മനുഷ്യ ശരീരത്തിലെ ഒരവയവമായി സ്മാർട്ട് ഫോൺ മാറിയിട്ടുണ്ട്. അൽപ നേരം ഫോൺ കയ്യിലില്ലെങ്കിൽ / ഫോൺ പണി മുടക്കിയാൽ നാം അസ്വസ്ഥരാകുന്നു. മൊബൈൽ ഫോണിനെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അവസ്ഥക്ക് 'നോമോഫോബിയ' എന്നാണ് പറയപ്പെടുന്നത്. എനിക്ക് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനുഭവങ്ങളാണ് ഇപ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കാരണം. എനിക്ക് സംഭവിച്ച ഒരു കയ്യബദ്ധം കാരണം എൻ്റെ രണ്ട് വാട്സ്ആപ് എക്കൗണ്ടുകളും നഷ്ടപ്പെട്ട് പോയി. അവ തിരിച്ച് പിടിക്കാനുള്ള നിരന്തര പരിശ്രമങ്ങളിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങൾ. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള ആളുകളുമായി ഞാൻ ബന്ധപ്പെട്ടിരുന്നത്, ആശയ വിനിമയം നടത്തിയിരുന്നത്, നൻമയുടെ ചെറിയ ചെറിയ നുറുങ്ങുകൾ കൈമാറിയിരുന്നത് പ്രധാനമായും വാട്സ്ആപ്പ് വഴിയായിരുന്നു. നിരവധി ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകൾ വഴിയും അല്ലാതെയുമായി ആയിരക്കണക്കിനാളുകളിലേക്ക് ദൈനംദിനം എൻ്റെ സന്ദേശങ്ങൾ എത്തിക്കൊണ്ടിരുന്നതാണ്. രണ്ട് ദിവസത്തേക്ക് അത് മുടങ്ങിയപ്പോൾ ഞാൻ അനുഭവിച്ച ടെൻഷൻ, സ്ഥിരമായി എൻ്റെ സന്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നവർക്കുണ്ടായ ആശങ്ക..... എല്ലാം ചേർന്ന് വല്ലാത്തൊരനുഭവമായിരുന്നു വാട്സാപ്പില്ലാത്ത രണ്ട് ദിവസങ്ങൾ. സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു. അവിഭാജ്യമായ ഒരു ഘടകമായിരിക്കുന്നു. വിശിഷ്യാ, കോവിഡ് കാലത്ത്, നാം വീട്ടിൽ തന്നെ ലോക്കായിരിക്കുന്ന സാഹചര്യത്തിൽ. സോഷ്യൽ മീഡിയ നൻമയിലും ഉപയോഗിക്കാം. തിൻമയിലും വിനിയോഗിക്കാം. ഭൂരിഭാഗമാളുകളും തിൻമയിലാണ് ഉപയോഗിക്കുന്നതെന്ന് മാത്രം. സമൂഹത്തിൻ്റെ നാവായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. കാശ്മീരിൽ സോഷ്യൽ മീഡിയക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് ആ നാട് പൂർണ്ണമായും ഒറ്റപ്പെട്ട് പോയത്. ലക്ഷദ്വീപിലും ഫാഷിസ്റ്റ് അഡ്മിനിസ്ട്രേറ്റർ സോഷ്യൽ മീഡിയക്ക് നിയന്ത്രണമേർപ്പെടുത്തുന്നുവെന്ന വാർത്തകൾ വന്നത് നാമോർക്കുന്നുണ്ടല്ലോ? അതോടൊപ്പം തന്നെ, അനീതികൾക്കും അതിക്രമങ്ങൾക്കും എതിരായി ഉയരേണ്ട യുവ ശബ്ദം കേവലം സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ മാത്രമൊതുങ്ങുന്നുവെന്ന ദോഷവശം കൂടിയുണ്ടിതിന്. സോഷ്യൽ മീഡിയയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനാർഹമായ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ വായിക്കാം: 'സന്തോഷവും, സങ്കടവും, അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാന്‍ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെ യാണ്. സമൂഹത്തിന്‍റെ പൊതുവേദിയായി അത് മാറിയതാകട്ടെ ചുരുങ്ങിയകാലം കൊണ്ട്. സമൂഹമാധ്യമങ്ങള്‍ സമൂഹത്തിന്‍റെ നേരിട്ടുള്ള വിലയിരുത്തലിന് വേദിയാക്കി മാറ്റാം എന്ന് യുവതലമുറ ആധുനിക സമൂഹത്തോട് വിളിച്ചുപറയുമ്പോള്‍ അത് തീര്‍ച്ചയായും പുതിയ ഒരു തിരിച്ചറിവിന് തന്നെ വഴി ഒരുക്കുകയാണ്. പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന് മനസ് തുറന്നു പ്രതികരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കുവാനും സമൂഹമാധ്യമങ്ങള്‍ ഉപകാരപ്പെടുന്നുണ്ട്. എന്നാല്‍ അതിനു വേണ്ടി ഉപയോഗിക്കുന്ന 'സമയമാണ്' പ്രധാനം. . പുതിയ ലോകത്തിന്‍റെ പരിച്ഛേദമാണ് സോഷ്യല്‍ മീഡിയകള്‍, നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാല്‍ ഇവിടെ നിയന്ത്രിക്കാന്‍ ആരുമില്ല എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത.' 'ആണിക്കല്ലായ കേരളസമൂഹത്തില്‍ പല കുടുംബങ്ങളുടെയും അടിത്തറ ഇളകുന്നതും സമൂഹമാധ്യമങ്ങള്‍ കാരണമാണ്. ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താവ് മുഴുവന്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നു എന്നുപറയുന്ന ഭാര്യമാരുണ്ട്, ഭര്‍ത്താക്കന്മാരെ ശ്രദ്ധിക്കാതെ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന ഭാര്യമാരും ഉണ്ട്. ഇവരുടെ രണ്ടുപേരുടെയും ഈ സ്വഭാവം കണ്ടുവളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ പലപ്പോഴും നമ്മള്‍ മറന്നുപോകുന്നുണ്ട്. ' 'നന്മയോടൊപ്പം ഏറെ ചതിക്കുഴികളുള്ള ഒരു സൈബര്‍ യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയ നല്ലതാണ് പക്ഷെ തെറ്റായി ഉപയോഗിച്ചാല്‍ അത് നമുക്ക് വലിയ ദോഷങ്ങള്‍ ഉണ്ടാക്കും. സൈബര്‍ യുഗത്തില്‍ ജീവിക്കുന്ന നമ്മുടെ കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെയാണ് ചെയുന്നത് എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. 14 വയസുള്ള മല്‍പ്രീത് എന്ന കുട്ടി സ്വന്തം ഫ്ളാറ്റില്‍ നിന്നും ചാടി മരിച്ച വാര്‍ത്ത അറിയാമായിരിക്കും, അതിനു കാരണം ഒരു ഗെയിം ആണെന്നറിഞ്ഞപ്പോള്‍ നമ്മള്‍ എല്ലാവരും ഞെട്ടി. മൊബൈല്‍ ഫോണ്‍ വഴി കിട്ടിയ ഒരു ഗെയിം 'ബ്ലൂ വൈല്‍.' യുവാക്കളില്‍ കണ്ടുവരുന്ന സാഹസികതയോടുള്ള പ്രണയമാണ് ഇത്തരം ഗെയിമുകളില്‍ അഡിക്റ്റായി മരണത്തിലേക്ക് വഴുതി വീഴുന്നത്. തന്‍റെ കൂട്ടുകാരനേക്കാള്‍ നല്ല ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ വേണ്ടി പല സാഹസികത നിറഞ്ഞ സെല്‍ഫി എടുക്കുന്നതും അപകടത്തില്‍ പെടുന്നതും നമ്മള്‍ കാണാറും കേള്‍ക്കാറും ഉണ്ട്. തന്‍റെ പ്രണയിനിയെ കണ്‍വിന്‍സ് ചെയ്യാന്‍ വേണ്ടി ഫാനില്‍ കയര്‍ കെട്ടി തൂങ്ങിമരിക്കുന്ന പോലെ അഭിനയിച്ചു ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേ, മരണപ്പെട്ടവന്‍റെ വാര്‍ത്ത നമ്മളെ ഞെട്ടിച്ചതാണ്. മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളില്‍ പ്രത്യേകിച്ച് കൗമാരക്കാരില്‍ തലച്ചോറിന്‍റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയുംവരെ സ്ക്രീന്‍ അഡിക്ഷന്‍ സ്വാധീനിക്കുന്നു എന്നാണ് കണ്ടത്തല്‍. നമ്മള്‍ നടന്നു പോകുമ്പോള്‍ പെട്ടെന്ന് ഒരു പാമ്പിനെ കാണുമ്പോള്‍ നമ്മളില്‍ പേടികാരണം ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് അഡ്രിനാലിന്‍. എന്നാല്‍ ഇത് അധികനേരം നീണ്ടുനില്‍ക്കാറില്ല. മനസും ശരീരവും ശാന്തമാകുമ്പോള്‍ ഈ ഇഫക്റ്റ് കുറയുന്നു. എന്നാല്‍ ഈ അഡ്രിനാലിന്‍ ഇഫക്റ്റ് മണിക്കൂറുകളോളം നീട്ടികൊണ്ടുപോകാനാണ് ഗെയിമുകള്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അഡ്രിനാലിന്‍ ഉത്പാദനം നീണ്ടുനില്‍ക്കുന്നതോ ടൊപ്പം തലച്ചോറില്‍ വലിയ അളവില്‍ ഡോപ്പമിന്‍ ഉത്പാദിക്കുന്നു. ഈ അഡ്രിനാലിന്‍ഡോപ്പമിന്‍ ഇഫക്റ്റ് അഡിക്ഷന്‍ ശക്തമാക്കുന്നു. ഗെയിം കളിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയും ജീവന്മരണ പോരാട്ടം നടത്തി രക്ഷപെട്ട തോന്നലും യഥാര്‍ത്ഥ ജീവിതത്തില്‍ കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ ഗെയിമുകള്‍, സ്ക്രീനുകളുടെ ലോകത്തെ കൂടുതല്‍ ഇഷ്ടപെടുന്നു. ഇത് വായന, കളികള്‍, പഠനകാര്യങ്ങള്‍, സമൂഹവുമായുള്ള ഇടപെടല്‍, സൗഹൃദം, സ്വഭാവരൂപീകരണം തുടങ്ങിയവയ്ക്കു തടസ്സമാകുന്നു.' 