ചിന്തനീയം

06 Jul 2021

ഇന്നലെ ( ജൂലൈ 5) മലയാള സാഹിത്യത്തറവാടിൻ്റെ ഉമ്മറത്ത് ചാരു കസേരയിട്ട് ഇരുന്ന 'സുൽത്താൻ' വൈക്കം മുഹമ്മദ് ബശീറിൻ്റെ 'ആണ്ട്' ദിനമായിരുന്നു. 'ഒന്നും ഒന്നും കൂട്ടിയാൽ മ്മിണി ബല്യ ഒന്ന് ', 'ൻ്റെപ്പൂപ്പാക്കൊരാനണ്ടാർന്നു' തുടങ്ങി വലിയ വലിയ ദർശനങ്ങളും ചിന്തകളും സരളവും സരസവുമായി അവതരിപ്പിച്ച ബശീർ മലയാള സാഹിത്യത്തിൽ മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങൾ കീഴടക്കി. മലയാള സാഹിത്യത്തിലേക്ക് മുസ്ലിം സംജ്ഞകളും സങ്കേതങ്ങളും ധൈര്യപൂർവം ആനയിക്കാൻ ബശീറിന് കഴിഞ്ഞു. 'ചെറുപ്പകാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിലെ നീചകഥാപാത്രങ്ങളെല്ലാം മുസ്ലിം പേരുള്ളവരായിരുന്നു. കള്ളന്മാർ, കൊലപാതകികൾ, ആഭാസൻമാർ, പിടിച്ചു പറിക്കാർ.ഇത് കണ്ട് എനിക്ക് വിഷമം തോന്നി. വലുതാകുമ്പോൾ ശരിയായ ഇസ്ലാമിനേയും മുസ്ലിംകളേയും കുറിച്ചെഴുതണമെന്ന് തീരുമാനിച്ചതിൻ്റെ ഫലമായാണ് ഞാൻ എഴുതിത്തുടങ്ങിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 1944 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ബാല്യകാല സഖി മലയാളിയുടെ വായനാലോകത്തെ മുസ്‌ലിം സാമൂഹ്യ പരിസരത്തിന്റെ വരവറിയിച്ചു. സവര്‍ണമായ ആശയങ്ങളും മുഖ്യധാരാ പ്രസ്ഥാനങ്ങളും അരങ്ങുവാണിരുന്ന വായനാലോകത്തേക്ക് സുന്നത്ത് കല്യാണത്തിന്റെ കഥ പറഞ്ഞ് ബഷീര്‍ കൊണ്ടുവന്നത് വലിയ മാറ്റത്തിന്റെ ഉണര്‍വായിരുന്നു. 'എന്ത് കൊണ്ടാണ് നിങ്ങൾ കാക്കാമാരും കാക്കാത്തിമാരുമായത് എന്ന് നിങ്ങൾക്കറിയുമോ? ഒരു കാക്കക്ക് ഒരപ്പം കിട്ടിയാൽ, അത് കാ... കാ... എന്ന് പറഞ്ഞ് പ്രദേശത്തുള്ള മുഴുവൻ കാക്കകളെയും വിളിച്ച് വരുത്തും. ശേഷം, കിട്ടിയ ഭക്ഷണം എല്ലാവരും പങ്കിട്ടെടുക്കും. ഈ ഹൃദയവിശാലതയും ഒത്തൊരുമയുമാണ് കാക്കാമാരാക്കിയത് ' എന്ന് ബശീർ എഴുതി. 'അവന്‍ നാട്ടിലുള്ള മാവുകളിലൊക്കെ വലിഞ്ഞുകയറും. അവയുടെ ഉച്ചിയിലെ ചില്ലക്കൊമ്പുകളില്‍ പിടിച്ച് ഇലപ്പടര്‍പ്പുകളുടെ മീതേകൂടി അനന്തമായ ലോക വിശാലതയില്‍ നോക്കുക അവന് ഒരു രസമാണ്. ചക്രവാളത്തിന്റെ അപ്പുറത്തുള്ള ലോകങ്ങള്‍ കാണാന്‍ അവനു കൊതിയാണ്. ഭാവനയില്‍ മുഴുകി അവന്‍ വൃക്ഷത്തിന്റെ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ അടിയില്‍ നിന്ന് സുഹ്‌റാ വിളിച്ചു ചോദിക്കു: മക്കം കാണാവോ ചെറ്ക്കാ? മജീദ് അതിനുത്തരമായി ഉയരെ മേഘങ്ങളോട് പറ്റിച്ചേര്‍ന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്ന് വിശ്വസിക്കുന്ന വരികള്‍ സ്വരമാധുര്യത്തോടെ ഉരുവിടും: മക്കം കാണാം, മദീനത്തേ പള്ളി കാണാം! (ബാല്യകാല സഖി, ബശീര്‍) ബശീറിനെ മുസ്ലിം എന്ന കള്ളിയിൽ മാത്രമൊതുക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയായിരിക്കുമെങ്കിലും സമുദായത്തോടുള്ള പ്രതിബദ്ധത ഉറക്കെ പ്രഖ്യാപിച്ചയാളായിരുന്നു ബശീർ. തൻ്റെ കൃതികളിലും സംസാരങ്ങളിലും ലോഭമന്യേ ഈ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. 