ചിന്തനീയം

11 Jun 2021

കാസറഗോഡിൻ്റെ സ്വന്തം 'മെട്രോ മാൻ' വിട പറഞ്ഞിട്ട് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. നിർമലമായ പുഞ്ചിരി മുഖമുദ്രയാക്കി ജീവിച്ച പൊതുപ്രവർത്തകനായിരുന്നു മർഹൂം മെട്രോ മുഹമ്മദ് ഹാജി. സമുദായത്തിൻ്റെ സ്വന്തം 'ട്രഷറർ ' ആയിരുന്നു അദ്ദേഹം. സമ്പത്തല്ല, സമ്പത്ത് നൻമയിൽ വിനിയോഗിക്കാനുള്ള സൗഭാഗ്യമാണല്ലോ വലിയ സമ്പത്ത്. ആ അർത്ഥത്തിൽ കൂടി സമ്പന്നനായിരുന്നു അദ്ദേഹം. കൊട്ടിഘ്ഘോഷങ്ങളില്ലാതെ, ആ ഉദാരത അർഹരിലേക്ക് ഒഴുകിപ്പരന്നു. അർഹരായ ആളുകളെ കണ്ടറിഞ്ഞ്, രഹസ്യമായി സഹായിച്ചു. ഭൂഖണ്ഡങ്ങൾക്കപ്പുറത്ത്, ആഫ്രിക്കയിലെ പാവപ്പെട്ട ജനങ്ങൾ വരെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനാനിരതരാവുന്നത് നാം കണ്ടു. സമുദായത്തിൻ്റെ രണ്ട് കണ്ണുകളെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലിം ലീഗിനെയും സമസ്തയെയും ഹൃദയത്തോട് ചേർത്ത് പിടിച്ചു അദ്ദേഹം. ആരോഗ്യകരമായ ആദാനപ്രദാനങ്ങളിലൂടെ വളർന്ന ഇരു പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം തകർക്കാനും തമ്മിലടിപ്പിച്ച് ചോര നുണയാനും കാത്തിരിക്കുന്ന ചെന്നായ്ക്കൾ വിജയം നേടുകയാണോ എന്ന് നാം ഭയപ്പെടുന്ന ഈ സുഖകരമല്ലാത്ത സാഹചര്യത്തിൽ, നികത്താനാവാത്ത വിടവ് തന്നെയാണ് മെട്രോയുടെ വിയോഗം. സുന്നീ മഹല്ല് ഫെഡറേഷൻ്റെ ശബ്ദവും ശക്തിയുമായിരുന്നു സ്മര്യ പുരുഷൻ. കൈതക്കാട് വെച്ച് നടന്ന് ചരിത്രമായി മാറിയ 'ലൈറ്റ് ഓഫ് മദീന 'യുടെ വിജയശിൽപികളിലൊരാളായിരുന്നു അദ്ദേഹം. അതിൻ്റെ പ്രചരണവും സാമ്പത്തിക സമാഹരണവും ലക്ഷ്യം വെച്ച് ബോംബെയിലും ബാംഗ്ലൂരിലും ഗൾഫ് രാജ്യങ്ങളിലുമൊക്കെ നടത്തിയ സന്ദർശനങ്ങളിൽ യുവത്വത്തിൻ്റെ പ്രസരിപ്പോടെ സജീവമായി അദ്ദേഹം പങ്കാളിയായിരുന്നു.എല്ലാ ദിവസവും രാവിലെ വിളിക്കും. എന്തായി, എവിടെയെത്തി കാര്യങ്ങളെന്ന് അന്വേഷിക്കും. കരുത്ത് പകരും. എസ്.എം.എഫ്. കമ്മ്യൂണിറ്റി സെൻ്ററിൻ്റെ ചെയർമാനും ശക്തി സ്രോതസ്സുമായിരുന്നു അദ്ദേഹം. നല്ല കുടുംബങ്ങളിലൂടെ നല്ല സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക എന്ന ആശയത്തിൽ, എസ്.എം.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധേയമായ സംരംഭമാണ് കമ്മ്യൂണിറ്റി സെൻ്റർ. അതിൻ്റെ ആദ്യ മാതൃക ഉണ്ടായത് കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരാണ്. അതിൻ്റെ സ്ഥാപക ചെയർമാനായിരുന്നു മെട്രോ. അതിൻ്റെ ഉൽഘാടന പരിപാടിയാണ് ഒരു പക്ഷേ, അദ്ദേഹത്തിൻ്റെ അവസാനത്തെ വലിയൊരു ചടങ്ങ്. ഹുദവീക്കൂട്ടായ്മയായ ഹാദിയയുടെ വലിയ സഹായിയും സഹകാരിയും അഭ്യുദയകാംക്ഷിയുമായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി പടർന്ന് കിടക്കുന്ന ഹാദിയ മദ്രസാ പദ്ധതിയിലേക്കുള്ള സാമ്പത്തിക സമാഹരണാർത്ഥം നടത്തപ്പെടുന്ന റമളാൻ പ്രഭാഷണങ്ങൾ ആദ്യ ഘട്ടത്തിൽ നടന്നത് കാഞ്ഞങ്ങാടായിരുന്നു, ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ്. ആ പരിപാടികളുടെ ഏറ്റവും വലിയ വിജയശിൽപി മെട്രോയായിരുന്നു. വലിയൊരു നൻമയുടെ തുടക്കക്കാരനാവാൻ മെട്രോക്ക് സൗഭാഗ്യമുണ്ടായി. ചെറിയ ഒരു ഇടവേളക്ക് ശേഷം, കഴിഞ്ഞ വർഷം ഹാദിയ റമളാൻ പ്രഭാഷണം കാഞ്ഞങ്ങാട് തന്നെ, അതും മെട്രോയുടെ സ്വന്തം മഹല്ലിൽ, നടത്താൻ തീരുമാനിച്ചിരുന്നതാണ്. അതിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെ. പക്ഷേ, കോവിഡ് വില്ലനായി. പരിപാടി നടന്നില്ല. വ്യക്തിപരമായ അനുഭവങ്ങളിൽ ഏറ്റവും ഹൃദ്യമായി തോന്നുന്നത്, കാഞ്ഞങ്ങാട് ഒരേ വേദിയിൽ, ഒരു ചടങ്ങിൽ, മർഹൂം ഇ.അഹ്മദ് സാഹിബിൻ്റെ പേരിലുള്ള വ്യത്യസ്ത അവാർഡുകൾ ഞങ്ങളിരുവരും ഏറ്റ് വാങ്ങിയതാണ്. ഇ. അഹ്മദ് പഠന കേന്ദ്രത്തിൻ്റെ , മികച്ച ന്യൂനപക്ഷ വിദ്യാഭ്യാസ പ്രവർത്തകനുള്ള അവാർഡ് ഈയുള്ളവനും കുവൈറ്റ് കെ.എം.സി.സി.യുടെ ഇ.അഹ്മദ് സ്മാരക എക്സലൻസ് അവാർഡ് മർഹൂം മെട്രോയും പ്രിയപ്പെട്ട സമദാനി സാഹിബിൻ്റെ കയ്യിൽ നിന്നാണ് ഏറ്റ് വാങ്ങിയത്. (സമദാനി സാഹിബിൻ്റെ മെട്രോ അനുസ്മരണ പ്രഭാഷണം ഇതിനോടൊപ്പം ചേർക്കുന്നു) അല്ലാഹു പരേതന് പൊറുക്കട്ടെ, പുഞ്ചിരിച്ച് സ്വീകരിക്കട്ടെ - ആമീൻ.

CT.A.Kadher