്റമ്മനയമാണെന്ന് പറയാതെ നിർവാഹമില്ല. കോവിഡ് നിയന്ത്രണങ്ങളോട് സർവാത്മനാ സഹകരിച്ചവരാണ് എക്കാലത്തും വിശ്വാസികൾ. വിശുദ്ധ റമളാനിൽ പോലും പള്ളികളടച്ച് നിയന്ത്രിച്ചിട്ടുണ്ട്. പെരുന്നാൾ നിസ്കാരം പോലും പള്ളികളിൽ വേണ്ടെന്ന് സ്വയം തീരുമാനിച്ചിട്ടുണ്ട്. സർക്കാറിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മാറിയ സാഹചര്യത്തിൽ ന്യായമായ ആവശ്യമാണ് വിശ്വാസികൾ സർക്കാറിന് മുന്നിൽ വെക്കുന്നത്. ഏതെങ്കിലും പ്രത്യേക മത വിഭാഗത്തിൻ്റെ മാത്രം വിഷയമല്ല ഇത്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനമാണ് ആരാധനകൾ. അതൊരു സെക്കണ്ടറി വിഷയമല്ല. പ്രഥമ പ്രധാനം തന്നെയാണ്. ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശമായിട്ടുള്ള നാടാണ് നമ്മുടേത്. ആ അവകാശമാണ് നാം ചോദിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് അനുവദിച്ചിരുന്ന തുച്ഛമായ ഇളവുകൾ കേവലം ഇലക്ഷൻ ഗിമ്മിക്കായിരുന്നുവെന്ന് നമുക്ക് ബോധ്യമാകുന്നു. വിശ്വാസങ്ങളേയും ആരാധനകളേയും പതുക്കെ പതുക്കെ നിർവീര്യമാക്കാനുള്ള ഗൂഢശ്രമം കോവിഡിൻ്റെ മറവിൽ നടക്കുകയാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ വിശ്വാസികൾ ഉണരണം. മദ്യ ഷാപ്പുകളിലെ ആൾക്കൂട്ടം സൃഷ്ടിക്കാത്ത എന്ത് പ്രതിസന്ധിയാണ്, കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ച്, അംഗ ശുദ്ധി വരുത്തി, നിശ്ചിത എണ്ണം ആളുകൾ അകലം പാലിച്ച് പള്ളിയിൽ വന്നാലുണ്ടാവുക എന്ന ചോദ്യം പ്രസക്തമാണ്. അശാസ്ത്രീയമായ നിയന്ത്രണങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാകുമ്പോഴും, ധാർഷ്ട്യത്തോടെ പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി എത്രമാത്രം അരോചകമാണ്? മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ നയങ്ങൾക്കെതിരെ നമുക്ക് സമാധാനപരമായി പ്രതിഷേധിക്കാം. ജനങ്ങളാണ് ജനാധിപത്യത്തിൽ പരമാധികാരികൾ.

CT.A.Kadher