'മുസ്ലിംകൾ ഒന്നിച്ച് നിന്ന് മൂത്രമൊഴിച്ചാൽ ഒലിച്ചു പോകാനുള്ളതേയുള്ളൂ ശത്രുക്കളെ'ന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇസ്ലാം പുരാതന മതമാണെന്ന് പരിഹസിച്ചവരെ, 'അതെ, സൂര്യനും ചന്ദ്രനും പോലെ പുരാതനം ' എന്ന് മറുപടി പറഞ്ഞ് വായടപ്പിച്ചു. സമുദായത്തിലെ പൊങ്ങച്ച പ്രകടനങ്ങളെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' തുടങ്ങിയ സൃഷ്ടികളിലൂടെയും പ്രയോഗങ്ങളിലൂടെയും കണക്കിന് പരിഹസിച്ചു. ഒരേ സമയം പരിഷ്‌കാരിയും സ്വൂഫിയും സ്വാതന്ത്ര്യ സമര സേനാനിയുമൊക്കെയായി കാണപ്പെട്ട ബഷീര്‍ പലപ്പോഴും പാരമ്പര്യ ഇസ്‌ലാമിനോട് തെറ്റിയും പിരിഞ്ഞും അകന്നും അടുത്തും കൊണ്ടിരുന്നു. കാതുകുത്തും മാര്‍ഗക്കല്യാണവും വിവരിക്കുന്നതോടൊപ്പം തന്നെ ഇതേതുടര്‍ന്നു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും മാമൂലുകള്‍ക്കുമെതിരെ കലഹിച്ചു കൊണ്ടുമിരുന്നു. സ്ത്രീ വിദ്യാഭ്യാസം ഇസ്‌ലാമിക വിരുദ്ധമെന്നും അവള്‍ തൂലിക തൊടരുതെന്നും പറയുന്നവരെ ഖലീഫ ഉമര്‍ (റ) കണ്ടാല്‍ നാവരിയുമെന്നാണ് ബഷീര്‍ പ്രതികരിച്ചത്. മുസ്ലിമായിരുന്ന, മുസ്ലിം എന്ന് പറയുന്നതിൽ അഭിമാനിയായിരുന്ന, അടിയുറച്ച ദൈവ വിശ്വാസിയായിരുന്ന ബശീർ, പക്ഷേ, പ്രായോഗിക ജീവിതത്തിൽ എത്രത്തോളം മുസ്ലിമായിരുന്നു എന്നത് അഭിപ്രായാന്തരമുള്ള കാര്യമാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ട ബശീർ അനുസ്മരണങ്ങളിൽ വ്യത്യസ്തമായി തോന്നിയത് പ്രമുഖ പണ്ഡിതൻ നജീബ് മൗലവി മമ്പാടിൻ്റെ കുറിപ്പാണ്. അതിവിടെ പകർത്തുന്നു: രണ്ടു ബഷീർ: കുറിപ്പുകാരനെ ശ്രദ്ധിക്കുമ്പോൾ കൗതുകം തോന്നാം. പക്ഷെ ചെറുപ്പന്നാളിലേ എന്നെ ആകർഷിച്ച സാഹിത്യ സുൽത്താനെ അനുസ്മരിക്കാതെ മനസ്സു സമ്മതിക്കുന്നില്ല. ബഷീറിനെ അടുത്തുനിന്നു കണ്ട പരിചയം പോലും ഇയാൾക്കില്ല. സൗകര്യം ലഭിച്ചപ്പോളും അടുക്കാൻ പേടി തോന്നി. അകലെയിരുന്നു മാത്രം കണ്ടിട്ടുണ്ട്. പക്ഷെ അത്യുദാരനായ അല്ലാഹു മാനവരാശിക്ക് കനിഞ്ഞേകിയ പേന കൊണ്ടുള്ള 'വിദ്യ' ജനകോടികളെ തന്നിലേക്കടുപ്പിച്ചു. വിശുദ്ധ ഖുർആനിലെ പ്രാരംഭമായിറങ്ങിയ സൂക്തത്തിൽ അല്ലാഹു എടുത്തു പറഞ്ഞ ആ ഔദാര്യത്തിന്റെ മഹദ്ഫലം. ' പേന കൊണ്ടെഴുതാൻ പഠിപ്പിച്ച റബ്ബ് അത്യുദാരൻ തന്നെ.' മൻസൂർ ഹല്ലാജിന്റെ "അനൽഹഖും" ശങ്കരാചാര്യരുടെ "അഹം ബ്രഹ്മാസ്മി" യും ഒന്നെന്നു ധരിച്ച് 'അനർഘനിമിഷ' വും മറ്റുമെഴുതിയ വൈക്കം മുഹമ്മദ് ബഷീറുമായി എനിക്കെന്തു ബന്ധം? സി. എൻ. അഹമ്മദ് മൗലവി പോലുള്ളവരുമായി സമ്പർക്കപ്പെട്ടും ചർച്ച ചെയ്തും മതം പഠിക്കുകയും കേവലം വിവർത്തനഗ്രന്ഥങ്ങളിലൂടെ മാത്രം ഖുർആൻ തെല്ലു പഠിക്കുകയും ചെയ്തു സ്വന്തം സമുദായത്തിലെ പല ആചാരങ്ങൾക്കും നേരെ ശരമെയ്‌തും ഒളിയമ്പുകളെറിഞ്ഞും പരിഹാസം ചൊരിഞ്ഞും കഥയെഴുതിയ ബഷീറുമായി എനിക്കെന്ത് ബന്ധം? കേശവ്‌ദേവ്, തകഴി, പൊൻകുന്നം വർക്കി തുടങ്ങിയവർക്കൊപ്പം കുടിച്ചു പൂസായി കളിച്ചും പുളച്ചും തെറിപറഞ്ഞും ലക്കുതെറ്റി ജീവിച്ച ബഷീറുമായി എനിക്കെന്തു ബന്ധം?. 'സദാ മദ്യപാനവുമായി, അടുക്കുന്നവരെ തെറി പറഞ്ഞോടിക്കുകയും ഏതു വമ്പനെയും ശകാരിച്ചു പടിയിറക്കുകയും ചെയ്യു' മെന്ന് എം.