സ്ത്രീധനവുമായി ബന്ധപ്പെട്ട് ഒരു മരണം കൂടി നടന്നിരിക്കുന്നു. ഒരു ഇടവേളക്ക് ശേഷം സ്ത്രീധനം ചർച്ചയിലിടം നേടിയിരിക്കുന്നു. ഒരു സാമൂഹിക ദുരാചാരമായി സ്ത്രീധനം മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ മാത്രം കഴിഞ്ഞ 13 വർഷത്തിനിടെ നടന്നത് 212 സ്ത്രീധന മരണങ്ങളാണ്. കഴിഞ്ഞ ദിവസം 'മാധ്യമം' പ്രസിദ്ധീകരിച്ച റിപ്പോർട്ട്: കോഴിക്കോട്: എല്ലാ സമുദായങ്ങൾക്കിടയിലും സ്ത്രീധനം നൽകുന്നത് സാധാരണമാണെങ്കിലും സമ്മാനമെന്ന പേരിൽ നൽകുന്നതിനാൽ നടപടിയെടുക്കാൻ സാധിക്കുന്നില്ലെന്ന് കണ്ടെത്തൽ. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാൽ പരാതി നൽകാൻ തയാറായി മുന്നോട്ടുവരുന്നവരും കുറവാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ ഇല്ലെന്നുതന്നെ പറയണമെന്ന് വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്‍റ് ഡയറക്ടർ ടി.വി അനുപമ പറഞ്ഞു. എപ്പോഴെങ്കിലും പരാതി ലഭിച്ചാൽ തന്നെ ഭർത്താവിന്‍റെയും ഭാര്യയുടേയും വീട്ടുകാർ അത് ഒത്തുതീർപ്പിലെത്തിച്ചിട്ടുണ്ടാകുമെന്നും അവർ പറഞ്ഞു. ഡൊമസ്റ്റിക് വയലൻസ് കേസുകളിൽ റിപ്പോർട്ട് തയാറാക്കുമ്പോൾ സ്ത്രീധനത്തെക്കുറിച്ച് വിദീകരിക്കേണ്ട കോളമുണ്ട്. തങ്ങളുടെ മാതാപിതാക്കൾ സ്ത്രീധനം നൽകിയിട്ടില്ലെന്നും പണമോ സ്വർണമോ സമ്മാനമായി നൽകിയതാണ് എന്നുമാകും പരാതിക്കാരി പറയുക. അതിനാൽ വിമൻ പ്രൊട്ടക്ഷൻ ഓഫിസർക്ക് ആ കോളം പൂരിപ്പിക്കാൻ കഴിയാറില്ല. അതിനാൽ സ്ത്രീധന നിരോധന നിയമത്തിന്‍റെ പരിധിയിൽ നിന്നും ഭൂരിഭാഗം പേരും രക്ഷപ്പെടുകയാണ് പതിവ്. വലിയ തുക സ്ത്രീധനം നൽകുന്ന പതിവ് മാർക്കറ്റിന്‍റെ താൽപര്യത്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. വലിയ സ്ത്രീധനം നൽകുന്നത് സാമൂഹിക അന്തസിന്‍റെ ഭാഗമായി കണക്കാക്കുന്നു. വിദേശങ്ങളിലുള്ളതുപോലെ വരനും വധുവും തമ്മിൽ വിവാഹത്തിന് മുൻപ് കരാറിൽ ഏർപ്പെടുന്നത് ഗുണകരമാകുമെന്ന് ഹൈകോടതി അഭിഭാഷകയായ ആഷ ഉണ്ണിത്താൻ പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പിന്‍റെ പക്കൽ സ്ത്രീധന മരണങ്ങളെക്കുറിച്ചുള്ള കണക്കുകളൊന്നുമില്ല. 212 സ്ത്രീധന മരണങ്ങളാണ് 12 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് ക്രൈം റെക്കോഡ്സ് രേഖകൾ പറയുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട് രണ്ട് യുവ പണ്ഡിതർ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച അഭിപ്രായങ്ങൾ വളരെ പ്രസക്തമാണെന്ന് തോന്നുന്നു. സുഹൈൽ അബ്ദുൽ ഹകീം വാഫി എഴുതുന്നു: എന്നാലും സ്ത്രീധനം അനിസ്ലാമികമെന്നു പറയാനാവില്ല.... (സ്ത്രീധനത്തെ കുറിച്ചുള്ള അൽപം വിശദമായ ഒരു തുറന്ന എഴുത്താണിത്. അതുകൊണ്ട് തന്നെ അൽപം വ്യക്തിപരവുമായിരിക്കാം. വായിച്ചശേഷം നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാം.) വിധിപറയാനുള്ള വിവരമൊന്നുമില്ല, എന്നാലും ഒരു "നാടൻ" സംശയമുണ്ട്. അതായത്, നബിതങ്ങളുടെ കാലശേഷം ഒന്നര സഹസ്രാബ്ദത്തോളം പിന്നിട്ടിരിക്കുന്നു. ഇതിനിടെ അറബി ഭാഷയിലേക്ക് അന്യ സംസ്കാരങ്ങളിൽനിന്നു അനേകം വാക്കുകൾ കുടിയേറിയിട്ടുണ്ട് . എന്നിരുന്നാലും സ്ത്രീധനത്തിന് ഇന്നും അറബിയിൽ അറബികൾക്ക് മനസ്സിലാകുന്ന ഒരറ്റ വാക്കില്ല. (ഫ്രെഞ്ചിൽ നിന്നും കുടിയേറിവന്നിട്ടുള്ള (الدوطة) എന്ന പദം മിക്ക അറബികൾക്കും അറിയില്ല.) ഏതു നാട്ടുകാരനായാലും മുൻധാരണയില്ലെങ്കിൽ പിന്നെ ഒരറബിക്കും നന്നായി വിശദീകരിച്ചാലല്ലാതെ നമ്മുടെ സ്ത്രീധനം മനസ്സിലാവില്ല. കാരണം അറബി സംസാരിക്കപ്പെടുന്ന എവിടെയും സ്ത്രീധനമില്ല. ഇസ്ലാമിക സംസ്കാരത്തിനും ഭാഷക്കും അത് അന്യമാണ്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് അറബി നിഘണ്ടുകളിൽ പോലും Dowry എന്ന ഇംഗ്ലീഷ് പദത്തിന് മഹർ ( പുരുഷൻ സ്ത്രീക്ക് വിവാഹസമയത്ത് കൊടുക്കുന്ന ധനം) എന്നാണ് അർഥം കൊടുക്കാറ്!. എന്നിട്ടും നമ്മൾ പറയും സ്ത്രീധനം അനിസ്ലാമികമെന്നു പറയാനാവില്ല.. തെരഞ്ഞെടുക്കാവുന്ന മാർഗങ്ങൾ അർഹിക്കാത്തതും കണ്ണീരുപുരണ്ടതുമാണെങ്കിലും, പ്രാദേശികമായി ലാഭത്തിൽ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും, സ്ത്രീധനം എന്നത് ഒരു ചെറുപ്പക്കാരന് ഏറ്റവും എളുപ്പത്തിൽ കൈക്കലാക്കാവുന്ന സാമാന്യം വലിയൊരു സ്വത്താണ്. അത് സ്വന്തമാക്കണമെങ്കിൽ നിങ്ങളുടെ തൊലിയുടെ കട്ടിയനുസരിച്ചു നാലഞ്ചുമാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കാവുന്നതാണ്. ഏറ്റവും താഴ്ന്നതിൽനിന്നു നമുക്ക് പറഞ്ഞു തുടങ്ങാം. 1) നിങ്ങൾ നേരിട്ടോ ബന്ധുക്കള്‍ വഴിയോ ( അമ്മാവന്മാരാണ് പൊതുവെ ഈവേഷം നന്നായി ചെയ്യുക) നിശ്ചിത തുകയോ ആഭരണങ്ങളോ മറ്റു സ്വത്തുക്കളോ പെണ്വീുട്ടുകാരോട് ഒരു സങ്കോചവും കൂടാതെ ആവശ്യപ്പെടുക. 2) നിങ്ങളുടെ പെങ്ങളെ ഇന്ന തറവാട്ടിലേക്ക് ഇത്ര കൊടുത്താണ് കെട്ടിച്ചത് എന്നോ , ജേഷ്ഠന് കല്യാണസമയത്ത് ഇത്ര കിട്ടിയിട്ടുണ്ടെന്നോ മറ്റോ നല്ലൊരു ഭാഷയിലും ശൈലിയിലും അവരെ അറിയിക്കുക. നിങ്ങളുടെ ആവശ്യം അവർ തിരിച്ചറിഞ്ഞുകൊള്ളും. 3) നിങ്ങളുടെ പ്രാപ്തിയും തറവാട് മഹിമയും പരാമർശിച്ച ശേഷം ഞങ്ങൾ ഇത്ര മഹറാണ് തരാൻ ഉദ്ധേശിക്കുന്നത് എന്ന് പതിയെ പറഞ്ഞു വെക്കുക. അതായത് നിങ്ങൾ പത്തു പവൻ മഹർ കൊടുത്താൽ അവൾ നൂറ് പവനുമായിട്ടായിരിക്കും വരിക. 4) ഞങ്ങൾ പണ്ടവും പണവും കണക്കു പറയുന്നവരല്ല, ഞങ്ങൾക്ക് കുട്ടിനന്നായാൽ മാത്രം മതി, പിന്നെ നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് സന്തോഷത്തോടെ കൊടുക്കുന്നത് വേണമെങ്കിൽ കൊടുത്തോളൂ എന്ന് പറഞ്ഞു മോശമില്ലാത്ത അളവിൽ ആഭരണങ്ങൾ ഉറപ്പുവരുത്തുക. ആളുകൾ പത്തറുപതു വയസ്സായിട്ടും പ്രവാസം നിർത്തി നാട്ടിൽപോകാനാവാതെ ഗൾഫിൽ നിന്ന് നരകിക്കുന്നത് പെണ്മക്കളുടെ കല്യാണത്തിന് സന്തോഷത്തോടെ എന്തെങ്കിലും കൊടുക്കാനാണല്ലോ.. 