ചിന്തനീയം

08 Jun 2021

ഇന്ന് (ജൂൺ 8) ലോക സമുദ്ര ദിനമാണ്. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഭൂമിയുടെ ഉപരിതലത്തിന്റെ 71% വ്യാപിച്ചുകിടക്കുന്ന ലവണാംശമുള്ള ജലാശയത്തെ (water body) സമുദ്രം (ocean) എന്നു വിശേഷിപ്പിക്കാം. സമുദ്രങ്ങള്‍ ഒരു മഹാദ്ഭുത ലോകമാണ്. ഉരുണ്ടഭൂമിയുടെ ഉപരിതലത്തിലായി പലയിടങ്ങളിലും ഉള്‍ക്കടലുകളും കടലുകളും സമുദ്രങ്ങളും മഹാ സമുദ്രങ്ങളും നിലകൊള്ളുന്നു. വലിയ ഒരു ഗ്ലോബിന്റെ പുറത്ത് കൊച്ചു കുഴികളുണ്ടാക്കി അതില്‍ വെള്ളത്തുള്ളികള്‍ നിറച്ചാല്‍ എന്താകും അവസ്ഥ? വിശിഷ്യ അത് കറങ്ങുകകൂടി ചെയ്താല്‍? ഒട്ടേറെ അനുഗ്രഹങ്ങള്‍ കടലുകളിലുണ്ട് താനും - കപ്പല്‍ യാത്ര, വിവിധതരം മുത്തുകള്‍, ആഹാരത്തിനായി മത്സ്യത്തിന്റെ പുത്തന്‍ ഇറച്ചി, നിരവധി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വ്യത്യസ്ത ലവണങ്ങള്‍, പെട്രോളിയം... ഇങ്ങനെ എണ്ണമറ്റ സ്രോതസ്സുകള്‍, ലക്ഷോപലക്ഷം ആളുകള്‍ അവയാശ്രയിച്ചു ജീവിക്കുന്നു. സമുദ്രങ്ങളെ, അവയിലോടുന്ന കപ്പലുകളെ, അവിടെയുള്ള ജന്തു - സസ്യജാലങ്ങളെ എല്ലാം അല്ലാഹുവിൻ്റെ സൃഷ്ടിവൈഭവത്തിൻ്റെ വലിയ ദൃഷ്ടാന്തങ്ങളായിട്ടാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. ''പുതിയ ഇറച്ചി തിന്നാനും ആഭരണങ്ങള്‍ പുറത്തെടുക്കാനുംവേണ്ടി സമുദ്രങ്ങള്‍ നിങ്ങള്‍ക്കു വിധേയമാക്കിയതും അവന്‍ തന്നെ. വെള്ളം കീറിമുറിച്ച് ജലയാനങ്ങള്‍ അതില്‍ ഓടുന്നത് നിങ്ങള്‍ക്കു കാണാം. അവന്റെ അനുഗ്രഹങ്ങളില്‍ നിന്ന് നിങ്ങള്‍ തേടിപ്പിടിക്കാനും നന്ദിപ്രകാശിപ്പിക്കാനും വേണ്ടി.'' (സൂറത്തുന്നഹ്ൽ: 14) ''രണ്ടു ജലാശയങ്ങള്‍ തുല്യമാവുകയില്ല-ഒന്ന് സുഗമപാനത്തിന്നുതകുന്ന ഹൃദ്യമായ ശുദ്ധജലം; മറ്റേത് കവര്‍പ്പുള്ള ഉപ്പുവെള്ളം. പുതുമാംസം എല്ലാറ്റില്‍ നിന്നും നിങ്ങള്‍ ആഹരിക്കുകയും അണിയാവുന്ന ആഭരണം പുറത്തെടുക്കുകയും ചെയ്യുന്നു. സാഗരം പിളര്‍ന്ന് കപ്പലോടുന്നതും കാണാം-നിങ്ങള്‍ ദൈവാനുഗ്രഹം തേടിപ്പിടിക്കാനും കൃതജ്ഞരാകാനുമത്രേ ഇത്. '' (ഫാത്വിർ : 12 ) ''സമുദ്രങ്ങള്‍ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തന്നത് അല്ലാഹുവാണ്-അവന്റെ ഉത്തരവനുസരിച്ച് അതിലൂടെ ജലയാനങ്ങളോടാനും നിങ്ങള്‍ അവന്റെ അനുഗ്രഹം അന്വേഷിക്കാനും കൃതജ്ഞരാകാനും വേണ്ടി.'' (ജാസിയ: 12) അശ്ശൂറാ: 32,33, ലുഖ്മാൻ 31, അൽ ബഖറ: 164, ഇസ്റാ' : 66 തുടങ്ങി നിരവധി സൂക്തങ്ങളിലായി അല്ലാഹു സമുദ്രങ്ങളെ പരാമർശിക്കുന്നുണ്ട്. അവയിലെ അൽഭുതങ്ങളും വിസ്മയങ്ങളും ചൂണ്ടി കാണിക്കുന്നുണ്ട്. താരതമ്യേന നവീനമായ ശാസ്ത്ര ശാഖയാണ് ഓഷ്യാനോഗ്രഫി (സമുദ്രശാസ്ത്രം). ശാസ്ത്രം ഈയടുത്ത കാലങ്ങളിൽ മാത്രം കടന്ന് ചെന്ന സമുദ്ര വിസ്മയങ്ങളെക്കുറിച്ച് പോലും ഒന്നര സഹസ്രാബ്ദം മുമ്പ് ഖുർആൻ സൂചിപ്പിച്ചിട്ടുണ്ടെന്നത് ചിന്തിക്കുന്നവർക്ക് വലിയ ദൃഷ്ടാന്തമല്ലേ? ''രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.''[55: 19,20] ''അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.''[27:61] ''രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.''[25:53] ഈ ആയത്തുകളിൽ, രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്നതിനെക്കുറിച്ച് ഖുർആൻ പറഞ്ഞ കാര്യം നൂറ്റാണ്ടുകൾക്കിപ്പുറമാണ് ആധുനിക ശാസ്ത്രം കണ്ടെത്തുന്നത്. രണ്ട് സമുദ്രങ്ങള്‍ സന്ധിക്കുന്നിടത്ത് അവ രണ്ടും കൂടിക്കലരാത്ത വിധം ഒരു തടസ്സം നില നില്‍ക്കുന്നുവെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഈ തടസ്സം രണ്ട് സമുദ്രങ്ങളെയും വേര്‍തിരിക്കുന്നത് കൊണ്ട് തന്നെ രണ്ടിന്‍റെയും താപ നിലയും ലവണത്വവും സാന്ദ്രതയും വ്യത്യസ്തങ്ങളാണ്. രണ്ട് സമുദ്രങ്ങള്‍ക്കിടയില്‍ ഒരു അദൃശ്യമായതും ചരിഞ്ഞതുമായ ജലവേലി (Water barrier) നില നില്‍ക്കുന്നു. അങ്ങിനെ ഒരു സമുദ്രത്തില്‍ നിന്നും മറ്റൊന്നിലേക്കു വെള്ളം ഒഴുകുന്നു. എന്നാല്‍ ഒരു സമുദ്രത്തില്‍ നിന്നും വെള്ളം മറ്റൊന്നിലേക്കു പ്രവഹിക്കുമ്പോള്‍ വെള്ളത്തിന് അതിന്‍റെ പ്രത്യേകമായ സവിശേഷതകള്‍ നഷ്ടപ്പെടുകയും മറ്റേ സമുദ്രത്തിലെ വെള്ളത്തിന്‍റെ സവിശേഷത മാത്രം പിന്നീട് അവശേഷിക്കുകയും ചെയ്യുന്നു. ഇങ്ങിനെ രണ്ട് ജലത്തിന്‍റെയും ഏകരൂപമായ വേര്‍തിരിക്കല്‍ എന്ന നിലയില്‍ ഈ തടസ്സം വര്‍ത്തിക്കുന്നു. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഈ ശാസ്ത്രീയ പ്രതിഭാസം സമ്പൂര്‍ണ്ണമായും സത്യമാണെന്ന് അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്ര പ്രൊഫസറും പ്രശസ്ത സമുദ്ര ശാസ്ത്രജ്ഞനുമായ ഡോ. വില്യം ഹേ (Dr. William Hay) പ്രഖ്യാപിക്കുകയുണ്ടായി. ആഴക്കടലിലെ അന്ധകാരത്തെക്കുറിച്ചുള്ള ചർച്ചകൾ ഈയടുത്ത് നമ്മുടെ നാട്ടിൽ സജീവമായി നടന്നിരുന്നു. യുക്തിവാദിയായ ഇ.എം. ജബ്ബാറുമായുള്ള സംവാദത്തിൽ എം.എം.അക്ബർ ഉദ്ധരിച്ചത് ഇക്കാര്യമായിരുന്നല്ലോ? അതിന് മുന്നിൽ യുക്തിവാദി നിഷ്പ്രഭനായിപ്പോയി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രൊഫസറും സമുദ്ര ശാസ്ത്ര രംഗത്തെ അതികായനുമാണ് പ്രൊഫ. ദുര്‍ഗ റാവു. ഒരിക്കല്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. ''അല്ലെങ്കില്‍, ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുന്നില്ല. അല്ലാഹു ആരെത്തൊട്ട് പ്രകാശം തടഞ്ഞുവോ അവര്‍ക്ക് വെളിച്ചം ലഭിക്കുന്നതല്ല'' (24:40). പ്രൊഫ. റാവു പ്രതികരിച്ചു: വികസിച്ച ഉപകരണങ്ങളുടെ സഹായത്തോടെ ആധുനിക ശാസ്ത്രത്തിനുമാത്രമേ സമുദ്ര ഗര്‍ഭത്തിലെ ഇരുട്ടിനെ മനസ്സിലാക്കാനാവുകയുള്ളൂ. പരസഹായമില്ലാതെ ഒരു മനുഷ്യന് 20-30 മീറ്ററുകളെക്കാള്‍ കൂടുതല്‍ ആഴത്തില്‍ ഊളിയിടുക സാധ്യമല്ല. 200 മീറ്ററിലധികം സമുദ്രാഴിയില്‍ ചുറ്റിക്കറങ്ങാനും കഴിയില്ല. ലോകത്തുള്ള എല്ലാ സമുദ്രങ്ങളും ഇരുളടഞ്ഞതല്ല എന്നതുകൊണ്ടുതന്നെ ഈ സൂക്തം എല്ലാ സമുദ്രങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നില്ല. ഖുര്‍ആന്‍ പറഞ്ഞപോലെ, ആഴമേറിയ കടലുകള്‍ മാത്രമേ ഇവിടെ പ്രതിപാദിക്കപ്പെടുന്നുള്ളൂ. ഒന്നിനു മുകളില്‍ ഒന്നായി കട്ടിപിടിച്ചുവരുന്ന സമുദ്രാന്ധകാരത്തിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്: 1. പ്രകാശ രശ്മി ഏഴു നിറങ്ങളാല്‍ നിര്‍മിതമാണ്. വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുകപ്പ് (VIBGYOR) എന്നിവയാണവ. പ്രകാശ രശ്മി ജലോപരിതലത്തില്‍ പതിക്കുമ്പോള്‍ അത് വ്യതിയാനത്തിന് വിധേയമാകുന്നു. ജലോപരിതലത്തില്‍നിന്നും പത്തുമുതല്‍ പതിനഞ്ചുവരെ മീറ്റര്‍ മാത്രമേ ചുകപ്പ് നിറം കടന്നുചെല്ലുന്നുള്ളൂ. അതുകൊണ്ടുതന്നെ, ഒരു നീന്തല്‍ക്കാരന് 25 മീറ്റര്‍ അടിയില്‍നിന്നും മുറിവ് പറ്റിയാല്‍ ചുവന്ന രക്തം കാണുക അവന് സാധ്യമല്ല. കാരണം, ഇത്രമാത്രം, താഴ്ചയിലേക്ക് ചുവന്ന പ്രകാശ രശ്മി കടന്നുവരുന്നില്ല. അതേസമയം, ഓറഞ്ചു നിറത്തിലുള്ള പ്രകാശ രശ്മി 30 മുതല്‍ 50 മീറ്റര്‍ വരെയും മഞ്ഞ 50 മുതല്‍ 100 മീറ്റര്‍ വരെയും പച്ച 100 മുതല്‍ 200 മീറ്റര്‍ വരെയും നീല 200 മീറ്ററുകള്‍ക്കപ്പുറവും വയലറ്റും ഇന്‍ഡിഗോയും അതിലപ്പുറവും കടന്നെത്തുന്നു. പാളികള്‍ക്കനുസരിച്ച് ഓരോന്നില്‍നിന്നും ഓരോ പ്രകാശം അപ്രത്യക്ഷമാകുമ്പോള്‍ അവിടെ ഇരുളടയുകയാണ്. 1000 മീറ്ററുകള്‍ക്കു താഴെ അതിശക്തമായ അന്ധകാരമായിരിക്കും. 