ടി പരിചയപ്പെടുത്തിയ ഗുരു, യാത്രക്കിടയിൽ കാറു കേടായപ്പോൾ കടലാസ്സിൽ പൊതിഞ്ഞു കരുതിയ കുപ്പി പുറത്തെടുത്തു കുടിക്കാൻ നോക്കുമ്പോൾ കാലിക്കുപ്പിയെന്നു കണ്ടു ദേഷ്യം പിടിച്ചെങ്കിലും സഹജ നർമ്മത്തോടെ "പോയി തന്റെ സഹോദരനെ കൊണ്ടു വാടാ" എന്നാക്രോശിച്ചു പുറത്തേക്കെറിഞ്ഞ വർക്കിയുടെ സുഹൃത്ത്, എറണാകുളത്തെ ബുക്ക്‌സ്റ്റാളിൽ സുഹൃത്തുക്കൾക്കൊപ്പം സംഘം ചേർന്നു വൈകുന്നേരമായാൽ മദ്യപിച്ച് എത്രനേരം വേണമെങ്കിലും നേരംപോക്കു പറയുന്ന തകഴിയുടെ ചങ്ങാതി, ഈ ബഷീറുമായി എനിക്കെന്തു ബന്ധം? ഉണ്ട്. ആത്മബന്ധം തന്നെയുണ്ട്. അദ്ദേഹം മുസ്ലിമായിരുന്നു. മുസ്ലിമെന്നു പറയുന്നതിൽ അഭിമാനി. മുസ്ലിം കഥാപാത്രങ്ങളെ വച്ച് ഇസ്‌ലാമിക കുടുംബപശ്ചാത്തലത്തിൽ കഥയെഴുതിയ അഥവാ കഥ പറഞ്ഞ മതഭക്തൻ. അണ്ഡകടാഹങ്ങളെയും മഹാ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെയും അവന്റെ കരുണയെയും ദിവ്യഗ്രന്ഥമായ വിശുദ്ധ ഖുർആനെയും സാഹിത്യ ലോകത്തു നെഞ്ചുറപ്പോടെ എഴുന്നള്ളിച്ച സാഹിത്യകാരൻ. വർഗ്ഗീയ മാനസർക്കു പോലും ചൊടിപ്പും അറപ്പുമുളവാക്കാതെ അഥവാ പ്രകടിപ്പിക്കാൻ അവസരം നൽകാതെ ഇസ്‌ലാമിനെയും മുസ്ലിംകളെയും അവരുടെ സംസ്കാരത്തെയും സാങ്കേതിക മൊഴികളെയും പോലും കഥാവിശയമാക്കിയ മറ്റാരെ തനിക്കൊപ്പം പറയാനാവും? 'ഭഗവത് ഗീതയും കുറേ മുലകളും' എന്നു മഹാഭാരതത്തിൽ നിന്നു കൊണ്ട് ചിരിച്ചു പറയാൻ വേറെയാരെകൊണ്ടാവും? ബഷീറിന്റെ കഥകൾ വിലയിരുത്താൻ ഞാനാരുമല്ല. മലയാളക്കരയിലെ മാത്രമല്ല, സാഹിത്യ ലോകത്തെ മുടിചൂടാമെന്നന്മാർ ബഷീർ കൃതികൾ വായിച്ചു പ്രവിശാലമായ അർത്ഥ തലങ്ങളും ബഷീർ പോലും നിനച്ചിരിക്കാൻ വഴിയില്ലാത്ത വ്യാഖ്യാനങ്ങളും നൽകി വിലയിരുത്തുമ്പോൾ , അവിടെ നമുക്കെന്ത്? ഇല്ലാതില്ല. സഹൃദയത്വമെന്തെന്നറിയാത്ത, 'അമർചിത്രകഥ' വായിക്കുന്ന കൊച്ചു കുട്ടികളും ബഷീർ സാഹിത്യത്തിന്റെ സഹൃദയരാണല്ലോ. അതുകൊണ്ടാണല്ലോ കുട്ടിക്കാലത്തു തന്നെ പള്ളി ദർസിലിരുന്നു ഞാനും ആ കഥകൾ ആസ്വദിച്ചത്. ബഷീർ കൃതികളിൽ ചിലതേ വായിക്കാൻ കിട്ടിയുള്ളൂവെന്നായിരുന്നു ധാരണ. ഇനിയും ധാരാളം കാണുമെന്നും. അന്തരിച്ച ബഷീറിനെപ്പറ്റി വായിച്ചപ്പോൾ തന്റെ കൃതികളെകുറിച്ചു നോക്കി. 32 കൃതികളേയുള്ളൂ. 'ബഷീർ സമ്പൂർണ്ണ കൃതികൾ' കൂടാതെ എല്ലാം വായിച്ചവ. ചിലതു പലവട്ടം. ഇപ്രകാരം പഠിപ്പും വിവരവുമില്ലാത്ത നൂറുനൂറായിരം പേർ കാണും ബഷീർ സാഹിത്യത്തിന്റെ ആസ്വാദകരിൽ. ഇവരിലേറെയും പേർക്ക് ഭിന്നഭിന്ന വ്യാഖ്യാനങ്ങളും കാണും. കഥകളെ പറ്റി ഓ.എൻ.വി യും എം.ടി യും എൻ.പി. മുഹമ്മദും ടി. പത്മനാഭനും എം.എൻ വിജയനും എം.എം ബഷീറും യു.എ ഖാദറുമൊന്നും ഇതുവരെ കുറിച്ചിട്ടില്ലാത്ത, ഓർത്തിരിക്കാത്ത വ്യാഖ്യാനങ്ങൾ. ഇതാണ് ബഷീറിന്റെ വിജയം. കൊച്ചു കുട്ടികൾക്കും പടുവൃദ്ധന്മാർക്കും ബഷീർ ബഷീർ തന്നെ. അവരുടെയെല്ലാം സദാ അനുഭവങ്ങളാണ് ബഷീർ കഥയാക്കിയത്. ആടുകാരി പാത്തുമ്മയും ആടു പ്രസവിക്കുന്നതു തടസ്സമില്ലാതെ 'മുന്നംകണ്ട' തിൽ ഊറ്റം കൊള്ളുന്ന അബിയും പാത്തുകുട്ടിയും ഏതു വീട്ടിലാണില്ലാത്തത്? 'രണ്ടാനപ്പൂട' ക്കു വേണ്ടി കൊലകൊമ്പനാനയുടെ വാലിൽ കടിച്ചു പല്ലു കൊണ്ടു കരണ്ടു മുറിക്കാൻ ശ്രമിച്ചത് ബഷീറിന്റെ മാത്രം അനുഭവമാകാം.