5) സ്ത്രീധനത്തെ കുറിച്ച് ഒന്നും പറയാതെ മറ്റെല്ലാം പറയുക. സ്ത്രീധനം അത്രയും സാർവത്രികമായതുകൊണ്ട് നിങ്ങൾ പേടിക്കേണ്ട അതുനിങ്ങളുടെ വീട്ടിലെത്തിക്കോളും. കാരണം സാധനം വാങ്ങിയ ശേഷം കടക്കാരൻ എവിടെ പണം എന്ന് ചോദിക്കാറില്ല. അയാൾ മിണ്ടാതെ നിന്നാലും നമ്മൾ പണം കൊടുക്കും എന്ന് അയാൾക്ക് ഉറപ്പുണ്ട്. ഇനി സ്ത്രീധനം വാങ്ങില്ലെന്നത് നിങ്ങളുടെ ഉറച്ച നിലപാടാണെങ്കിൽ ഒരു സംശയത്തിനും ഇടനൽകാതെ അവരോട് വ്യക്തമായും അഭിമാനത്തോടെയും തുറന്നു പറയുകതന്നെ വേണം. സാന്ദർഭികമായി പറയട്ടെ, ഞാൻ കല്യാണം കഴിച്ചപ്പോൾ ഒട്ടും വിട്ടു വീഴ്ച്ചയില്ലാതെ അത് നടപ്പിലാക്കിയത് കൊണ്ട് നിങ്ങളോടിത് പറയാൻ എനിക്കൊരു സങ്കോചവുമില്ല. കല്യാണത്തിന്റെ തോട്ടടുത്ത ദിവസം ഉമ്മയെ കൊണ്ട് ഫോണ്‍ വിളിപ്പിച്ചു പറഞ്ഞു , അവൾക്കു ആഭരണങ്ങൾ ഒന്നും വേണ്ട. ഇനി ഉണ്ടെങ്കിൽ തന്നെ അതൊരിക്കലും പത്തര പവനിൽ കൂടരുത്. കൂടിയാൽ അന്ന് രാത്രി തന്നെ അത് വീട്ടിൽകൊണ്ടുപോയി വെക്കേണ്ടി വരും എന്ന്. പാവം , ഇത് കേട്ട് പേടിച്ച ഭാര്യ ബന്ധുക്കളാരോ സമ്മാനിച്ച സ്വർണം അനിയത്തിക്ക് കൊടുത്തിട്ടാണ് വന്നത്. ഞങ്ങളുടെ വീട്ടിൽ നടന്ന മൂന്നു കല്യാണങ്ങളും രാവിലെയോ വൈകുന്നേരമോ നടന്ന ചായപാർട്ടി മാത്രമായിരുന്നു.ഉപ്പ പ്രസംഗിച്ച് നടക്കുന്നതൊക്കെ അപ്പടി നടപ്പിൽ വരുത്തി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ഉമ്മയാണ് എനിക്കും ജേഷ്ടനും മഹർ കൊടുക്കാനുള്ള സ്വർണം തന്നത്. അത് തന്റെ ആഭരണം കൊണ്ട് തന്നെ ആകണമെന്ന് ഉമ്മക്ക് നിർബന്ധമായിരുന്നു.. ഇങ്ങനെയും ചില മറുവശങ്ങൾ "നിരുൽസാഹപ്പെടുത്തിയെങ്കിലും" സ്ത്രീധനത്തിൽനിന്നു ഇസ്ലാമിനെ രക്ഷിക്കാനുള്ള ആലോചനയിൽ വിളിച്ചുചേർക്കപ്പെടുന്ന സദസ്സുകളൊക്കെ പൊതുവെ പിരിയുക അതുവരെ നടന്ന ചർച്ചകളെയൊക്കെ സംശയങ്ങൾ കൊണ്ട് അവസാനിപ്പിക്കുന്ന ഏതെങ്കിലും ഒരു സംസാരത്തോടെ ആയിരിക്കും. അതിൽ പതിവായി ഉയരുന്ന സംശയമാണ് സൗന്ദര്യമില്ലായ്മ. നമ്മളൊക്കെ ഏറെ ആദരിക്കുന്ന പല ഉസ്താദുമാരെയും കൃത്യമായും അല്ലാതെയും ഉദ്ധരിച്ചു കൊണ്ട് നമ്മളൊക്കെത്തന്നെ പറയും: "പിന്നെ ഇതിന്റെ ഒരു മറുവശവും നമ്മൾ ചിന്തിക്കണം, വിരൂപികളായ എത്രോയോ പെണ്‍കുട്ടികൾക്ക് ഇതുമൂലം ജീവിതം കിട്ടുന്നുണ്ട്. മാർകറ്റിൽ ഗുണമില്ലാത്ത പഴങ്ങളൊക്കെ വിൽകപ്പെടുന്നത് പോലെ" മറുവശം ചിന്തിക്കുമ്പോഴൊക്കെ എനിക്ക് ചോദിക്കാൻ തോന്നുന്നത് ഇതാണ്. പണമുണ്ടെങ്കിൽ വിരൂപിയാണെങ്കിലും ചിലപ്പോഴൊക്കെ സ്വീകരിക്കപ്പെടാറുണ്ട് എന്നത് ശരിയായിരിക്കാം. പക്ഷെ പണവും സൗന്ദര്യവും ഇല്ലെങ്കിലോ..? സാമൂഹത്തിൽ പണക്കാരെക്കാൾ കൂടുതൽ പാവങ്ങളല്ലേ? അവരുടെ സൗന്ദര്യമില്ലാത്ത പെണ്‍കുട്ടികൾക്ക് സ്ത്രീധനം ഒരു കൂനിന്മേൽ കുരു അല്ലേ..? ആ ഗണത്തിൽപെട്ട , നമ്മുടെ ഓരോരുത്തരുടെയും നാട്ടിൽ തന്നെയുള്ള, മുപ്പതും അതിലപ്പുറവും വയസ്സായ അനേകം പെണ്‍കുട്ടികളെ നമുക്ക് തന്നെ ഒർമവരുന്നില്ലെ? സ്ത്രീധനമുണ്ടായാലും ഇല്ലെങ്കിലും കല്യാണം കഴിക്കുമ്പോൾ ആണ്‍കുട്ടികൾ സൗന്ദര്യം നോക്കാതിരിക്കുമോ? പക്ഷെ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത സങ്കൽപങ്ങളല്ലേ ? അത് കാഴ്ചക്കാരന്റെ കണ്ണിലല്ലേ? അതൊരു പ്രശ്നമാകുന്ന തലത്തിലേക്ക് വളർന്നിട്ടുണ്ടെങ്കിൽ , അതിനെ ഫലപ്രദമായി നേരിടാൻ നാം ചെയ്യേണ്ടത് എന്തൊക്കെയാണ്? സുഹൃത്തുക്കളും പെങ്ങന്മാരും അമ്മായിമാരും അവനിഷ്ടപ്പെട്ട പെണ്ണിന്റെ സൌന്ദര്യത്തിൽ വിധി പറയുന്നതെന്തിനാണ്? അനിയന് ഇഷ്ടപ്പെട്ട പെണ്ണിന്റെ സൗന്ദര്യം പെങ്ങന്മാരുടെയും ജേഷ്ടന്റെ ഭാര്യയുടെയും സൗന്ദര്യവുമായി താരതമ്യ പഠനം നടതുന്നതെന്തിനാണ്? സ്ത്രീധനം കൊണ്ട് "ചരക്കു" ചിലവാകുന്നു എന്ന് പറയുമ്പോൾ, തന്റെ കണ്ണിൽ സൗന്ദര്യമില്ലാത്തവളായിട്ടും ആ ഇഷ്ടക്കുറവിനപ്പുറം പണം മാത്രം പരിഗണിച്ചു മുന്നോട്ടു വരുന്നവന് നമ്മുടെ പെങ്ങളെ കെട്ടിച്ചു കൊടുക്കാമെന്നൊ? അങ്ങനെ ഒരു കാര്യം നടക്കുകയാണെങ്കിൽ , മേൽ പറഞ്ഞരീതികൾ കൂടെ കണക്കിലെടുത്താൽ , വീട്ടുകാരും സമാന ചിന്താഗതിക്കാരായ പണമോഹികളാവാതിരിക്കുമോ ? പണത്തിന്റെ പങ്കു തീർന്നാൽപിന്നെ ഇത്തരം ബന്ധങ്ങളിൽ എങ്ങനെയാണ് സന്തോഷം ഉണ്ടാകുന്നത്? വിരൂപികൾ "ചെലവായിപ്പോവാത്തത്" ഏത് വിരൂപനും അൽപം സ്ത്രീധനം കുറച്ചു ചോദിച്ചാൽ സുന്ദരികളെകിട്ടും എന്നത് കൊണ്ടാണ്. അഥവാ, സ്ത്രീധനം പാടെ എടുത്തുപോകുകയും മഹർ കാര്യക്ഷമമാകുകയും ചെയ്യുകയാണെങ്കിൽ പിന്നെയുണ്ടാകുക പെണ്ണ് കാണൽ ചടങ്ങിൽ , എനിക്ക് നിന്നെ പറ്റിയില്ലെന്ന് പെണ്ണ് ആണിനോട് പറയുന്ന അവസ്ഥയാകും. അങ്ങനെ വന്നാൽ സൗന്ദര്യത്തിലും കൃത്യമായി കുഫ് വ് (പൊരുത്തം) ഒക്കുന്ന വിധമായിരിക്കും മിക്ക വിവാഹങ്ങളും നടക്കുക....അഥവാ, സൌന്ദര്യം കുറഞ്ഞവർക്ക് ഡിമാണ്ട് കൂടും ....കാരണം, കുറച്ച് മഹ്റ് കൊടുത്താൽ മതിയാവും. സൗന്ദര്യക്കുറവിനോടൊപ്പം പറയപ്പെടുന്ന മറ്റൊരു കാര്യമാണ് ധാരാളം സ്ത്രീധനം കൊടുത്തു കെട്ടിച്ചയക്കപ്പെട്ട പെങ്ങന്മാരുള്ളവന്റെ കല്യാണം. അവനെങ്ങനെ സ്ത്രീധനം വാങ്ങാതെ പറ്റും.. ?പെങ്ങന്മാര്ക്ക് എത്രയാ കൊടുത്തത്..? അവനു വേണ്ടെങ്കിൽ തന്നെ വീട്ടുകാർ സമ്മതിക്കുമോ?..