തുറക്കാനനുവദിക്കാത്ത പള്ളികളെക്കുറിച്ച് തന്നെയാണ് വീണ്ടും പറയാനുള്ളത്. ആപ്പ് പ്രവർത്തനക്ഷമമാവാൻ വരെ കാത്തിരിക്കാതെ ഇന്ന് തന്നെ ബാറുകൾ തുറന്ന നാട്ടിൽ വിശ്വാസികളുടെ വികാരത്തിന് പുല്ലുവില. ബാർ തുറന്നത് കൊണ്ട് പള്ളി തുറക്കണമെന്നല്ല. ബാർ പൂട്ടി പള്ളി തുറക്കുകയാണ് വേണ്ടത്. ആരാധനാലയങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കണമെന്നത് വിശ്വാസികളുടെ വികാരമാണ്. ഏതെങ്കിലും പ്രത്യേക മത വിഭാഗങ്ങളുടേത് മാത്രമല്ല. എൻ.എസ്.എസും കാത്തലിക് ഫോറവും ആവശ്യമുയർത്തിക്കഴിഞ്ഞു. മുസ്ലിം സംഘടനകൾ ഒറ്റക്കും ഒറ്റക്കെട്ടായും ആവശ്യപ്പെട്ടു. പൊതു വിഷയങ്ങളിലുള്ള ഈ ഐക്യം സ്വാഗതാർഹമാണ്. എലിയെത്ര കരഞ്ഞിട്ടെന്താ, പൂച്ചക്കൊരിറ്റ് കണ്ണീര് പൊട്ടണ്ടേ എന്ന ചൊല്ല് പോലെയാണ് കാര്യങ്ങൾ. സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. സമൂഹത്തിലെ മൃഗീയ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരം മാനിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. അതിനെതിരെ പ്രതിഷേധമുയരേണ്ടതുണ്ട്. ജനാധിപത്യപരമായ സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയുമാണ് നാം നമ്മുടെ അവകാശങ്ങളെല്ലാം നേടിയെടുത്തിട്ടുള്ളത്. പ്രതിഷേധങ്ങളും സമരങ്ങളും നടത്തുക എന്നതും നമ്മുടെ അവകാശമാണ്. നമ്മുടെ സമരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മലപ്പുറം കലക്ടേററ്റിന് മുന്നിൽ ആദരണീയരായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ഉസ്താദ് ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയും നേതൃത്വം നൽകിയ 'ധർമ സമരം' ഒരു തുടക്കമാണ്. നമുക്കീ ധർമ സമരം ഏറ്റെടുക്കാം. ജനാധിപത്യപരമായിത്തന്നെ നമ്മുടെ ആവശ്യം നേടിയെടുക്കാം.
C.T.A.Kadher