എന്നാൽ അതിനു നിർബന്ധിച്ച വികാരം എല്ലാരുടേതുമാണ്. എല്ലാവരും മനസ്സിലാക്കിയിട്ടുള്ള ഒന്നുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ചാരാചരങ്ങളോടുമുള്ള ബഷീറിന്റെ സ്നേഹം. തിരുനബിയുടെ ഒരു ഹദീസ് ഇങ്ങനെ : സകല ചാരാചരങ്ങളോടും നന്മയിൽ വർത്തിക്കാൻ അല്ലാഹു നിർദേശിച്ചിരുന്നു. തീറ്റക്ക് വേണ്ടി മൃഗത്തെ അറുക്കുമ്പോൾ പോലും വധരീതി നന്നാക്കുക തീറ്റമൃഗത്തോടുള്ള കടപ്പെട്ട ഇഹ്‌സാനാണ്. (മുസ്‌ലിം). ഇത് ബഷീറിന്റെ പ്രകൃതമായിരുന്നു. മനുഷ്യരും മൃഗങ്ങളും മാത്രമല്ല, അചേതന വസ്തുക്കളും, കരുണയും സ്നേഹവും അർഹിക്കുന്നതായി ബഷീർ വരച്ചറിയിച്ചിട്ടുണ്ട്. ഹാസസാഹിത്യത്തിലെ അത്യുത്‌കൃഷ്ട പടവിലായിരുന്നു ബഷീർ നിലയുറപ്പിച്ചത്. ജീവിതത്തിന്റെ തന്നെ വ്യഥാത്മകമായ വൈരുദ്ധ്യങ്ങളെയും പൊരുത്തക്കേടുകളെയും കരുണാപൂർവ്വം വീക്ഷിക്കുന്നതിൽ നിന്നുളവാക്കുന്ന ഹാസമാണ് അത്യുൽക്കൃഷ്ടം. ഇവിടെ ചിരിയും കരച്ചിലും പരസ്പരം മേളിക്കുന്നതും ഹാസം ജീവിത ചിന്തനവും നിരൂപണവുമായി പരിണമിക്കുന്നതും കാണാം. ഇത്തരം ഹാസം ക്രാന്തദർശികളായ മഹാ സാഹിത്യകാരന്മാരിൽ നിന്നേ പുറപ്പെടുകയുള്ളൂ. ബഷീറിനെ കുറിച്ചോർക്കുമ്പോൾ മനസ്സിലോടിയെത്തുന്ന ഒരറബി സാഹിത്യകാരനുണ്ട്, അബൂനുവാസ് (ഹി: 145- 195). സുപ്രസിദ്ധ അറബിക്കവി. നിമിഷകവി. കവിയായി ജനിച്ചയാൾ. തികഞ്ഞ താന്തോന്നി. സദാചാരാ രഹിത ജീവിതം. മദ്യപാനി. എല്ലാവിധ സുഖഭോഗങ്ങളിലും സന്തോഷം കണ്ടായാൾ. ബഷീറീന്റെ കഥാപാത്രമായ 'പുരുഷവേശ്യ' യുമായി രമിക്കുന്നയാൾ. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച് മദിക്കും. ഒരിക്കൽ താൻ മദ്യപാനം നിർത്തി എന്ന് കേട്ട് അഭിനന്ദിക്കാൻ വന്ന ഒരു സുഹൃത്തിനെയും മുന്നിലിരുത്തി ഒരു റാത്തൽ വീതം കുടിച്ചുകൊണ്ടിരുന്നുവത്രെ അയാൾ. അപ്പോളും പരമകാരുണികനായ, അണ്ഡകടാഹങ്ങളെ പടച്ച തന്റെ രക്ഷിതാവിൽ പ്രതീക്ഷയായിരുന്നയാൾക്ക്. അദ്ദേഹം പാടും : " എത്രയും പാപം ചെയ്തോ? കരുണാമയനും പാപമോചകനുമായ റബ്ബിന്റെ മുമ്പിലാണെത്തുക. അവിടെയെത്തുമ്പോൾ നിന്റെ എല്ലാ പാപങ്ങളും അവൻ പൊറുക്കും. കരുണാമയനായ മഹാരാജാവും യജമാനനുമാണവൻ. നരകവും പേടിച്ച് ഇവിടത്തെ സന്തോഷങ്ങൾ കളഞ്ഞുകുടിച്ചാൽ പരമ ദയാലുവായ അല്ലാഹുവിങ്കൽ ഖേദിച്ചു കൈ കടിക്കേണ്ടി വരും''. തന്റെ കവിതയിൽ തുളുമ്പുന്ന നന്മകൾ മൂലം അന്നത്തെ സദ്ജനങ്ങൾക്കും അബൂനുവാസിനോട് വെറുപ്പില്ല. താന്തോന്നിത്തത്തിൽ പ്രതിഷേധമുണ്ടെങ്കിലും. അല്ലാഹുവിനെ പറ്റിയുള്ള അചഞ്ചലവിശ്വാസവും അളവറ്റ ആശയും തന്റെ കവിതകളിൽ നിറഞ്ഞു നിന്നിരുന്നു. തന്റെ സമകാലികനാണ് സർവ്വസംഗപരിത്യാഗിയും സൂഫിവാര്യനുമായ അബുൽ അതാഹിയ്യ. അദ്ദേഹം പറഞ്ഞു: " സുഹ്ദിന്റെ (ദുൻയാവുമായി മനസ്സിന്റെ ബന്ധം വിച്ഛേദിക്കൽ) കാര്യത്തിൽ ഇരുപതിനായിരം വരികൾ ഞാൻ ചൊല്ലിയിട്ടുണ്ട്. പക്ഷെ അവയെല്ലാം അബൂനുവാസിന്റെ മൂന്നേ മൂന്ന് വരികൾക് പകരം നിൽക്കില്ല. സ്വയം ശാസിച്ചുകൊണ്ടുള്ള ആ വരികളുടെ ആശയം ഇതാണ്. " ഓ നുവാസ്, നീ അല്ലാഹുവിനെ ഭയക്കുക. നിന്റെ ദുർഗതിയിൽ സഹതപിക്കുക, ക്ഷമിക്കുക. ജീവിതം നിനക്ക് ദുഃഖം സമ്മാനിച്ചിട്ടുണ്ടെങ്കിൽ നിനക്കത് സന്തോഷം പകർന്ന അനർഘ നിമിഷങ്ങൾ അതേക്കാൾ കൂടുതൽ കാണും.