കൊവിഡ് 19 എന്ന മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലും നമ്മുടെ രാജ്യത്ത് സംഘ പരിവാർ ഫാഷിസം മുടിയഴിച്ചിട്ടഴിഞ്ഞാടുകയാണ്. ഭാരതത്തിൻ്റെ മഹത്തായ പാരമ്പര്യ പൈതൃകങ്ങളുടെ കടക്കൽ കത്തി വെച്ച്, ബഹുസ്വരതയുടെ സൗന്ദര്യം നശിപ്പിച്ച് ഏകശിലാത്മകതയുടെ സങ്കുചിതത്വത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. നരേന്ദ്ര മോഡിയുടെ കഴിഞ്ഞ ഏഴു വർഷക്കാലത്തെ ഭരണം നമ്മുടെ നാടിനെ നരകതുല്യമാക്കിയിരിക്കുന്നു. പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കുന്നു. ഇന്ധനവില സെഞ്ച്വറി അടിച്ചിരിക്കുന്നു. ഒരു കാലത്ത് ആഗോളതലത്തിലെ ആദരണീയ സാന്നിധ്യമായിരുന്ന ഇന്ത്യയെ ലോക രാഷ്ട്രങ്ങൾ പുല്ലുവില പോലും കൽപിക്കുന്നില്ല.... ഇവക്കൊക്കെ പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം, വർഗീയത ആളിക്കത്തിച്ച്, ജനങ്ങളെ തമ്മിലടിപ്പിച്ച്, ഭിന്നിപ്പിച്ച് ഭരിക്കാനാണ് സംഘ പരിവാർ ശ്രമിക്കുന്നത്. ശാന്തസുന്ദരമായി ജീവിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുന്ന കാടൻ പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ, നരേന്ദ്ര മോഡിയുടെ വിശ്വസ്തനും ഉറ്റ തോഴനുമാണ്. തനതായ സംസ്കാരവും പൈതൃകവും കൊണ്ട് നടക്കുന്ന, പട്ടിക വിഭാഗക്കാരായ ദ്വീപുകാരുടെ മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്നു. പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കുന്നില്ല. അതിനിടയിൽ, ചിലരെ വിലക്കെടുത്ത് പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള ശ്രമവും. ഫോൺ വിളിയും ഉറപ്പുമെല്ലാം ആഘോഷിക്കപ്പെടുന്നത് അത് കൊണ്ടാണ്. മറുവശത്ത്, എൻ.ആർ.സി. നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായെത്തിയ മുസ്ലിംകളല്ലാത്തവരിൽ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കഴിഞ്ഞു. കേരളത്തിൽ പോലും ഡിറ്റൻഷൻ സെൻ്ററുകൾ വരുന്നു..... ഈ വെല്ലുവിളികൾ ഏതെങ്കിലും ഒരു സമുദായത്തിൻ്റെ മാത്രം പ്രശ്നമല്ല. രാജ്യമാണിവിടെ പരാജയപ്പെടുന്നത്. ഇന്ത്യയെന്ന ആശയമാണ് അപ്രസക്തമാകുന്നത്. അതിനെതിരെ ജാതി- മത ഭേദമന്യേ മതേതര വിശ്വാസികൾ ഉണരേണ്ടതുണ്ട്. ലക്ഷദ്വീപ്, NRC വിഷയങ്ങളിൽ, മതേതര കാഴ്ചപ്പാടുകൾ ഉൽഘോഷിച്ച് കൊണ്ട് ഗ്രാൻറ് മാസ്റ്റർ ജി.എസ്.പ്രദീപും സ്വാമി സന്ദീപാനന്ദ ഗിരിയും നടത്തിയ പ്രഭാഷണങ്ങൾ ഇതിനോടൊപ്പം കേൾക്കാം.....
CT.A.Kadher