2. മേഘ പാളികള്‍ സൂര്യരശ്മിയെ ആഗിരണം ചെയ്യുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. അപ്പോള്‍ മേഘത്തിനു താഴെ ഒരു ഇരുട്ട് ദൃശ്യമാണ്. ഇതാണ് അന്ധകാരത്തിന്റെ പ്രഥമ പാളി. പ്രകാശം സമുദ്രോപരിതലത്തിലെത്തുമ്പോള്‍ തിരമാലയില്‍ തട്ടി അത് പ്രതിഫലിക്കുന്നു. ഇവിടെയും ഒരു തരം ഇരുട്ട് വന്നുപെടുന്നുണ്ട്. പ്രതിഫിലിക്കപ്പെടാത്ത പ്രകാശരശ്മി ആഴിയുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. അതുകൊണ്ടുതന്നെ സമുദ്രത്തിന് പ്രധാനമായും രണ്ടു ഭാഗമുള്ളതായി നമുക്ക് കണ്ടെത്താനാവും. ചൂടും വെളിച്ചവും ഇഴുകിച്ചേര്‍ന്ന ഉപരിതലം, അന്ധകാരം മുറ്റിയ അടിത്തട്ട് എന്നിവയാണവ. തിരമാലയുടെ അടിസ്ഥാനത്തില്‍ ആഴിയിലേക്കു ചേര്‍ത്തി നോക്കുമ്പോള്‍ ഉപരിതലം മറ്റൊന്നായിത്തന്നെ കാണാവുന്നതാണ്. ഉപരിതലത്തെക്കാള്‍ സാന്ദ്രതയുള്ളതിനാല്‍തന്നെ സമുദ്രത്തിന്റെ ആന്തരിക തല ജലം മറ്റു തലങ്ങളെ കവച്ചുവെക്കുന്നു. തിരമാലകള്‍ക്കിടയില്‍നിന്നു തന്നെ ഇരുട്ടു തുടങ്ങുന്നുണ്ട്. സമുദ്രാഴിയിലൂടെ നീന്തിത്തുടിക്കുന്ന മത്സ്യത്തിനു പോലും ഒന്നും കാണാനാവില്ല. അവയുടെ ശരീരംതന്നെ പ്രകാശ സ്രോതസുകളായി മാറുന്നതുകൊണ്ടാണ് അവക്ക് കാണാന്‍ സാധിക്കുന്നത്. ''ആഴക്കടലിലെ ഇരുട്ട്. അതിനു മീതെ തിരമാല. അതിനുമീതെ വീണ്ടും തിരമാല'' എന്ന് ഖുര്‍ആന്‍ വ്യക്തമായിത്തന്നെ സൂചിപ്പിക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍, സമുദ്രോപരിതലത്തിലെ തിരമാലകള്‍കണക്കെ ഈ തിരമാലകള്‍ക്കു പുറമെ വേറെയും അനവധി തിരമാലകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''അതിനു മീതെ കാര്‍മേഘം. അങ്ങനെ, ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍.'' കാര്‍മേഘമാണ് പലപ്പോഴും ഈ ഇരുട്ടിന് കാരണമാകുന്നത്. വ്യത്യസ്ത തലങ്ങളില്‍ വിവിധ വര്‍ണവെളിച്ചങ്ങള്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ അവിടെ ഇരുട്ടു മാത്രമേ ശേഷിക്കുന്നുള്ളൂ. ഡോ. ദുര്‍ഗ റാവു തന്റെ സംവാദം ഇങ്ങനെ അവസാനിപ്പിക്കുന്നു: ആയിരത്തി നാന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പു ഈ പ്രതിഭാസം ഇത്രമാത്രം വിശദമായി പഠിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു അതീന്ദ്രിയ ശക്തി അത് അറിയിച്ചു നല്‍കേണ്ടിയിരിക്കുന്നു. (ഡോ. മോയിൻ ഹുദവി മലയമ്മ എഴുതിയ ലേഖനത്തോട് കടപ്പാട്) ഇങ്ങനെയോരോ പ്രാപഞ്ചിക യാഥാർത്ഥ്യങ്ങളെയും പഠിക്കുമ്പോൾ നാം ദൈവാസ്തിക്യം തിരിച്ചറിയുന്നു. അവൻ്റെ മഹത്വം വാഴ്ത്തുന്നു. ''നാഥാ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു. നരക ശിക്ഷയില്‍ നിന്നു ഞങ്ങളെ കാക്കേണമേ.

CT.A.Kadher