എന്നതൊക്കെയാണ് ഉയർത്തപ്പെടുന്ന ചോദ്യങ്ങൾ. പക്ഷെ നമ്മുടെ വീട്ടിൽ നിന്ന് ആരെങ്കിലും പണം മോഷ്ടിച്ചാൽ (പണം മോഹിച്ചു കല്യാണം കഴിക്കുന്നവനെ ഇമാം ഗസ്സാലി (റ) കള്ളനോടാണ് ഉപമിച്ചിട്ടുള്ളത്) പകരം നമ്മളും മോഷ്ടിക്കാമോ.. അതും മറ്റൊരു വീട്ടിൽ നിന്ന്..? മോഷ്ടാവിന്റെ വീട്ടിൽനിന്നുപോലുമല്ല നമ്മൾ പകരം എടുക്കുന്നത് എന്നതോർക്കണം. നമ്മുടെ മനസ്സ് ശുദ്ധമാണെങ്കിൽ മോഷ്ടിക്കപ്പെട്ടവന്റെ മനോവ്യഥയും കഷ്ടപ്പാടും അനുഭവിച്ചവരെന്ന നിലയിൽ മോഷണം എവിടെ നടന്നാലും ചെറുക്കുകയും എതിർക്കുകയുമല്ലേ വേണ്ടത്..? ഇനി വീട്ടുകാരുടെ എതിർപ്പും മാതാപിതാക്കളെ അനുസരിക്കലുമാണ് നമ്മുടെ അടുത്ത വിഷയമെങ്കിൽ അവിടെയും നമ്മൾ മനസ്സാക്ഷിയോട് ഉത്തരം തേടേണ്ട ചില ചോദ്യങ്ങളുണ്ട്. ചില വിവാഹവീരന്മാർ തങ്ങൾ നബിയേയും സഹാബത്തിനെയും പിൻപറ്റുകയാണെന്ന് പറഞ്ഞു ആളുകളെ വിഡ്ഢിയാക്കുന്നതുപോലെ , പണം കിട്ടുന്ന സംഗതിയായപ്പോൾ കയ്യിലെടുത്ത വടിയല്ലേ പലർക്കും മാതാപിതാക്കളുടെ പൊരുത്തവും അനുസരണയും..? അല്ലായെങ്കിൽ, ഉദാഹരണമായി സൗന്ദര്യത്തിന്റെ കാര്യത്തിലോ മറ്റോ നമുക്ക് തീരെ ഇഷ്ടപ്പെടാത്ത ഒരു പെണ്ണിനെ കെട്ടാൻ ബാപ്പയും ഉമ്മയും നിർബന്ധിച്ചാൽ നമ്മളിൽ എത്രപേർ അത് അനുസരിക്കും? മാതാപിതാക്കളെ പിണക്കാൻ പാടില്ലാത്തതുകൊണ്ട് അവരെ ബോധ്യപ്പെടുത്താൻ എത്രയെത്ര വഴികൾ നമ്മൾ അന്വേഷിക്കും..? എത്ര മധ്യസ്ഥന്മാരെ അവരെ കാര്യം പറഞ്ഞു ബോധിപ്പിക്കാൻ വേണ്ടി നമ്മൾ പറഞ്ഞയക്കും..? പിന്നെയെങ്ങനെ കല്യാണമൊരുക്കും...? സ്ത്രീധനം വാങ്ങില്ലെന്ന് വല്ലാതെ വാശി പിടിച്ചാൽ ചില ഉപ്പമാരെങ്കിലും പ്രഖ്യാപിക്കും " ആയിക്കോട്ടെ..ജ്ജ് പർണ പോലെ ആയിക്കോട്ടെ, പക്ഷേങ്കില് കല്യാണം ജ്ജ് തന്നെ നടത്തേണ്ടിവരും.. ന്റെ കയ്യിന്നു നയാപൈസ കിട്ടൂല" ഈ ഘട്ടത്തിൽ തോറ്റുപോകുന്നവരെ, മാതാപിതാക്കളെ പിണക്കാതെ തന്നെ, സഹായിക്കാൻ എന്താണൊരു വഴി..? നമ്മുടെ പലവിധത്തിലുള്ള കൂട്ടായ്മകളും സംവിധാനങ്ങളും ഇങ്ങനെ സ്ത്രീധനം വാങ്ങാതെ കല്യാണം കഴിക്കാൻ പാടുപെടുന്നവനെ സഹായിക്കാൻ ഉപയോഗപ്പെടുത്തിക്കൂടെ? ഉദാഹരണമായി പറയട്ടെ, ഞങ്ങൾ വാഫി കോഴ്സ് കഴിഞ്ഞു കോളേജ് വിടുന്ന വർഷം അതുപോലൊരു സംവിധാനമുണ്ടാക്കി. സ്ത്രീധനം വാങ്ങിയാൽ അധ്യാപകരും സഹപാഠികളും കല്യാണത്തിനു പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി ഉസ്താദുമാർ അറിയിച്ചതോടെ ഞങ്ങൾക്ക് മറ്റുവഴികളില്ലായിരുന്നു. സംഗതി ഇങ്ങനെയായിരുന്നു.. അറുപതോളം വിദ്യാർത്ഥികളുള്ള ഞങ്ങളുടെ ബാച്ചിലെ ഓരോരുത്തരും ഓരോരുത്തരുടെയും കല്യാണസമയത്ത് ആയിരത്തി അഞ്ഞൂറ് രൂപ വീതം നൽകണം. പണം ലഭിച്ചവൻ തിരിച്ചുകൊടുക്കുന്നതും മറ്റൊരുവന്റെ കല്യാണസമയത്ത് ആയിരത്തി അഞ്ഞൂറ് വീതം മാത്രം. ബാച്ചിലെ ആദ്യത്തെ കല്യാണം എന്റേതായിരുന്നു. എമ്പത്തിനാലായിരം രൂപ കിട്ടി. അന്നതൊരു വലിയ സഹായം തന്നെയായിരുന്നു. ഈ രീതി ഞങ്ങളുടെ മേലെ ബാച്ചിലുള്ളവരും