ഇന്നലെ ( ജൂൺ 5 ) പരിസ്ഥിതി ദിനമായിരുന്നു. രാവിലെത്തന്നെ, ഇളയ മകൻ അബ്ദുൽ അസീസ് ബിൻ അബ്ദുൽ ഖാദറിൻ്റെ അധ്യാപകർ വീട്ടിൽ വന്നു വിത്തുകൾ കൈമാറി. സോഷ്യൽ മീഡിയ നിറയെ ചെടി നടുന്ന ചിത്രങ്ങളാണ്. ചടങ്ങ് തീർക്കാനായി കുറേ ചെടികൾ നടുക എന്നതിലപ്പുറം നട്ട ചെടികൾ പരിപാലിക്കാനുള്ള മനസ്സാണ് നമുക്കുണ്ടാവേണ്ടത്.
പരിസ്ഥിതിയുടെ നിലനിൽപ് നമ്മുടെ നിലനിൽപ് തന്നെയാണ്.
പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല. ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും കഴിയൂ. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സിൽ വച്ചാണ് എല്ലാ വർഷവും ജൂൺ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്.
പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു ആഗോള വേദിയായാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. വ്യക്തികളെ അവരുടെ ആവാസവ്യവസ്ഥയെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ഹരിത ഭൂമി കെട്ടിപ്പടുക്കുന്നതിന് നടപടികളെടുക്കാൻ അവസരം നൽകുകയും ചെയ്യുന്ന ദിനം കൂടിയാണ് പരിസ്ഥിതി ദിനം.
1972ൽ യുഎൻ ജനറൽ അസംബ്ലിയാണ് സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തിനു ശേഷം, 1974ൽ ആദ്യത്തെ ലോക പരിസ്ഥിതി ദിനം 'ഒരു ഭൂമി മാത്രം' എന്ന വിഷയത്തിൽ ആചരിച്ചു. 1987ൽ ഈ ദിവസത്തെ ആഘോഷങ്ങൾക്കായി ഓരോ വർഷവും ആതിഥേയ രാജ്യം നിശ്ചയിക്കുന്നതിന് യുഎൻ പുതിയ ആശയം കൊണ്ടുവന്നു.
ഏതെങ്കിലുമൊരു പ്രത്യേക ദിവസത്തിൽ മാത്രമല്ല, ജീവിതത്തിലുടനീളം പരിസ്ഥിതി സ്നേഹവും സംരക്ഷണവും കൊണ്ടു നടക്കാൻ ബാധ്യതപ്പെട്ടവരാണ് നാം, സാമൂഹികമായും വിശ്വാസപരമായും.
അന്ത്യനാൾ വരുന്നുവെന്നറിഞ്ഞാലും, കയ്യിലുള്ള മരം നടുകയാണ് വിശ്വാസി ചെയ്യേണ്ടതെന്ന് പഠിപ്പിച്ച പുണ്യ നബി(സ്വ)യേക്കാൾ വലിയ പരിസ്ഥിതി സംരക്ഷ കനാരാണ് ?
"മരങ്ങൾ നട്ടു പിടിപ്പിക്കാതെ ഭൂമി വെറുതെയിടുന്നതെന്താ?''
രണ്ടാം ഖലീഫ ഉമറി(റ) ന്റെതാണീ ചോദ്യം. വിശാലമായ ഭൂമി തരിശായി കിടക്കുന്നത് കണ്ട് സഹിക്കാൻ കഴിയാത്ത ഒരു ഭരണാധികാരിയുടെ ആശങ്കയായിരുന്നു അത്.
ആജ്ഞ രൂപത്തിലുള്ള ഉമറിന്റെ പ്രോത്സാഹന വാക്കുകളിൽ ആകൃഷ്ടനായി പാടത്തിറങ്ങിയ കർഷകനോടൊപ്പം
മരങ്ങൾ നട്ടു പിടിപ്പിക്കുന്ന
രണ്ടാം ഖലീഫ യുടെ കഥ നമുക്കും പ്രചോദനമാകണം .
ഉമാറതു ബ്നു ഖുസൈമ (റ) പറയുന്നു:
" നിങ്ങളുടെ ഭൂമിയിൽ മരങ്ങൾ നട്ടു പിടിപ്പിക്കാത്തതെന്താ?"
