ചിന്തനീയം

12 Apr 2021

നബി(സ്വ) പ്രബോധനം ചെയ്തതിൽ പ്രധാനപ്പെട്ട ഒരു വിഷയം ഭൗതിക ജീവിതത്തിൻ്റെ നശ്വരതയും നിസ്സാരതയുമാണ്. പാരത്രിക ജീവിതത്തിൻ്റെ പ്രസക്തിയും പ്രാധാന്യവുമാണ്. ഒരു പഥികൻ, വഴി യാത്രക്കാരൻ ഏതെങ്കിലും തണൽമരച്ചുവട്ടിൽ വിശ്രമിക്കാനിരിക്കുന്നത് പോലെ മാത്രമാണ് ഭൗതിക ജീവിതമെന്ന് അവിടുന്ന് താരതമ്യപ്പെടുത്തി. വിശ്രമമല്ലല്ലോ പ്രധാനം, യാത്രയല്ലേ? ഭൗതിക ലോകത്ത് വിദേശിയെപ്പോലെ അല്ലെങ്കിൽ വഴി യാത്രക്കാരനെപ്പോലെ ആവുകയെന്ന് അവിടന്ന് ഓർമപ്പെടുത്തി. വിദേശിയുടെ ലക്ഷ്യം സ്വദേശമാണ്. വിദേശം ഇടത്താവളം മാത്രമാണ്. യാത്രക്കാരന് ലക്ഷ്യസ്ഥാനമാണ് പ്രധാനം, ഇടത്താവളങ്ങളും വഴിയമ്പലങ്ങളുമല്ല. വിശ്വാസിക്ക് പ്രധാനം പരലോകമാണ്. അത് അനശ്വരമാണ്. നശ്വരമായ ലോകത്ത് കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തി വേണം അനന്തമായ, അനശ്വരമായ ലോകത്തേക്കുള്ള യാത്രയ്ക്കാവശ്യമായ പാഥേയം ഒരുക്കേണ്ടത്. ആഖിറത്തിലേക്കുള്ള കൃഷിയിടമാണ് ദുൻയാവ് എന്നും അവിടുന്ന് പഠിപ്പിച്ചു. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാൻ വിരുന്ന് വരികയാണ്. സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന മാസം. പൈശാചിക പ്രവണതകൾക്ക് കൂച്ചുവിലങ്ങിടപ്പെടുന്ന മാസം. സുന്നത്തിന് ഫർളിൻ്റെ പ്രതിഫലം. ഫർളിന് അനേകമിരട്ടി പ്രതിഫലം. കരുണാവാരിധിയായ റബ്ബ് അവൻ്റെ അവസാനിക്കാത്ത ഔദാര്യങ്ങളുടെ ഖജാനയിൽ നിന്ന് കയ്യും കണക്കുമില്ലാതെ വാരിക്കോരി തരുന്ന മാസം. റമളാനിലേക്കെത്തിക്കണേ എന്ന് കഴിഞ്ഞ രണ്ട് മാസങ്ങളിൽ തേടിത്തേടി നേടിയെടുത്ത സൗഭാഗ്യം. ഇനിയൊരു റമളാനിലേക്ക് ആരൊക്കെ എത്തുമെന്ന് അറിയില്ല. വീണു കിട്ടിയ ഈ സുവർണാവസരം, അനർഘമായ സൗഭാഗ്യം സാർത്ഥകമായി ഉപയോഗപ്പെടുത്താനാവണം. അനുഗ്രഹീത മാസം അനുകൂലമാവണം. അനുകൂലമാക്കണം. അരയും തലയും മുറുക്കി ഒരുങ്ങി ഇറങ്ങാം നമുക്ക്.

C.T.A.Khader