ചിന്തനീയം

27 Jun 2021

ഇന്നലെ ( ജൂൺ 26) സമസ്ത സ്ഥാപക ദിനമായിരുന്നു. 1926 ജൂൺ 26 ന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് അനിവാര്യതയുടെ സൃഷ്ടിയായി രൂപം കൊണ്ട മഹത്തായ പണ്ഡിത സഭ കർമപഥത്തിൽ 95 വർഷം പൂർത്തിയാക്കി ശതാബ്ദിയിലേക്ക് അടുക്കുകയാണ്. സുമുദായത്തിൻ്റെ വിശ്വാസ സംരക്ഷണം ലക്ഷ്യമാക്കി രൂപം കൊണ്ട സമസ്ത മഹാൻമാരായ നേതാക്കളുടെ പ്രാർത്ഥനയുടെയും പ്രവർത്തനങ്ങളുടെയും പ്രയത്നങ്ങളുടെ കരുത്തിൽ , തണലും നിഴലും നൽകുന്ന വട വൃക്ഷമായി വളർന്ന് കഴിഞ്ഞിരിക്കുന്നു. ഞാൻ എൻ്റെ ജീവിതത്തിൽ ഏറ്റവും അടുത്ത് അനുഭവിച്ച ഏറ്റവും വലിയ സമസ്തക്കാരൻ എൻ്റെ വന്ദ്യ പിതാവ് മർഹൂം വി.പി.എം.അബ്ദുൽ അസീസ് മാസ്റ്ററായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോർഡിൻ്റെയും ജംഇയ്യത്തുൽ മുഅല്ലിമീനിൻ്റെയും തലപ്പത്ത് ദീർഘകാലമുണ്ടായിരുന്നു പിതാവ്. മദ്രസാ പ്രസ്ഥാനത്തിൻ്റെ ശിൽപികളിലൊരാൾ. വിദ്യാഭ്യാസ ബോർഡിൻ്റെ യോഗങ്ങളിൽ പങ്കെടുക്കാൻ അനേകം തവണ അദ്ദേഹത്തോടൊപ്പം അനുയാത്ര നടത്തിയതിൻ്റെ ഓർമകൾ മനസ്സിൽ ഇരമ്പിയാർക്കുന്നുണ്ട്. സമസ്ത പണ്ഡിതരുടെ, നേതാക്കളുടെ സൂക്ഷമതയും ലാളിത്യവും നേരിൽ കണ്ടനുഭവിച്ച കാലം. കോട്ടുമല അബൂബക്ർ മുസ്ലിയാരും സി.എച്ച്.ഐദറൂസ് മുസ്ലിയാരും കെ.കെ.അബൂബക്ർ ഹസ്രത്തും കെ.ടി.മാനു മുസ്ലിയാരും അബൂബക്ർ നിസാമിയുമെല്ലാം കൂടിയിരുന്ന് ചർച്ച നടത്തുന്നത് ഇപ്പോഴും കൺമുന്നിൽ കാണുന്നത് പോലെ..... കണ്ണിയത്തുസ്താദ്, കാളമ്പാടി ഉസ്താദ്, കോയക്കുട്ടി ഉസ്താദ് തുടങ്ങിയ ഋഷീ തുല്യരായ പണ്ഡിതരുടെ ജീവിത വിശുദ്ധിയാണ് സമസ്തക്ക് ഇന്നീ കാണുന്ന അഭൂതപൂർവമായ ജനകീയത നേടിത്തന്നത്. അവർ ആൾക്കൂട്ടങ്ങളിൽ ആരവങ്ങൾ സൃഷ്ടിക്കുന്ന പ്രഭാഷണങ്ങൾ കൊണ്ടല്ല, നിർമലമായ ജീവിതം കൊണ്ടാണ് ജനങ്ങളോട് സംവദിച്ചത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ ഒരു കണ്ടുപിടുത്തം പോലെയാണ് പിതാവ് സമസ്തയിലെത്തുന്നത്. മത-ഭൗതിക വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരൻ എന്നതായിരുന്നു പിതാവിൻ്റെ ക്വാളിഫിക്കേഷൻ. ഇതേ ക്വാളിഫിക്കേഷൻ ഉണ്ടായിരുന്നു കെ.പി.ഉസ്മാൻ സാഹിബും തങ്ങളുടെ കണ്ടുപിടുത്തം തന്നെ. ഇരുവരുടെയും കൂട്ട് കെട്ട് മദ്രസാ പ്രസ്ഥാനത്തിന് വലിയ മുതൽക്കൂട്ടായി. പിന്നീട് മത- ഭൗതിക സമന്വയ വിദ്യാഭ്യാസം സ്ഥാപന രൂപം പ്രാപിച്ചപ്പോൾ ആ വിപ്ലവത്തിൻ്റെ കൂടെ പിതാവ് നിലകൊണ്ടു. തൻ്റെ മകനെ ചെമ്മാട് ദാറുൽ ഹുദായിൽ ചേർത്തു. സി.എച്ച്.ഉസ്താദും ബാപ്പുട്ടി ഹാജിയുമെല്ലാം പിതാവിനെ ആദരപുരസ്സരം നോക്കി കണ്ടു. ബാഫഖി തങ്ങളുടെയും പിതാവിൻ്റെയുമെല്ലാം ജീവിതവും മരണവും തന്നെയാണ് സമസ്ത സത്യപാതയാണെന്നതിന് എൻ്റെ മുന്നിലുള്ള പ്രമാണങ്ങൾ. തൻ്റെ ഇരുപത്തിയാറാമത്തെ ഹജ്ജിൻ്റെ പ്രധാന കർമങ്ങളെല്ലാം പൂർത്തിയാക്കി, ഇഹ്റാമിലായി, വിശുദ്ധ മക്കയിൽ വെച്ച്, വെള്ളിയാഴ്ച ളുഹാ സമയത്ത്, ഉറക്കെ കലിമ ചൊല്ലി വഫാതാകുന്നു. ജുമുഅക്ക് ശേഷം ലക്ഷക്കണക്കിന് ഹാജിമാർ മയ്യത്ത് നിസ്കരിക്കുന്നു. പ്രാർത്ഥിക്കുന്നു.ജന്നത്തുൽ മുഅല്ലായിൽ ബീവി ഖദീജ (റ) യുടെ ചാരത്ത് ഖബ്റടക്കപ്പെടുന്നു. എത്ര നല്ല വിയോഗം? വന്ദ്യ പിതാവ് തൻ്റെ മുഴങ്ങുന്ന ശബ്ദത്തിൽ ഉറക്കെ കലിമ ചൊല്ലി വിട പറഞ്ഞതിന് പി.കെ.പി.ഉസ്താദ് അടക്കമുള്ളവർ സാക്ഷിയായിരുന്നു. ജീവിതം നന്നായിരുന്നതിൻ്റെ സാക്ഷ്യമാണല്ലോ നല്ല മരണം. സമസ്ത ഒരു വികാരമായിരുന്നു പിതാവിന്. 89 ലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പിതാവിനെ മറു ഭാഗത്തേക്ക് ക്ഷണിക്കാൻ പല ദൂതുകളും വന്നതാണ്. ഭൗതിക പ്രലോഭനങ്ങൾക്കടിപ്പെടാതെ പിതാവ് സമസ്തയിലടിയുറച്ച് നിന്നു. സമസ്തയുടെ വേദികളിൽ തന്നെ ആ ശബ്ദം തുടർന്നും മുഴങ്ങി. എൻ്റെ നികാഹിന് പിതാവ്, മഹാനായ ശിഹാബ് തങ്ങൾക്കൊപ്പം, ചെറുശ്ശേരി ഉസ്താദിനെയാണ് ക്ഷണിച്ചത്.അന്നദ്ദേഹം ജ.സെക്രട്ടറിയായിട്ടില്ല. ഞാൻ പരിഭവം പറഞ്ഞു. അപ്പോൾ പിതാവ് പറഞ്ഞത്, 'ചെറുശ്ശേരി ഉസ്താദ് വന്നാൽ സമസ്ത നേതാക്കൾ മുഴുവൻ വന്നത് പോലെയാണ് ' എന്നാണ്. പിന്നീട് അദ്ദേഹത്തോട് കൂടുതലടുത്തപ്പോൾ പിതാവിൻ്റെ നിരീക്ഷണം ശരിയാണെന്ന് ബോധ്യപ്പെട്ടു. SMF പ്രീ മാരിറ്റൽ കോഴ്സിൻ്റെ മണ്ഡലം തല ലോഞ്ചിങ്ങിന് ശൈഖുനാ ചന്തേരയിൽ വന്നു.അന്ന് നടത്തിയ പ്രഭാഷണം എന്നെ അൽഭുതപ്പെടുത്തി. വിഷയത്തിൻ്റെ പരിധി വിടാത്ത പ്രസംഗം. വിഷയത്തിൽ മാത്രം ഒതുങ്ങി നിന്നു. പിന്നീട് ഹുദവി സുഹൃത്തുക്കളിൽ നിന്നാണ് ശൈഖുനയുടെ ശൈലി മനസ്സിലാക്കിയത്. സദസ്സ് ചെറുതായാലും വലുതായാലും വിഷയത്തെക്കുറിച്ച് ഒരുങ്ങിത്തയ്യാറായേ ശൈഖുനാ പോകാറുള്ളൂ. ഏത് സാധാരണക്കാർക്കും ഉൾക്കൊള്ളാവുന്ന ശൈലി. ഇത്തരം മഹത്തുക്കളുടെ കരുത്തിലാണ് സമസ്ത വളർന്നത്. ഉലമാ - ഉമറാ ഐക്യം സാധ്യമാക്കി, അതിൻ്റെ നന്മകളെ ഉപയോഗപ്പെടുത്തിയാണ് സമസ്ത കരുത്താർജ്ജിച്ചത്. ഈ നൻമ അഭംഗുരം തുടരേണ്ടതുണ്ട്. സമസ്തയുടെ പാരമ്പര്യത്തിൽ വെള്ളം ചേർക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്. 95 വർഷക്കാലം നമ്മെ നയിച്ച നിരവധി പേർ, സമസ്തയെ സമസ്തയാക്കുന്നതിൽ പങ്ക് വഹിച്ച പ്രശസ്തരും അപ്രശസ്തരുമായ ആളുകൾ, അവരെയെല്ലാം നമുക്ക് പ്രാർത്ഥനാപൂർവം ഓർക്കാം.

C.T.A.Kadhae