80: 20 അനുപാതം റദ്ധാക്കിയ കോടതി വിധിയെക്കുറിച്ച് തന്നെയാണ് വീണ്ടും പറയുന്നത്. പറഞ്ഞ് കൊണ്ടേയിരിക്കേണ്ട വിഷയമാണ്. പതിറ്റാണ്ടുകളായി തുടരുന്ന അനീതിയും അസമത്വവും പരിഹരിക്കപ്പെടേണ്ടതുണ്ട്. 'ഉർവശീ ശാപം ഉപകാരമായി ' എന്ന് പറയാറുള്ളത് പോലെ കോടതി വിധി ക്രിയാത്മകമായ ഒരു പാട് ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. വിഷയം വർഗീയമായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തുമ്പോൾ തന്നെ അർഹമായ അവകാശങ്ങൾ ചോദിച്ച് വാങ്ങാൻ നാം കരുത്ത് നേടേണ്ടിയിരിക്കുന്നു. 'ഖബ്റിൽ കിടക്കുന്ന മയ്യിത്തിനെപ്പോലെ' മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടവർ മാത്രമല്ല നമ്മൾ, ചിലതെല്ലാം തിരിച്ച് ചോദിക്കേണ്ടവർ കൂടിയാണ് നമ്മൾ എന്ന തിരിച്ചറിവ് നല്ലതാണ്. പിന്നാക്കം നിൽക്കുന്ന വിവിധ ജനവിഭാഗങ്ങൾക്കായി, അവർക്ക് മാത്രം ലഭിക്കുന്ന ക്ഷേമ പദ്ധതികൾ കേരളത്തിൽ നിലവിലുണ്ട്. അവ മറ്റുള്ളവർക്ക് ലഭിക്കുന്നില്ല. അതിനെ നാം എതിർക്കുന്നില്ല. എന്നാൽ, മുസ്ലിംകൾക്ക് മാത്രം അവകാശപ്പെട്ട ആനുകൂല്യങ്ങളിൽ നിന്ന് 20 % കവർന്നെടുത്ത ശേഷവും 80 % മുസ്ലിംകൾ കൊണ്ട് പോകുന്നേ എന്ന് നിലവിളിക്കുന്നതിൻ്റെ സാംഗത്യമെന്താണ്? മുന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ലഭിക്കുന്ന സ്കോളർഷിപ്പുകളിൽ വലിയ അന്തരവും അനീതിയും വന്നതെങ്ങനെയാണ്? എയ്ഡഡ് സ്ഥാപനങ്ങൾ അനുവദിക്കുന്ന വിഷയത്തിലും അനീതിയും വിവേചനവും സംഭവിച്ചതെങ്ങനെയാണ്? ഏതെങ്കിലും മേഖലകളിൽ മുസ്ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ? മുസ്ലിംകൾ എന്തെങ്കിലും അനർഹമായി കൈക്കലാക്കിയിട്ടുണ്ടോ?... നമുക്ക് ചോദിച്ച് കൊണ്ടേയിരിക്കാം. വസ്തുനിഷ്ഠവും കൃത്യവുമായ ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയ്യാറാവണം. വർഗീയ പ്രചരണങ്ങൾക്ക് മറുപടി നൽകണം. വേട്ടക്കാരനെയും ഇരയേയും ഒരേ സമയം സുഖിപ്പിക്കാനുള്ള ട്രിപ്പീസ് കളി നിർത്തണം. (ഈ വിഷയസംബന്ധിയായി റഫറൻസായി ഉപയോഗിക്കാവുന്ന, പ്രിയപ്പെട്ട സമദ് സാഹിബിൻ്റെ ലേഖനം, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന പത്രസമ്മേളനത്തിൻ്റെ വീഡിയോ, മറ്റ് വിവരങ്ങൾ ഇതിനോടൊപ്പം ചേർക്കുന്നു)
C.T.A.Khader