ചിന്തനീയം

15 Jun 2021

ഇന്ന് ജൂൺ 15 ഗ്ലോബൽ വിൻ്റ് (കാറ്റ്) ഡേയാണ്. കാറ്റ് ഒരു പ്രാപഞ്ചിക പ്രതിഭാസമാണ്. അല്ലാഹുവിൻ്റെ ദൃഷ്ടാന്തമാണ് കാറ്റെന്ന് ഖുർആൻ. ''അവന്‍ കാറ്റുകളയക്കുന്നത് മഹാദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ-മഴയെക്കുറിച്ച ശുഭസൂചകമായും തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങളെ ആസ്വദിപ്പിക്കാനായും തന്റെ ആജ്ഞാനുസൃതം ജലയാനങ്ങള്‍ സഞ്ചരിപ്പിക്കാനായും തന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവന മാര്‍ഗങ്ങള്‍ തേടാനായും നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നവരാകാനും.'' ( റൂം: 46) ''കാറ്റടിപ്പിക്കുന്നവന്‍ അല്ലാഹുവാണ്; അവ മേഘങ്ങളെ ഇളക്കിവിടുകയും താനുദ്ദേശിക്കും വിധം അന്തരീക്ഷത്തിലവ വ്യാപിപ്പിക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. അങ്ങനെ, അവക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ ബഹിര്‍ഗമിക്കുന്നത് നിനക്കു കാണാം. തന്റെ ദാസരില്‍ നിന്ന് താനുദ്ദേശിച്ചവര്‍ക്ക് അവന്‍ അതെത്തിച്ചുകൊടുക്കുമ്പോള്‍ അവരതാ ആഹ്ലാദഭരിതരാകുന്നു; അത് വര്‍ഷിക്കുന്നതിന് മുമ്പ് അവര്‍ നിരാശര്‍ തന്നെയായിരുന്നു.'' ( റൂം: 48) ''തന്റെ കാരുണ്യത്തിനു മുന്നോടിയായി കാറ്റുകളെ ശുഭസൂചകമായി അയച്ചതും അല്ലാഹുവാണ്'' (ഫുർഖാൻ: 48) പല വിധം കാറ്റുകളെക്കുറിച്ച് ഖുർആൻ പറയുന്നുണ്ട്. അതിന് വ്യത്യസ്ത പേരുകളാണ് ഖുർആൻ ഉപയോഗിക്കുന്നത്. കാറ്റ് എന്ന അർത്ഥത്തെ സൂചിപ്പിക്കാൻ ഏക വചനമായ രീഹും ബഹു വചനമായ രിയാഹും ഖുർആൻ പലയിടങ്ങളിലായി ഉപയോഗിച്ചിട്ടുണ്ട്. 10 തവണ ബഹു വചനവും (രിയാഹ്) 18 വട്ടം ഏക വചനവും (രീഹ് ) ഖുർആനിൽ വന്നിട്ടുണ്ട്. കാറ്റ് ചിലപ്പോൾ അനുഗ്രഹവും ചിലപ്പോൾ നിഗ്രഹ കാരണവുമാണെന്ന് ഖുർആൻ പറയുന്നു. ശിക്ഷയായി വരുന്ന കാറ്റിനെ സൂചിപ്പിക്കാൻ ഖുർആൻ പൊതുവേ ഏക വചനമാണ് ഉപയോഗിക്കുന്നത്. അനുഗ്രഹമായി വരുന്ന കാറ്റിനെ സൂചിപ്പിക്കാൻ ബഹു വചനവും ഉപയോഗിക്കുന്നു. കാറ്റ് അല്ലാഹുവിൻ്റെ സൈന്യങ്ങളിൽ പെട്ട ഒരു സൈന്യമാണെന്നും സുലൈമാൻ നബിക്ക് അതിനെ കീഴ്പ്പെടുത്തിക്കൊടുത്തെന്നും ഖുർആൻ പറയുന്നു. കാറ്റ് ചിലപ്പോൾ കാരുണ്യമാകാം.ചിലപ്പോൾ ശിക്ഷയാവാം. കാറ്റ് വീശുമ്പോൾ അതിൻ്റെ നൻമ തേടുകയും തിൻമയിൽ നിന്ന് കാവൽ ചോദിക്കുകയും ചെയ്യണമെന്ന് നബി(സ്വ) പഠിപ്പിച്ചു. اللَّهُمَّ إِني أَسْأَلُكَ خَيْرَهَا، وَخَيْرِ مَا فِيهَا، وخَيْر ما أُرسِلَتْ بِهِ، وَأَعُوذُ بك مِنْ شَرِّهِا، وَشَرِّ ما فِيها، وَشَرِّ ما أُرسِلَت بِهِ കാറ്റ് വീശുമ്പോൾ ഈ ദിക്ർ ചൊല്ലൽ സുന്നത്താണ്. കാറ്റിനെ ശപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും ഹദീസുകളിലുണ്ട്. മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽകരണ ദിനം കൂടിയാണ് ഇന്ന്. മുതിർന്നവരെ ബഹുമാനിക്കാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മിൽ പെട്ടവരല്ലെന്ന് പുണ്യ നബി(സ്വ)യുടെ താക്കീത്. മനുഷ്യന് ഏറ്റവും കരുണയും കരുതലും ശ്രദ്ധയും ലഭിക്കേണ്ട കാലമാണ് വാർദ്ധക്യം. ആയ കാലത്ത് നമുക്ക് വേണ്ടി അധ്വാനിച്ചവരാണ്, നമ്മുടെ സന്തോഷത്തിനായി സ്വയം സമർപ്പിച്ചവരാണ് മുതിർന്നവർ. ഇന്നവർ അവശരാണ്. അവർക്കൽപം സന്തോഷം പകരാൻ നമുക്കാവണം. നമ്മുടെ കാലുറക്കാത്ത കാലത്ത് നാം വീഴാതിരിക്കാൻ കൈ പിടിച്ചവരാണവർ. ഇന്ന് അവർ വീഴാനാഴുമ്പോൾ നാം അവരുടെ കൈ പിടിക്കുക. വൃദ്ധരായ മാതാപിതാക്കൾക്ക് സേവനം ചെയ്യാനുള്ള അവസരം നമുക്ക് കിട്ടിയാൽ അത് സ്വർഗം നേടാനുള്ള സുവർണാവസരമാണെന്നാണ് നബി(സ്വ) പഠിപ്പിക്കുന്നത്. എന്നിട്ടും, ആ അവസരം ഉപയോഗപ്പെടുത്താത്തവർ പരാജയപ്പെട്ട് പോകുമെന്നും അവിടുന്ന് മുന്നറിയിപ്പ് നൽകി. വൃദ്ധരായ ആളുകളെ അവഗണിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നവരാണ് നമ്മളെങ്കിൽ ഒറ്റക്കാര്യം ഓർത്താൽ മതി: നമ്മളും നാളെ വൃദ്ധരാവേണ്ടവരാണ്. സമാനമായ അനുഭവം നമുക്കുമുണ്ടാവാം.

C.T.A.Kadher