ഓ മഹാപാപീ, നിന്റെ പാപമോർത്ത് നീ പിന്മാറേണ്ട. അല്ലാഹുവിന്റെ മാപ്പ് നിന്റെ പാപത്തേക്കാൾ എത്രയോ വലുതാണ്.'' അബുൽ അത്വാഹിയ അബൂനുവാസിനെ കുറ്റപ്പെടുത്തുകയും തന്റെ കുത്തഴിഞ്ഞ ജീവിതം ഒന്നു നിർത്തണമെന്ന് പലപ്പോഴും ഉപദേശിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം ചൊല്ലിയ കവിത ഇങ്ങനെ: " അല്ലയോ അബൂ അതാഹീ ; ഞാനെന്റെ സുഖഭോഗങ്ങൾ നിർത്തുമെന്നാണോ നിന്റെ വിചാരം? ഇബാദത്തുമായി കഴിഞ്ഞു കൂടി ഞാനെന്റെ പേരും കീർത്തിയും നശിപ്പിക്കുകയോ?'' കുറ്റപ്പെടുത്തൽ വല്ലാതെ ഗൗരവം പൂണ്ടപ്പോൾ അബൂ നുവാസ് പാടി: "സ്വന്തം മനഃസാക്ഷിയിൽ നിന്നു തന്നെ ഉൾവിളിയില്ലാതെ ശരീരം ദുഷ്ചെയ്‌തികളിൽ നിന്നു വിരമിക്കുകയില്ല" ഇതേ അബൂ നുവാസിനെ കുറിച്ചു മുഹമ്മദിബ്നു നാഫിഅ (റ) പറയുന്നു: ഞാനും അബൂനുവാസും സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ അവസാന കാലത്ത് ഒന്നു പിണങ്ങി. പിന്നീട് ഞാൻ കേട്ടത് അയാളുടെ മരണ വാർത്തയാണ്. ഞാൻ ദുഃഖ വിവശനായി. അങ്ങനെയിരിക്കെ, ഞാനൊന്നു മയങ്ങി. ഉറക്കമല്ല. അപ്പോഴുണ്ട് അബൂ നുവാസ്. ഞാൻ വിളിച്ചു: അബൂ നുവാസ്, അദ്ദേഹം പറഞ്ഞു: ഇവിടെ ഓമനപ്പേരുകൾക്ക് സ്ഥാനമില്ല. ഞാനപ്പോൾ തന്റെ ശരിപ്പേർ (ഹസനുബ്നു ഹാനിഉ) വിളിച്ചു. അദ്ദേഹം വിളികേട്ടു. ഞാൻ ചോദിച്ചു. അല്ലാഹു താങ്കളെ എന്തു ചെയ്തു? "ഞാൻ മരിക്കും മുമ്പു രോഗശയ്യയിൽ വച്ചു ചൊല്ലിയ കവിത മൂലം എന്നോടവൻ എല്ലാം ക്ഷമിച്ചു. ആ കവിത എന്റെ വിരിപ്പിനടിയിലുണ്ട്" ഞാൻ മയക്കം വിട്ടെഴുന്നേറ്റു. നേരെ തന്റെ വീട്ടിൽ ചെന്നു. എന്നെ കണ്ടപ്പോൾ വീട്ടുകാർ പൊട്ടിക്കരഞ്ഞു. ഞാൻ ചോദിച്ചു: എന്റെ പ്രിയ സുഹൃത്ത് മരിക്കും മുൻപു വല്ല കവിതയും ചൊല്ലിയിരുന്നോ?" ഞങ്ങൾ അറിയില്ല. മഷിക്കുപ്പിയും പേനയും കടലാസും ആവശ്യപ്പെട്ടു മേടിച്ചു എന്തോ അതിൽ കുറിച്ചിരുന്നു. അതെന്തെന്ന് ഞങ്ങൾ അറിയില്ല. " "എനിക്കൊന്നദ്ദേഹത്തിന്റെ റൂമിൽ പ്രവേശിക്കാൻ അനിവാദം തരുമോ?". അനുമതി ലഭിച്ചു. ഞാൻ റൂമിൽ കടന്നു. താൻ കിടന്ന കിടപ്പറയിലെ വസ്ത്രങ്ങൾ പോലും അനക്കിയിട്ടില്ല. ഞാൻ വിരിപ്പുയർത്തി. ഒന്നും കണ്ടില്ല. ഒരു വിരിപ്പു കൂടി പൊക്കി. അതാ കിടക്കുന്നു ഒരു കടലാസ്. അതിലിങ്ങനെ. "എന്റെ നാഥാ, എന്റെ പാപച്ചുമട് വളരെ വലുതെങ്കിലും നിന്റെ മാപ്പും ക്ഷമയും അതിലും മഹത്താണെന്നു എനിക്കു വിശ്വാസമുണ്ട്. സദ്‌വൃത്തർക്ക് മാത്രമേ നിന്നോട് പ്രാർത്ഥിക്കാൻ അവകാശമുള്ളൂവെങ്കിൽ, പാപികൾ മറ്റാരോട് പ്രാർത്ഥിക്കാൻ?ആരെ ആശിക്കാൻ?എന്റെ നാഥാ, നിന്റെ കൽപ്പന പോലെ ഞാനിതാ നിന്നോട് കേഴുന്നു. എന്റെ കൈകൾ നീ മടക്കുമെങ്കിൽ എന്നോട് കരുണ കാണിക്കാൻ മറ്റാരുണ്ട്? ഇതാ, നാഥാ, ഈ അടിയന്റെ കൈവശം നിങ്കലേക്കൊന്നുമില്ല. നിന്നെകുറിച്ചു ജീവിതമാസകലം ഞാൻ വച്ചുപുലർത്തിയ പ്രതീക്ഷയും നിന്റെ മാപ്പുമല്ലാതെ. എന്തായാലും ഞാനൊരു മുസ്ലിമാണല്ലോ " നമ്മുടെ ബഷീറും ഒരു മുസ്ലിമാണ്. പരമകാരുണികനായ റബ്ബിൽ പ്രതീക്ഷയുള്ള മുസ്‌ലിം. പരപ്രേരണയില്ലാതെ മദ്യപാനം തന്നിൽനിന്നുള്ള ഉൾവിളിമൂലം നിർത്തിയ മുസ്‌ലിം. നോക്കൂ. അടുത്തറിയുന്ന എം.ടി തന്റെ ഗുരുവിനെക്കുറിച്ചെഴുതി. "വർഷങ്ങൾ കഴിഞ്ഞു. ആളുകൾ പറഞ്ഞു, ബഷീർ കൂടുതൽ മതഭക്തനായി. പലർക്കും അമ്പരപ്പു തോന്നി. 