നമ്മുടെ സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നു കഴിഞ്ഞു. ബാറുകളടക്കം തുറക്കാൻ അനുവദിക്കുമ്പോഴും, ദൗർഭാഗ്യകരമെന്ന് പറയട്ടെ, ആരാധനാലയങ്ങൾ തുറക്കാൻ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണമെന്ന പ്രതിഷേധാർഹമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. പൊതു ഗതാഗതം പൂർണമായല്ലെങ്കിലും പുന:രാരംഭിക്കുന്നു, ഷോപ്പുകളും മാളുകളും തുറക്കുന്നു, ഹോട്ടലുകൾ തുറക്കുന്നു, ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ പാടില്ലെങ്കിലും ബാറുകളിൽ ഇരുന്ന് കുടിക്കാം..... ആരാധനാലയങ്ങൾക്ക് മാത്രം ഇളവില്ല! വിശ്വാസികളെ സംബന്ധിച്ചെടുത്തോളം മറ്റെന്തിനേക്കാളും പ്രധാനമാണ് ആരാധനകളും ആരാധനാലയങ്ങളും, മുസ്ലിംകൾക്ക് വിശിഷ്യാ. അഞ്ച് നേരം അംഗസ്നാനം നടത്തി, ശുദ്ധി വരുത്തിയാണ് മുസ്ലിംകൾ നിസ്കരിക്കാനെത്തുന്നത്. കോവിഡ് കാലത്താണെങ്കിൽ, സാമൂഹിക അകലം പാലിച്ച്, അതീവ ജാഗ്രതയോടെയാണ് വിശ്വാസികൾ പള്ളികളിൽ നിസ്കരിച്ച് കൊണ്ടിരുന്നത്. പള്ളികൾ കോവിഡ് വ്യാപനത്തിൻ്റെ കേന്ദ്രങ്ങളായ ഒരു സംഭവം പോലും നമ്മുടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് ഭീഷണി മൂർദ്ധന്യാവസ്ഥയിലെത്തിയപ്പോൾ, സ്വയം തിരിച്ചറിഞ്ഞ്, വിശുദ്ധ റമളാനിൽ പോലും പള്ളികളടച്ചവരാണ് വിശ്വാസികൾ. പെരുന്നാൾ പോലും വീട്ടിൽ വെച്ച് നിസ്കരിച്ചു. അതേ വിശ്വാസികൾ, ഒറ്റക്കെട്ടായി അവരുടെ ഹൃദയ വികാരം പ്രകടിപ്പിക്കുമ്പോൾ അതിൻ്റെ കൂടെ നിൽക്കുകയല്ലേ സർക്കാർ ചെയ്യേണ്ടത്? നിയമസഭയിൽ ആരാധനാലയങ്ങൾക്ക് ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ എം.എൽ.എ.മാരെ ഭരണപക്ഷം നേരിട്ടത് മത സംഘടനകൾ ആവശ്യപ്പെട്ടില്ലല്ലോ എന്ന മറു ചോദ്യം കൊണ്ടാണ്. എന്നാൽ, മത സംഘടനകൾ ഒറ്റക്കും ഒറ്റക്കെട്ടായും ആവശ്യപ്പെട്ടിട്ടും ആരാധനാലയങ്ങൾക്ക് മാത്രം ഇളവ് അനുവദിക്കാത്ത ധാർഷ്ട്യത്തെ എന്ത് പേരിട്ട് വിളിക്കണം? സമൂഹത്തെ ആരാധനാലയങ്ങളിൽ നിന്ന് അകറ്റാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ കൂടി ഇതിൻ്റെ പിന്നിലുണ്ടോയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
CT.A.Kadher