ഇന്ന് (ജൂൺ 19 ) കേരളത്തിൽ വായനാ ദിനമാണ്. 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. ഇന്ന് വായനയെക്കുറിച്ച് നമുക്ക് വായിക്കാം. തന്റെ മാരകരോഗം ഭേദപ്പെടുത്തിയ കൊട്ടാരവൈദ്യനോട് രാജാവ് പറഞ്ഞു: ‘ഇനി ഈ രാജ്യത്തിന്റെ പകുതി നിങ്ങള്‍ക്ക് ഭരിക്കാം’. വൈദ്യന്‍: ‘വേണ്ട പ്രഭോ, എന്റെ വേറെ എളിയൊരു അഭിലാഷം നിര്‍വഹിച്ചു തന്നാല്‍ മതി’. രാജാവ്: ‘ഇതിലും വലിയ എന്ത് പ്രതിഫലമാണ് എനിക്ക് നല്‍കാന്‍ സാധിക്കുക?’. വൈദ്യന്‍: ‘എനിക്ക് അങ്ങയുടെ കൊട്ടാര ഗ്രന്ഥാലയത്തില്‍ ഒരംഗത്വം മതി’. ഉസ്ബക്കിന്റെ ഭരണസാരഥ്യം നിരസിച്ച് വായനയുടെ ഉപാസകനായ അദ്ദേഹം ഇന്നും ആഗോളജനതയുടെ മാനസാന്തരങ്ങളില്‍ മന്ത്രിയായി,രാജാവായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇബ്‌നുസീനയെന്ന നാമധേയത്തില്‍. പാശ്ചാത്യർ അവിസെന്ന എന്ന് അദ്ദേഹത്തെ വിളിക്കുന്നു. വായിക്കാന്‍ സമയമില്ലെന്ന് പറയുന്നയാള്‍ ബുദ്ധിപരമായി ആത്മഹത്യ ചെയ്തവനാണെന്നാണ് തോമസ് ഡ്രെയർ. ‘വിഷാദരോഗം ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ള ദിവ്യൗഷധമാണ് വായന’ എന്ന് ആഇദുൽ ഖറനി. ”ഒരു കൂട്ടം വായനക്കാരെ കാണിച്ചു തരൂ, എന്നാല്‍ ലോകത്തെ ചലിപ്പിക്കാവുന്ന ഒരു ജനതയെ നിങ്ങള്‍ക്കു ഞാന്‍ കാണിച്ചു തരാം”എന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്. ഇന്നത്തെ വായനക്കാരൻ നാളത്തെ നായകനാണെന്ന് ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്. (Today's reader is tomorrow's leader). അനുവാചകര്‍ക്ക് വായന നല്‍കുന്ന പോസിറ്റീവ് എനര്‍ജിയെക്കുറിച്ച് മന:ശാസ്ത്രജ്ഞന്മാര്‍ ഏറെ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1. മനസ്സിന് ഉണര്‍വ് നല്‍കുന്നു. 2. മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നു. 3.ഓര്‍മശക്തി വര്‍ദ്ധിക്കുന്നു. 4.ശ്രദ്ധ കേന്ദ്രീകരണം കാര്യക്ഷമമാക്കുന്നു. 5.വിവേചന ബുദ്ധി വളര്‍ത്തുന്നു. അറിവിൻ്റെ ഏറ്റവും വലിയ സ്രോതസ്സ് വായനയാണ്. സൃഷ്ടിച്ച നാഥൻ്റെ നാമത്തിൽ വായിക്കാനുള്ള ആഹ്വാനവുമായാണ് ഖുർആൻ അവതരിച്ചത്. അത് കേവലം ഗ്രന്ഥപാരായണം മാത്രമല്ല, പ്രപഞ്ച വായന കൂടിയാണ്. ആ ആഹ്വാനം ഏറ്റെടുത്താണ് ഇസ്ലാമിക ലോകത്ത് വൈജ്ഞാനിക വിസ്ഫോടനങ്ങളുണ്ടായത്. മുസ്‌ലിം നാഗരികതയുടെ ഈറ്റില്ലമായ ബഗ്ദാദിലും ദമസ്‌കസിലുമെല്ലാം അക്കാലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങളിലുള്ള ലൈബ്രറികള്‍ സര്‍വ്വസാധാരണമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ താര്‍ത്താരികളും പതിനാലാം നൂറ്റാണ്ടില്‍ കുരിശ് പോരാളികളും ഇത്തരം ലൈബ്രറികൾ തകർക്കുകയും അതിന്റെ സൂക്ഷിപ്പുകാരെ കൂട്ടകശാപ്പിന് വിധേയമാക്കുകയും ചെയ്തു. അറബ് ലോകത്തെ വായന അവസാനിച്ചപ്പോഴാണ് മഹത്തായ മുസ്‌ലിം നാഗരികത ചാരമായിത്തീര്‍ന്നത് എന്നതും ഈ ചരിത്രത്തിന്റെ ബാക്കിപത്രമാണ്. വലിയ തത്വചിന്തകനും നിരവധി അമൂല്യഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം ഇബ്‌നുല്‍ ജൗസി സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു: പുസ്തകം വായിച്ചാല്‍ എനിക്ക് ഒരിക്കലും മതിവരികയില്ല. ഒരു പുതിയ പുസ്തകം കണ്ടാല്‍ നിധി കിട്ടിയ അനുഭവമാണ്. ഞാന്‍ ഇരുപതിനായിരം വാള്യങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് കുറച്ചധികമായിരിക്കും. ഞാന്‍ ഇപ്പോഴും പുസ്തകം തേടിക്കൊണ്ടിരിക്കുകയാണ്’. ഖതീബുല്‍ ബഗ്ദാദി പുസ്തകത്തെ അമൂല്യവും ആദരണീയവുമായ സമ്പത്തും സൗന്ദര്യവുമായി വിശേഷിപ്പിക്കുന്നു. 'വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും.' (കുഞ്ഞുണ്ണി മാഷ് ) ഏറ്റവും നല്ല കൂട്ടുകാർ ഗ്രന്ഥങ്ങളാണെന്ന് അറബി കവി മുതനബ്ബി. പുസ്തക വായന ഇ- വായനക്ക് വഴിമാറിയെങ്കിലും വായനയുടെ പ്രസക്തി ഇന്നും നശിച്ചിട്ടില്ല.
CT.A.Kadher