ശേഷം വന്ന അവസാനം ഇറങ്ങിയ ബാച്ച് വരെയും പിന്തുടരുന്നുണ്ട്. വളാഞ്ചേരി മർകസിനുപുറമേ കാട്ടിലങ്ങാടി പി എം എസ് എ പോലെയുള്ള മറ്റു പല വാഫി കോളേജുകളിലും ഇത് സജീവമാണ്. ഇത് അറബ് നാടുകളിലൊക്കെയുള്ള ആനിയ (عانية) എന്ന രീതിയുടെ മറ്റൊരു രൂപമാണ്. കയ്യിൽ പണവും കൊടുക്കാൻ മനസ്സുമുണ്ടെങ്കിലോ..? കയ്യിൽ യഥേഷ്ടം പണമുള്ളവൻ ആരും ഒരർത്ഥത്തിലും ആവശ്യപ്പെടാതെ സ്വന്തം ഇഷ്ടപ്പ്രകാരം മകളുടെ കല്യാണത്തിനു അൽപം പണം ചിലവാക്കുന്നതിനെ എങ്ങനെ എതിർക്കാൻ പറ്റും? ഈ ചോദ്യം പല പണക്കാർക്കും ചോദിക്കാനുണ്ടാകും. കാരണം വിവാഹമെന്നത് ഇതുവരെ സ്വരൂപിച്ചു വെച്ച പണം നാട്ടുകാരെ കാണിക്കാൻ കിട്ടുന്ന ഒരു അവസരമായിട്ടാണ് നാമൊക്കെ കാണുന്നത്. പക്ഷെ പണമുള്ളവർ ചിന്തിക്കേണ്ട ഒരു സംഗതിയുണ്ട്. സ്ത്രീധനം എന്ന, സമൂഹത്തെ ആകെ ഗ്രസിക്കുകയും പാവപ്പെട്ടവരെ കാർന്നുതിന്നുകയും ചെയ്യുന്ന രോഗം നമ്മുടെ നാട്ടിൽ അതിന്റെ മൂർധന്യതയിൽ എത്തിയിരിക്കുന്നു. മകൾക്ക് സമ്മാനം കൊടുക്കുന്നതിലൂടെ നിങ്ങളും പരോക്ഷമായോ പ്രത്യക്ഷമായോ ഈ രോഗത്തിന്റെ കണ്ണിചേർക്കുകയും അതിന് പിന്തുണ അറിയിക്കുകയുമല്ലേ ചെയ്യുന്നത്? അത് നിങ്ങൾക്ക് ആളുകൾ പൊതുവെ സ്ത്രീധനം എന്ന് വിളിക്കുന്ന രൂപത്തിലല്ലാതെ പിന്നീടെപ്പോഴെങ്കിലും കൊടുത്താൽ പോരെ? ഒരു കുടുംബമായിക്കഴിഞ്ഞാൽ പിന്നെ പരസ്പരം നടത്തുന്ന കൊള്ളക്കൊടുക്കലുകളും സഹായങ്ങളുമെല്ലാം സ്ത്രീധനമാണെന്ന് സാമാന്യബുദ്ധിയോടെ ആരും പറയില്ലല്ലോ.. കല്യാണത്തിന് വിളിക്കരുതേ.... സ്ത്രീധനം വാങ്ങി നടത്തുന്ന കല്യാണസദ്യക്ക് എന്തിനാണ് സുഹൃത്തേ അതുകഴിക്കാൻ ഒരിക്കലും ഇഷ്ടമില്ലാത്തവരെ ക്ഷണിക്കുന്നത്..? വളരെ അഭിമാനത്തോടെ പറയട്ടെ കഴിഞ്ഞ നാലഞ്ചു വർഷമായി, സ്ത്രീധനംകൊണ്ട് സദ്യയോരുക്കാപ്പെടാൻ സാധ്യതയുള്ള വിവാഹങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല. ഇതു വായിക്കുന്ന സുഹൃത്തുകളും ബന്ധുക്കളും നിങ്ങൾ സ്ത്രീധനം വാങ്ങുകയാണെങ്കിൽ എന്നെപ്പോലെയുള്ളവരെ ക്ഷണിക്കരുത്. ക്ഷണിച്ചിട്ടു വരാതിരിക്കുമ്പോൾ മര്യാദകേടും കുടുംബപ്രശ്നവും ആകാൻ ഇടയുള്ളത് കൊണ്ട് ഇതൊരു അപേക്ഷയായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വാങ്ങിപ്പോയവർ ഇനിയെന്തുചെയ്യും? പല സാഹചര്യങ്ങളാൽ സ്ത്രീധനം വാങ്ങിപ്പോയി എന്ന കാരണത്താൽ ആ തിന്മക്കെതിരെ പോരാടാതെ നിങ്ങൾ മടിച്ചു നിൽകേണ്ടതില്ല. നിങ്ങളിപ്പോൾ അത് തെറ്റാണെന്ന് മനസ്സിലാക്കുന്നുവെങ്കിൽ പല രീതിയിൽ നിങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാവുന്നതാണ്. അത് ഒരു കടമായി പരിഗണിച്ചു ഭാര്യവീട്ടിലെ അടുത്ത കല്യാണസമയത്തോ മറ്റോ തിരിച്ചു കൊടുക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ പിന്നെ ഫത് വകൾ ഉണ്ടോ എന്ന് ആരും ചോദിക്കില്ല. തിരിച്ചുകൊടുക്കാൻ നിങ്ങൾക്ക് കഴിവില്ലെങ്കിൽ ചുരുങ്ങിയത് ഭാര്യാപിതാവിനോടും ഭാര്യയോടും പോരുത്തപ്പെടീക്കുകയും നിങ്ങളുടെ ആണ്കുാട്ടികളുടെ കല്യാണ സമയത്ത് സ്ത്രീധനം വാങ്ങാതിരിക്കുകയും ചെയ്തുകൂടെ..? അതുകൊണ്ട്, നബി (സ ) പറഞ്ഞ പോലെ, തെറ്റ് എന്നത് ആളുകൾ എന്തൊക്കെ ഫതവ തന്നാലും മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും മറ്റുള്ളവർ അറിയുന്നത് നാം ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളാണെന്ന് (അഹ്മദ്, ത്വബറാനി) തിരിച്ചറിയുന്ന അഭിമാനിയായ യുവാവേ, നിങ്ങൾ പണത്തിനുവേണ്ടി വിവാഹം കഴിക്കാതിരിക്കുക. എന്നാൽ നിങ്ങളെ സഹായിക്കുക എന്നത് അല്ലാഹുവിന്റെ കടമയാണ്. റസൂൽ (സ) പറയുന്നു. "മൂന്നു വിഭാഗത്തെ സഹായിക്കാൻ അള്ളാഹു ബാധ്യസ്ഥനാണ്. തെറ്റിനെതിരെ അവന്റെ മാർഗത്തിൽ ധർമസമരം ചെയ്യുന്നവൻ, മോചനദ്രവ്യം ഒരുക്കൂട്ടാൻ കഷ്ടപ്പെടുന്ന അടിമ, തെറ്റിലേക്ക് പോകാതിരിക്കാൻ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന യുവാവ്. (തിർമിദി, ബൈഹഖി, അഹ്മദ്). ഫൈസൽ നിയാസ് ഹുദവി കൊല്ലം എഴുതുന്നു: സ്ത്രീധനവും മഹ്റും വിസ്മയ എന്ന ആയുര്‍വേദ വിദ്യാര്‍ത്ഥിനിയുടെ മരണം സ്ത്രീധനത്തെ സംബന്ധിച്ച ചര്‍ച്ച വീണ്ടും സമൂഹത്തില്‍ ഉയര്‍ത്തുന്നു. വിദ്യാഭ്യാസവും പണവും സൌന്ദര്യവും ഉണ്ടായിട്ടും ആര്‍ത്തി മാറാത്ത ഒരു നരാധാമന്റെ ക്രൂരതയില്‍ പിടഞ്ഞു മരിക്കേണ്ടി വന്ന ആ പെണ്‍കുട്ടി ഈ ദുരാചാരത്തിന്റെ ആദ്യ ഇരയല്ല. അവസാത്തേതും അല്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീധനം നിലനില്‍ക്കുന്ന സ്ഥലമാണ് കൊല്ലം. എല്ലാ സമുദായങ്ങള്‍ക്കിടയിലും ഭീകരമായ സ്ത്രീധനവും മറ്റു മാമൂലുകളും നിലനില്‍ക്കുന്നു. സ്ത്രീക്ക് അങ്ങോട്ട് മഹ്ര്‍ (വിവാഹ മൂല്യം) നല്‍കി വിവാഹം കഴിക്കേണ്ട മുസ്‌ലിം സമുദായത്തിലും ഇത് വലിയ അളവില്‍ നിലനില്‍ക്കുന്നു. ഒരു കല്യാണത്തോടനുബന്ധിച്ച് സ്ത്രീയുടെ കുടുംബം താങ്ങേണ്ടിവരുന്ന ചെലവുകള്‍ ഭാരിച്ചതും ഭീകരവുമാണ്. സ്ത്രീധനം (സ്ഥലമായോ പണമായോ പിന്നീട് നല്‍കുന്നത്), കല്യാണ ദിവസത്തെ ചെലവിനായി പോക്കറ്റ് മണി (റൊക്കം പണം), കൂടെ അല്ലെങ്കില്‍ പകരമായി വിവാഹ സമ്മാനമായി കാര്‍, കല്യാണ ദിവസത്തെ രണ്ടു ഭാഗത്തെയും അതിഥികള്‍ക്ക് ഒരുക്കുന്ന പ്രധാന ഭക്ഷണം, പിന്നീട് വിളിച്ചോണ്ട് പോകാന്‍ എന്ന പേരില്‍ ചെറുക്കന്റെ വീട്ടിലേക്ക് ആവശ്യമായ പല വിലപിടിപ്പുള്ള വസ്തുക്കളും. ഒരു മകളെ കെട്ടിച്ചയക്കുമ്പോള്‍ ഒരു വിധം കുടുംബങ്ങളുടെ നടുവൊടിയും. ഇസ്‌ലാമികമായി നോക്കിയാല്‍ ഒരു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നയാപൈസ ചെലവില്ലാതെ നടത്താവുന്ന വിവാഹമാണ് ഇത്രയേറെ ഭീകരമായ ഒരാചാരമായി