'ന്റപ്പൂപ്പ' യും മറ്റും എഴുതിയ ബഷീർ ഈശ്വര വിശ്വാസിയായിരുന്നു. മതഭക്തനുമായിരുന്നു...... എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞാനൊരു മുസൽമാനാണു...... പിശുക്കിന്റെ പേരിൽ ഞാൻ പലപ്പോളും പരിഹസിക്കാറുള്ള അദ്ദേഹം മറുകൈ അറിയാതെ ദാനം ചെയ്ത കഥകൾ സ്വീകരിച്ചവർ വന്നു സ്വകാര്യമായി പറഞ്ഞിട്ടുണ്ട്". ഇതാ പൊൻകുന്നം വർക്കി സുഹൃത്തിനെ പറ്റി : "രണ്ടു ബഷീർ എന്റെ ഓർമ്മയിലുണ്ട്. കുടിക്കുന്ന ബഷീറും കുടി നിർത്തിയ ബഷീറും. ബഷീറിലെ വീണ്ടുവിചാരക്കാരനാണ് രണ്ടാമത്തെ ബഷീറിന്റെ സ്രഷ്ട്ടാവ്." "നിസ്കാരത്തെ അവൻ ബഹുമാനിക്കും എന്നാൽ നിസ്കരിക്കില്ല". എന്ന് പറഞ്ഞ വർക്കിയുടെ ബഷീറിന് പകരം ഒ. എൻ.വി പരിചയപ്പെടുത്തുന്ന മറ്റൊരു ബഷീർ. "ഞങ്ങൾ എല്ലാം ഉറങ്ങിക്കിടക്കുമ്പോൾ ആ മുറിയുടെ (തൃശ്ശൂരിലേ സാഹിത്യ അക്കാദമി ഗസ്റ്റ് റൂം) ഒത്ത മധ്യത്തിൽ ഒരു തോർത്തു വിരിച്ചിരുന്നു പലപ്പോഴും ബഷീർ നിസ്കരിക്കുന്ന ചിത്രം ഞാൻ ഓർക്കുന്നു. ബഷീർ പരമാകാരുണികനെന്നു പലപ്പോഴും വിശേഷിപ്പിക്കാറുള്ള ആ സ്നേഹമഹാശക്തിയിൽ ആത്മലയം പൂണ്ടിരിക്കുന്ന ആ ഇരിപ്പ്, കുനിഞ്ഞു നിലത്തു നെറ്റി മുട്ടിക്കുന്നത് നിശ്ശബ്ദതക്ക് ഒരു പോറലുമേൽപ്പിക്കാതെ ഞങ്ങൾ നോക്കിയിരുന്നിരുന്നു". ഇതാണ് ബഷീർ. രണ്ടു ബഷീറുകൾ ചേർന്ന ഇമ്മിണി ബല്യ ബഷീർ. അബുനുവാസിന്റെ അവസാന വരികളെപ്പോലെ ജീവിതാവസാനം " അന്തിമകാഹള" മെഴുതിയ ബഷീർ. എല്ലാ കൃതികളിലെയും ശൈലിയിൽ അന്തിമ കാഹളത്തിനും മംഗളം നേർന്ന ബഷീർ. ആ ബഷീറിന് പാപമോചനത്തിന്നും പരലോക സുഖത്തിനും പ്രാർത്ഥിച്ചു കൊണ്ട്. വിനയപൂർവ്വം...........' ബശീറിൻ്റെ 'എൻ്റെ ചരമക്കുറിപ്പ്' വായിക്കാം: സുന്ദരമായ ഈ ഭൂഗോളത്തില്‍ എനിക്ക് അനുവദിച്ചുതന്ന സമയം പരിപൂര്‍ണമായി അവസാനിച്ചു. സമയം തീരെ ഇല്ല. അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം... അനന്തം... അനന്തമായ സമയം. ഇതുവരെ ദിവസവും രാവിലെ കിടക്കപ്പായയില്‍നിന്ന് എണീക്കുമ്പോള്‍ രാവിലെ എന്നൊന്നും പറയാന്‍ ഒക്കുകില്ല കേട്ടോ ഞാന്‍ പറയുമായിരുന്നു: 'സലാം. സമയകാലങ്ങളുടെ അനന്തതയില്‍നിന്ന് ഒരു ദിവസംകൂടി അനുവദിച്ചുതന്നല്ലോ. നന്ദി. ഞാന്‍ ഹൈന്ദവസംന്യാസിമാരുടെകൂടെയും മുസ്‌ലിം സംന്യാസിമാരായ സൂഫികളുടെ കൂടെയും കഴിച്ചുകൂട്ടിയ നാളുകള്‍ ഓര്‍മയില്‍ വരുന്നു. അന്വേഷണമായിരുന്നു. ദൈവനാമങ്ങള്‍ ഉരുവിടുമായിരുന്നു. നിരന്തരമായ ധ്യാനമായിരുന്നു. താടിയും മുടിയും നീട്ടി ഏതാണ്ട് പരിപൂര്‍ണ നഗ്‌നതയിലുള്ള ഇരിപ്പ് പത്മാസനം, യോഗദണ്ഡ്. ദൈവം തമ്പുരാനേ, ഓര്‍ക്കുന്നു. പ്രപഞ്ചങ്ങളായ സര്‍വപ്രപഞ്ചങ്ങളെയും ബോധമണ്ഡലത്തില്‍ കേന്ദ്രീകരിച്ച് ധ്യാനത്തില്‍നിന്നുണര്‍ന്ന് ഭൂഗോളവും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും സൗരയൂഥങ്ങളും അണ്ഡകടാഹങ്ങളും എല്ലാ പ്രപഞ്ചങ്ങളും കേള്‍ക്കുമാറ് വളരെ പതുക്കെ മനസ്സു മന്ത്രിക്കുന്നു: 'അഹം ബ്രഹ്മാസ്മി. അതുതന്നെ ധ്യാനത്തില്‍നിന്നുണര്‍ന്ന് സൂഫികള്‍ മന്ത്രിക്കുന്നു അനല്‍ഹഖ്. 