'മസ്തിഷ്കം പൂര്‍ണമായി വികാസം പ്രാപിക്കാത്ത പ്രായത്തില്‍ അമിതമായ സ്ക്രീന്‍ ഉപയോഗം മസ്തിഷ്ക്ക വികാസത്തെ പ്രതികൂല മായി ബാധിക്കുകയും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും ആത്മനിയന്ത്രണവും ദുര്‍ബലമാവുകയും ചെയുന്നു. എല്ലാ സ്ക്രീനുകളും കുട്ടികളില്‍ നിന്ന് എടുത്തു മാറ്റുകയല്ല അവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. മൂന്ന് വയസ്സ് വരെ കുട്ടികള്‍ക്ക് സ്ക്രീനില്‍ ഒന്നും നല്‍കാതിരിക്കുക. മസ്തിഷ്ക വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണിത്. അഞ്ചു വയസ്സ് വരെ ദിവസം ഒരു മണിക്കൂറിലധികം സ്ക്രീന്‍ നല്‍കാതിരിക്കുക. അഞ്ചുവയസ്സിനു ശേഷം രക്ഷിതാക്കള്‍ ഉചിതമായ രീതിയില്‍ സമയക്രമം നിശ്ചയിക്കുകയും അത് പാലിക്കുകയും ചെയുക. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞപ്രയാം 13 വയസ്സാണ്. എന്നാല്‍ 18 വയസ്സ് വരെ സോഷ്യല്‍ മീഡിയ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നന്നേ ചെറുപ്പത്തില്‍ കുട്ടികളെ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് തിരിച്ചറിയുക.' 'അമേരിക്കയിലെ ഓരോ സ്റ്റേറ്റിലും ഏകദേശം 200 ഓളം സോഷ്യല്‍ മീഡിയ ഡീഅഡിക്ഷന്‍ സെന്‍ററുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. നമ്മുടെ നാട്ടിലും അധികം വൈകാതെ അതും വരുമെന്നതിനു ഇപ്പോള്‍ സംശയമില്ലാതായിരിക്കുന്നു.' രണ്ടു വയസുള്ളവര്‍ മുതല്‍ 90 വയസുള്ളവര്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. വിട്ടുമാറാത്ത തലവേദന, തോളെല്ലുവേദന, ക്ഷീണം, കഴുത്തുവേദന, മൈഗ്രൈന്‍, കൈകാല്‍ വേദന, ടെന്‍ഷന്‍ എന്നിങ്ങനെ വിവിധ അവസ്ഥകള്‍ വര്‍ധിക്കുന്നതിന് പുറകിലും ഈ നൂതന ടെക്നോളജിയുടെ അമിത ഉപയോഗം തന്നെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? സോഷ്യല്‍ മീഡിയയില്‍ തലകുനിച്ചു ചുറ്റുമെന്ത് നടക്കുന്നു എന്നറിയാതെ സമയം കളയുമ്പോള്‍ കഴുത്തിലെ എല്ലുകള്‍ക്കും മസിലുക്കള്‍ക്കും ഉണ്ടാകുന്ന സ്ട്രൈയിന്‍ വളരെ വലുതാണ്. 'സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം മനസിന്‍റെ ഏകാഗ്രതയെ നശിപ്പിക്കും. ദിവസവും ഏതെങ്കിലും ഒരു സമയം നമ്മള്‍ ഇതിനു വേണ്ടി മാറ്റിവെക്കുക അതും കുറച്ചു സമയം മാത്രം. ശരിയാണ്, ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഈ കാലഘട്ടത്തില്‍ വളരെ ഉപയോഗപ്രദമാണ്. നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും അപ്ഡേറ്റായി കിട്ടുന്ന ഒരിടം, എന്നാല്‍ പ്രാര്‍ത്ഥനാലയങ്ങളില്‍, പൊതുവേദികളിലും ഭക്ഷണം കഴിക്കുമ്പോളും എല്ലായിടത്തും ഇത് ഉപയോഗിക്കുന്നത് ശരിയാണോ?' സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയുമെല്ലാം ഒഴിവാക്കാനാവാത്ത ഒരനിവാര്യതയായി മാറിയിരിക്കുന്നു. അവ പാടേ ഉപേക്ഷിക്കുക പ്രയാസകരമാണ്. ഉപയോഗത്തിൽ നിയന്ത്രണം വരുത്തുകയും നൻമയുടെ വഴിയിൽ മാത്രം വിനിയോഗിക്കാൻ ജാഗ്രത കാണിക്കുകയുമാണ് നാം ചെയ്യേണ്ടത്.
C.T.A.Kadher