ചിന്തനീയം

12 Jun 2021

പൊതു ജനോപകാരപ്രദമായ രണ്ട് അറിവുകളാണ് ഇന്നത്തെ ചിന്തനീയം പങ്ക് വെക്കുന്നത്. ഒന്ന്: എല്ലാം ഓൺലൈനായ ഈ കാലത്ത് തട്ടിപ്പുകളും ഓൺലൈനായിട്ടുണ്ട്. നമ്മൾ പോലുമറിയാതെ നമ്മുടെ പണവും മാനവും ചിലപ്പോൾ ജീവൻ തന്നെ കവരുന്ന വിധത്തിലുള്ള തട്ടിപ്പുകളാണ് അരങ്ങ് തകർക്കുന്നത്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി വീഡിയോ ഫെസിലിറ്റിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്ന വീഡിയോ കാൾ സ്കാമാണ് ഇവയിലൊന്ന്. അപരിചിതമായ നമ്പറിൽ നിന്ന് വീഡിയോ കാൾ വരുന്നു. നമ്മളത് അറ്റൻ്റ് ചെയ്യുന്നതോടെ മറുവശത്ത് കാണുന്നത് നഗ്നരായ സ്ത്രീ / പുരുഷൻമാരെയായിരിക്കും. അഞ്ചോ പത്തോ സെക്കൻ്റ് കൊണ്ട് കാൾ കട്ടാവുന്നു. ശേഷം, അതിൻ്റെ സ്ക്രീൻ ഷോട്ടോ സ്ക്രീൻ റെക്കോർഡോ നിങ്ങളുടെ നമ്പറിലേക്ക് അയക്കുന്നു. നിങ്ങളെ ബ്ലാക്മെയിൽ ചെയ്യുന്നു. മാനം നഷ്ടപ്പെടാതിരിക്കാൻ അവർ ചോദിച്ച പണം നിങ്ങൾക്ക് കൊടുക്കേണ്ടി വരുന്നു. അല്ലെങ്കിൽ, ഫോൺ അറ്റൻ്റ് ചെയ്താൽ, ബ്ലാക്ക് സ്ക്രീൻ മാത്രം കാണുന്നു.അവിടെ നഗ്നചിത്രങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തും തട്ടിപ്പ് നടക്കുന്നു. നമ്മളെല്ലാവരും ഇത്തരം മീഡിയകൾ ഉപയോഗിക്കുന്നവരാണ്. അതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത്. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളെന്തൊക്കെ എന്ന് വിശദീകരിക്കുന്ന വീഡിയോ ഇതിനോടൊപ്പം ചേർക്കുന്നു. രണ്ട്: കാലവർഷം വരുന്നു. ഒപ്പം ജലജന്യ രോഗങ്ങളും. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയവ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. ഇത്തരം രോഗങ്ങളുടെ കാരണക്കാരായ വൈറസുകളുടെ വിഹാര കേന്ദ്രങ്ങൾ, നാം നമ്മുടെ വീട്ടിൽ തന്നെ ഒരുക്കി വെച്ചിട്ടുണ്ട്: നമ്മുടെ വീട്ടിലെ വാട്ടർ ടാങ്കുകൾ. മുകളിൽ കയറാനും ടാങ്കിലിറങ്ങാനുമൊക്കെയുള്ള മടി കാരണം പലപ്പോഴും ഈ ടാങ്കുകളുടെ ശുചീകരണത്തിൽ നാം ശ്രദ്ധിക്കാറില്ല. വൃത്തിഹീനമായ വെള്ളമാണ് നാം കുടിക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. ഫലമോ, പല രോഗങ്ങളും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആറ് മാസത്തിൽ രണ്ട് തവണ / വർഷത്തിൽ നാല് തവണയെങ്കിലും വാട്ടർ ടാങ്കുകൾ ക്ലീൻ ചെയ്യണം. കൂടുതൽ വിവരങ്ങൾ ഇതോടൊപ്പമുള്ള വീഡിയോയിൽ കാണാം. ഇന്ന് ജൂൺ 12, ലോക ബാലവേല വിരുദ്ധ ദിനം കൂടിയാണ്. അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനം പ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. പഠിച്ച് വളരേണ്ട ബാല്യങ്ങൾ, പണിയെടുത്ത് തളരേണ്ടവരല്ല. നമ്മുടെ മക്കൾ ഒരു പക്ഷേ, സുരക്ഷിതരായിരിക്കാം. എന്നാൽ, നമ്മുടെ കൺമുന്നിൽ കാണുന്ന ഒരു പാട് ബാല്യങ്ങൾ നിയമവിരുദ്ധമായി ബാല വേല ചെയ്യാൻ നിർബന്ധിതരായവരാണ്. അവരോട് കരുണ കാണിക്കാനെങ്കിലും നമുക്കാവണം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (എ) കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആര്‍ട്ടിക്കിള്‍ 24 കുട്ടികളെകൊണ്ട് വേല ചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്നു. 1986 ലെ Child labour & Prohibition Act (ബാലവേല നിരോധന നിയമം) അനുസരിച്ച് 14 വയസ് തികയാത്ത കുട്ടിക ളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 1987-ല്‍ ബാലവേലയ്ക്ക് എതിരായി ദേശീയ നയം ആവിഷ്‌കരിച്ചു. 1996 ഡിസംബര്‍ 10-ന് സുപ്രീം കോടതി ബാലവേല ഇല്ലാതാക്കുന്നതിനായി ഒരു വിധി പ്രഖ്യാപിക്കുകയും ചെയ്തു. 1997 ലെ അടിമ നിരോധന നിയമം, 2000 ലെ ജുവനൈല്‍ ജസ്റ്റീസ് (പരിചരണവും സംരക്ഷണവും) ആക്ട് എന്നീ നിയമങ്ങള്‍ ബാലവേലയ്‌ക്കെതിരെ നിലവിലുണ്ട്. 2006 ഒക്‌ടോബര്‍ 10 മുതല്‍ ബാലവേല നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, പടക്കനിര്‍മ്മാണ കമ്പനികള്‍, ഗ്ലാസ് ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന കുട്ടികളെ കാണാനിടയായാല്‍ അക്കാര്യം നമുക്ക് സര്‍ക്കാരിനെ അറിയിക്കാം. അതുമല്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1098-ല്‍ വിളിച്ച് അറിയിക്കുകയോ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ (ഗ്രേഡ് 2) വിളിച്ച് വിവരം അറിയിക്കുകയോ ചെയ്യാം. നബി(സ്വ)യുടെ പരിചാരകനായിരുന്നു അനസ് ബിൻ മാലിക് (റ). അന്നദ്ദേഹം കൊച്ച് കുട്ടിയാണ്. നബി(സ്വ)യോടൊത്തുള്ള അനുഭവം വിശദീകരിക്കുന്നത് നോക്കൂ: '' പത്ത് വർഷം ഞാൻ നബി(സ)യെ സേവിച്ചു. ഒരിക്കലും 'ഛെ ' എന്ന് പോലും പറഞ്ഞില്ല. ഞാൻ ചെയ്ത കാര്യത്തെക്കുറിച്ച് 'എന്തിനത് ചെയ്തു ' എന്നോ ചെയ്യാത്ത കാര്യത്തെക്കുറിച്ച് 'എന്ത് കൊണ്ട് ചെയ്തില്ല' എന്നോ ചോദിച്ചില്ല. ജനങ്ങളിൽ ഏറ്റം സൽസ്വഭാവിയായിരുന്നു അവിടുന്ന്''.

CT.A.Kadher