'അനര്‍ഘനിമിഷം' എന്ന എന്റെ ചെറുപുസ്തകത്തില്‍ 'അനല്‍ഹഖ്' ഉണ്ട്. അന്നൊരു ദിവസം ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് എനിക്കു തോന്നി. ഞാന്‍ ഇല്ലാതാകാന്‍ പോവുകയാണല്ലോ? ഞാനും നീയും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന് നീ മാത്രം അവശേഷിക്കാന്‍ പോവുകയാണ്. അതാണ് അനര്‍ഘനിമിഷം. മരണം എന്നെ ഭയപ്പെടുത്തുകയോ ഭയപ്പെടുത്താതിരിക്കുയോ ചെയ്തിട്ടില്ല. മരണം ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണല്ലോ. അതു വരുമ്പോള്‍ വരട്ടെ. ജനനംമുതല്‍ കുറേ അധികം പ്രാവശ്യം മരണത്തെ തൊട്ടുരുമ്മി. എന്റെ ഇടതുകാലില്‍ കൊടിയ വിഷമുള്ള ഒരു പാമ്പു ചുറ്റി. വലതുകാലിന്റെ പത്തിയിലൂടെ ഒരു വലിയ മൂര്‍ഖന്‍പാമ്പ് പതുക്കെ, വളരെ പതുക്കെ ഇഴഞ്ഞുപോയി. ഞങ്ങളുടെ വീട്ടില്‍ മൂന്നും നാലും പ്രാവശ്യം മൂര്‍ഖന്‍പാമ്പ് കയറി. രാത്രിയാണ്. ഒടുവിലത്തെ പ്രാവശ്യം മരണവുമായി നാലു വിരല്‍ അകലെ. ഞാന്‍ പാമ്പിനെ ചവിട്ടുമായിരുന്നു. ഞാന്‍ മരിച്ചു. ഇനി എന്നെ ആരെങ്കിലും ഓര്‍മിക്കണമോ. എന്നെ ആരും ഓര്‍മിക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. എന്തിനോര്‍മിക്കുന്നു? കോടാനുകോടി അനന്തകോടി സ്ത്രീപുരുഷന്മാര്‍ മരിച്ചുപോയിട്ടുണ്ടല്ലോ. അവരെ വല്ലവരും ഓര്‍മിക്കുന്നുണ്ടോ? എന്റെ പുസ്തകങ്ങള്‍, അതെല്ലാം എത്രകാലം നിലനില്‍ക്കും? പുതിയ ലോകം വരുമല്ലോ. പഴമ എല്ലാം പുതുമയില്‍ മായേണ്ടതുമാണല്ലോ. എന്റേത് എന്നു പറയാന്‍ എന്താണുള്ളത്? എന്റേതായി എന്തെങ്കിലും ഒരു തരി അറിവ് ഞാന്‍ സംഭാവന ചെയ്തിട്ടുണ്ടോ? അക്ഷരങ്ങള്‍, വാക്കുകള്‍, വികാരങ്ങള്‍ ഒക്കെയും കോടി മനുഷ്യര്‍ ഉപയോഗിച്ചിട്ടുള്ളതാണല്ലോ. പൂര്‍ണചന്ദ്രനും അനന്തകോടി നക്ഷത്രങ്ങളും തെളിഞ്ഞ ഏകാന്ത ഭീകരാദ്ഭുത സുന്ദരരാത്രിയില്‍ ചക്രവാളത്തിനകത്ത് തനിച്ചു ഞാന്‍ രണ്ടുമൂന്നു തവണ നിന്നിട്ടുണ്ട്. ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പേടിച്ചു കരഞ്ഞുകൊണ്ട് ഞാന്‍ ഓടിപ്പോന്നിട്ടുണ്ട്. മരുഭൂമിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഞാന്‍ മരിക്കേണ്ടതായിരുന്നു. അത് അജ്മീറിന് അടുത്തുവെച്ചാണ്. ഒരു ഉച്ചസമയം. ഞാന്‍ തിരിച്ചു. മരുഭൂമിയുടെ ഒരു മൂലയില്‍ക്കൂടിയാണ് വഴി. പണ്ട് വെട്ടുകല്ലുകള്‍ മാതിരി അടയാളങ്ങള്‍ ഉണ്ടായിരുന്നു; വഴിതെറ്റിപ്പോകാതിരിക്കാന്‍. കാലത്തിന്റെ പോക്കില്‍ കല്ലുകള്‍ മിക്കതും കാറ്റടിച്ച് മണ്ണില്‍ മൂടിപ്പോയി. എനിക്ക് വഴിതെറ്റി. ഭയങ്കര ചൂട്. നല്ല ദാഹവും. വലതുവശത്തേക്കാണ് പോകേണ്ടത്. ഞാന്‍ പോയത് ഇടതുവശത്തേക്ക്. അന്തമില്ലാത്ത മരുഭൂമി. ചുട്ടുപൊള്ളുന്നു. മുകളില്‍ ഭീകരസൂര്യന്‍ തലയുടെ അടുത്ത്. ലക്കില്ലാതെ നടക്കുകയാണ്. കാലുകള്‍ പൂണ്ടുപോകുന്നു. തോന്നുന്നത് തണുപ്പുമാതിരി. ചൂടില്‍ ഞാന്‍ വേവുകയാണ്. കൊടിയ ദാഹം. അവശനായി ഞാന്‍ വീണു. നീളത്തിലുള്ള ഒരു കരിക്കട്ടയാണ് ഞാന്‍. ഒത്ത നടുക്ക് അകത്ത് ഒരു ചെറിയ ചുവപ്പുവെളിച്ചം. അല്ലാഹ്, എന്താണത്? അതും മറഞ്ഞു. ബോധം തീരെയില്ല. അങ്ങനെ ചുട്ടുപഴുത്ത് എത്രസമയം കിടന്നു? ദിവസങ്ങളോ മണിക്കൂറുകളോ? അറിഞ്ഞുകൂടാ. അവിടെക്കിടന്ന് മരിച്ചിരുന്നെങ്കിലോ? ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു തമാശപോലെ. ഇഹലോകജീവിതം ഒരു വന്‍ തമാശയാണ്. ഭഗവാന്റെ ലീലാവിലാസം. ഒരിക്കല്‍ വി.കെ.