ഉമറുബ്നുൽഖത്വാബ് (റ) എന്റെ പിതാവിനോടു ചോദിച്ചു.
പിതാവ് പറഞ്ഞു:
"ഞാൻ വയോവൃദ്ധനായി .നാളെ ഞാൻ മരിച്ചുപോകും."
ഉമർ പറഞ്ഞു :
ഞാൻ തറപ്പിച്ചു പറയുന്നു: "നിങ്ങൾ ഈ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കണം."
ഉമറിന്റെ ആജ്ഞ പിതാവ് അനുസരിച്ചു. എന്റെപിതാവിന്റെ കൂടെ ഉമറും വൃക്ഷ തൈകൾ നടുന്നത് ഞാൻ കണ്ടു.
അൽ ജാമിഉൽ കബീറിൽ ഇമാം സുയൂത്വി (റ) ഉദ്ധരിക്കുന്നുണ്ട് ഈ സംഭവം.
കൊടുമ്പിരി കൊള്ളുന്ന യുദ്ധത്തിൽ പോലും മരങ്ങൾ നശിപ്പിക്കുകയോ മൃഗങ്ങളെ കൊന്നൊടുക്കുകയോ ചെയ്യരുതെന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം.
ജൂൺ 5, മഹാനായ ഖാഇദേ മില്ലത്തിൻ്റെ ജൻമദിനം കൂടിയാണ്. സമുദായത്തിന് തണലും നിഴലും നൽകുന്ന ഒരു വടവൃക്ഷം നട്ട് വളർത്തിയ ആ മഹാമനീഷിയുടെയുടെ ചരിത്രത്തിലെ ഒരേട് ഇങ്ങനെ:
വെറുതെ
ഒരു ചരിത്രം.......
മദിരാശി നിയമ സഭയിലെ പ്രതിപക്ഷ നേതാവും തിരക്ക് പിടിച്ച രാഷ്ട്രീയ നേതാവും ഒക്കെയായിട്ടും
ഖാഇദേ മില്ലത്ത് ഇസ്മാഈൽ സാഹിബിന്റെ വീട്ടിൽ ഒരു ടെലഫോൺ ഉണ്ടായിരുന്നില്ല.അദ്ദേഹത്തിനാവട്ടെ അങ്ങനെയൊരു താല്പര്യവും ഉണ്ടായിരുന്നില്ല.അങ്ങനെയിരിക്കെ തമിഴ്നാട് സർക്കാർ ഇസ്മാഈൽ സാഹിബിന്റെ വീട്ടിൽ ഒരു ഫോൺ സ്ഥാപിക്കാൻ തീരുമാനിച്ചു. തൊട്ടടുത്ത ദിവസം തന്നെ ടെലികോം ഉദ്യോഗസ്ഥർ ബന്ധപ്പെട്ട നടപടികൾക്കായി
ദയാ മൻസിലിൽ എത്തി.പോസ്റ്റ് സ്ഥാപിക്കേണ്ട ഇടവും മറ്റും തീരുമാനിച്ചു.എല്ലാം കഴിഞ്ഞ് നോക്കുമ്പോൾ വീട്ട് മുറ്റത്തെ ആര്യവേപ്പ് മരം പ്രശ്നമായി.അത് മുറിക്കാതെ പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിക്കാൻ കഴിയില്ലന്നായി ഉദ്യോഗസ്ഥർ.''വേപ്പ് മുറിച്ചിട്ടാണെങ്കിൽ എനിക്ക് ടെലഫോൺ കണക്ഷൻ വേണ്ട'' - ഇസ്മഈൽ സാഹിബ് അവരോട് തീർത്ത് പറഞ്ഞു!
നമുക്ക് മാത്രമല്ല, വരുന്ന തലമുറക്ക് കൂടിയുള്ളതാണ് ഈ ഭൂമിയും പരിസ്ഥിതിയും. അത് നശിക്കാൻ നാം കാരണമാവരുത്. നാം ഏൽപിക്കപ്പെട്ട അമാനതാണത്. അത് നശിപ്പിക്കുന്നത് സാമദ്രോഹമാണ്. മത വിരുദ്ധമാണ്. മനുഷ്യത്വ രഹിതമാണ്.
https://m.facebook.com/story.php?story_fbid=103572621955107&substory_index=0&id=100069071081175
C.T.A.Khader