മാറുന്നത്. സ്ത്രീക്ക് വിവാഹം മൂല്യം നല്‍കേണ്ടത് പുരുഷനാണ്. കല്യാണ ചെലവുകള്‍ വഹിക്കേണ്ടതും അവന്‍ തന്നെ. വിവാഹ സല്‍ക്കാരം നടത്തേണ്ടതും അവനാണ്. പെണ്ണിനു താമസമൊരുക്കേണ്ടതും അവള്‍ക്ക് ആവശ്യമായ വസ്ത്രം വാങ്ങേണ്ടതും അവന്‍ തന്നെ. പക്ഷേ എങ്ങനെയാണ് ഇതൊക്കെ അട്ടിമറിച്ചത്. ഇത്രയേറെ ഭാരിച്ചതായി വിവാഹം മാറുന്നത് കൊണ്ടാണ് പല രക്ഷിതാക്കളും ഭര്‍ത്താവിന്റെ വീട്ടിലെ പ്രശ്നങ്ങള്‍ കാരണം പെണ്മക്കള്‍ തിരിച്ചുവരുന്നതിനെ ആശങ്കയോടെ കാണുന്നത്. ഒരു ഭാഗത്ത് മാനഹാനി മാറുഭാഗത്ത് വിവാഹ കമ്പോളത്തിലെ നിലവാരവും അവരെ അലട്ടുന്നു. അടിസ്ഥാനപരമായി സ്ത്രീധന സമ്പ്രദായമാണ് ഇതിന്റെയൊക്കെ ഹേതു. വീട്ടില്‍നിന്നു പരമാവധി കൊണ്ടു പോയവള്‍ തിരിച്ചുവന്നാല്‍ മറ്റുള്ളവര്‍ക്ക് ഇനിയൊന്നും ബാക്കിയുണ്ടാവില്ല എന്ന് മറ്റു സഹോദരങ്ങളും കരുതും. സ്ത്രീധന നിലനില്‍ക്കുന്നിടങ്ങില്‍ മാതാപിതാക്കളുടെ സ്വത്തില്‍ പൊതുവേ പെണ്‍കുട്ടികള്‍ക്ക് അനന്തരാവകാശം നല്‍കാറില്ല. ഇതിനെയൊക്കെ പൊളിച്ചെഴുതാന്‍ പൊതു സമൂഹവും സര്‍ക്കാറും ഓരോ സമുദായവും ഇറങ്ങേണ്ട സമയം എപ്പോഴോ അതിക്രമിച്ചിരിക്കുന്നു. മുസ്‌ലിം സമൂഹത്തില്‍ സ്ത്രീകള്‍ എനിക്കെത്ര മഹ്ര്‍ തരുമെന്ന് സധൈര്യം ചോദിക്കാന്‍ മുന്നോട്ട് വരണം. അത് കരാറായി രേഖപ്പെടുത്തുകയും അത് കൈമാറുകയും ചെയ്യുന്നുവെന്നു ഉറപ്പുവരുത്തുകയും ചെയ്യണം. പല അറബ് രാഷ്ട്രങ്ങളിലും ഏകപക്ഷീയ വിവാഹമോചനങ്ങളില്‍ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ മഹ്ര്‍ മുഖദ്ദമും മഹ്ര്‍ മുഅഖറും വിവാഹക്കരാറില്‍ ഉള്‍പ്പെടുത്തണം. മഹ്ര്‍ മുഖദ്ദം വിവാഹ സമയത്ത് തന്നെ പുരുഷന്‍ നല്‍കുന്നു. വിവഹമോചനത്തില്‍ കലാശിക്കുന്ന പക്ഷം ബാക്കി മഹ്ര്‍ കൂടി അവകാശപ്പെടാന്‍ സ്ത്രീക്ക് അത് നിയമപരമായ സൌകര്യമൊരുക്കുന്നു. ഒരു ഭാഗത്ത് ഇസ്‌ലാമിക നിയമങ്ങളും മറുഭാഗത്ത് അനിസ്ലാമിക സംസ്കാരങ്ങളും നിലനില്‍ക്കുന്ന നമ്മുടെ പരിസരത്തില്‍ വിവാഹമോചനത്തില്‍ കലാശിക്കുന്ന ബന്ധങ്ങളില്‍ പലപ്പോഴും മക്കളുടെ ബാധ്യത പോലും സ്ത്രീകളും ചുമലിലാണ് ചെന്നെത്തുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിവാഹക്കാരാറിലെ ഇത്തരം നിബന്ധനകള്‍ സഹായിക്കും. കേരളത്തില്‍ മഹല്ലുകള്‍ എഴുതപ്പെട്ട വിവാഹക്കരാറുകള്‍ നിര്‍ബന്ധിതമാക്കുന്നത് സ്ത്രീ ശാക്തീകരണത്തിനും സുരക്ഷക്കും മറ്റു സമുദായങ്ങള്‍ക്ക് പോലും മാതൃക സൃഷ്ടിക്കാന്‍ സഹായിക്കും. എല്ലാം ഇതിലുണ്ട്. സ്ത്രീ തന്നെയാണ് ധനം എന്ന തിരിച്ചറിവാണ് വേണ്ടത്. ജീവിതത്തിൻ്റെ നല്ല പാതിയായി, നമ്മെ വിശ്വസിച്ച് നമ്മുടെ കൂടെ വന്ന പെണ്ണിനെ പണത്തിൻ്റെയോ പൊന്നിൻ്റെയോ പേരിൽ പീഢിപ്പിക്കാൻ മനുഷ്യത്വം തൊട്ടു തീണ്ടിയവർക്ക് കഴിയുമോ?
CT.A.Kadher