എന്‍ എന്നോട് മരണത്തെപ്പറ്റിയുള്ള പ്രതികരണം ചോദിച്ചു. ഞാന്‍ പറഞ്ഞു: ഒല ുൗെേ ീളള ശേഹഹ വേല ഹമേെ ാീാലി േ(അവസാന നിമിഷം വരെ ബേജാറില്ല). വൈക്കം മുഹമ്മദ്ബഷീര്‍ മരിച്ചു; വാര്‍ത്ത വരുന്നു. എന്തിനാണ് മരിച്ചത്? അപ്പോള്‍ ഒരു കാരണം വേണം. അത്രതന്നെ. ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടുംതന്നെയില്ല. എല്ലാവര്‍ക്കും സലാം. മാങ്കോസ്‌റ്റൈന്‍ മരത്തിനും സര്‍വമാന ജന്തുക്കള്‍ക്കും സലാം. എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്. എല്ലാവര്‍ക്കും മംഗളം. ശുഭം' 'ഓർമയുടെ അറകളി'ൽ നിന്ന്: കിട്ടന്‍ ഈഴവനാണ്. കിട്ടച്ചോകോന്‍ എന്നാണ് ആളുകള്‍ വിളിക്കാറ്. എനിക്കോര്‍മ്മവയ്ക്കുമ്പോള്‍ കിട്ടന്റെ വായില്‍ പല്ലുകളൊന്നുമില്ല. പത്തെഴുപതില്‍ക്കൂടും വയസ്സ്. രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളും അവരുടെ കുട്ടികളും ചേര്‍ന്ന് ഇരുപത്തഞ്ചു സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട്ടിലാണ് ആ വൃദ്ധന്‍ താമസിക്കുന്നത്. ഒരു പൊതുമാന്യനാണ് കിട്ടന്‍. ചുറ്റുവട്ടമുള്ള മുസ്ലിം വീടുകളില്‍ കല്യാണങ്ങള്‍ക്കു പന്തലിടുക, സദ്യകള്‍ക്ക് സഹായിക്കുക. മൊത്തത്തില്‍ ഏതാവശ്യത്തിനും കിട്ടനുണ്ടാകും. കിട്ടന്റെ വീടിനു നേരെ മുമ്പില്‍ ഒരു എഴുപത് സെന്റ് തെങ്ങുംപറമ്പുണ്ട്. അത് എന്റെ ഉമ്മയുടെ ബാപ്പായുടെ വകയായിരുന്നു. വീതത്തില്‍ അത് എന്റെ ഉമ്മായ്ക്കു കിട്ടി. ആ പറമ്പിന്റെ മൂലയ്ക്ക് ഒരു കാഞ്ഞിരമരമുണ്ട്. കാഞ്ഞിരത്തിനു ചുറ്റും തൊണ്ടിപ്പഴമുണ്ടാകുന്ന കാട്. കാഞ്ഞിരത്തിന്റെ ചുവട്ടില്‍ കരിങ്കല്ലില്‍ കൊത്തിയ സര്‍പ്പം, മറ്റു ചില വിഗ്രഹങ്ങളും. മാസത്തിലോ ആഴ്ചയിലോ ഒരിക്കല്‍ കിട്ടന്‍ ആ കാഞ്ഞിരച്ചുവട്ടില്‍ ചെന്ന് വിഗ്രഹങ്ങള്‍ക്കടുത്ത് വിളക്കുവെച്ച് പൂജ നടത്തും. ഇതു പതിവാണ്. അങ്ങനെയിരിക്കുമ്പോള്‍ ഒരാള്‍ വന്ന് കാഞ്ഞിരത്തിനു വില പറഞ്ഞു. ഉമ്മ പറഞ്ഞു: ”അതിപ്പ വില്ക്കണ്ട. കിട്ടച്ചോകോന്‍ അതിന്റെ ചുവട്ടിലു പൂജ നടത്തൊന്നൊണ്ട്.” ”നിങ്ങളുടെ പറമ്പല്ലേ? നിങ്ങളുടെ മരവും?” ”അതെ, എന്നാലും… കിട്ടച്ചോകോന് എന്റെ ബാപ്പാനക്കാണ പ്രായോണ്ട്.” ”നിങ്ങള്‍ പൂജയില്‍ വിശ്വസിക്കുന്നുണ്ടോ?” ബാപ്പാ പറഞ്ഞു: ”ഇല്ല. പക്ഷേ, മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കാന്‍ വിധിയൊണ്ട്.” അങ്ങനെ ആ കാഞ്ഞിരം മുറിച്ചുള്ള വില്പന പോയി. കാലം കുറെ കഴിഞ്ഞപ്പോള്‍ കിട്ടന്‍ മരിച്ചു. കിട്ടന്റെ ശവം കിട്ടന്റെ ജനനസ്ഥലത്ത് ദൂരെ വീട്ടില്‍ കൊണ്ടുപോയി ദഹിപ്പിച്ചു. പിന്നീട് പൂജ നടന്നോ എന്നാരും ശ്രദ്ധിച്ചില്ല. ഒരു ദിവസം മാധവി (കിട്ടന്റെ ഭാര്യ) വന്ന് ഉമ്മായോടു പറഞ്ഞു: ”കൊച്ചമ്മോ, ആ കാഞ്ഞിരം മുറിച്ചു വില്‍ക്കാത്തതെന്താ? നല്ല വില കിട്ടുകില്ലേ?” ”അപ്പ അവിടെ പൂജ നടത്തണ്ടേ?” ”വേണ്ട കൊച്ചമ്മോ, കിട്ടച്ചോകോന്‍ മരിക്കാന്‍ കെടക്കുമ്പ കാഞ്ഞിരച്ചോട്ടിലൊള്ളത് എടുത്തുമാറ്റാന്‍ പറഞ്ഞു. ഞങ്ങളതെല്ലാം എടുത്തു ഞങ്ങട മാഞ്ചോട്ടില്‍ വെച്ചു. മരിക്കുന്നതിനു മുമ്പ് കിട്ടച്ചോകോന്‍ നിങ്ങളെയൊക്കെ അനുഗ്രഹിച്ചു.” ബഷീറിൻ്റെ നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം...

C.T.A.Kadher