സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തിൽ വിതരണം ചെയ്യുന്നത് അനുവദിക്കുന്ന ഗവ. ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയതാണല്ലോ നിലവിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയം? പതിവ് പോലെ, വിഷയം വർഗീയവൽക്കരിക്കാനും സമൂഹത്തിൽ ദ്രുവീകരണമുണ്ടാക്കാനുമാണ് തൽപരകക്ഷികൾ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ് വിഷയത്തിൻ്റെ മർമം? 1.2006 ൽ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നിയോഗിച്ച ഒരു ഉന്നതാധികാര സമിതിയാണ് രജീന്ദർ സച്ചാർ സമിതി (The Rajinder Sachar Committee). സമിതിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു: വിദ്യാഭ്യാസത്തിലും മറ്റ് മാനവിക സൂചകങ്ങളിലും മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ദേശീയ ശരാശരി നിരക്കിനേക്കാൾ (65.1 % ) 15 % പിറകിലാണ് മുസ്ലിംകൾ ! രാജ്യത്തെ ഹരിജനങ്ങളേക്കാൾ, ഗിരി ജനങ്ങളേക്കാൾ, ആദിവാസികളേക്കാൾ പരിതാപകരമായ അവസ്ഥ. പ്രബല ന്യൂനപക്ഷമായ മുസ്ലിംകളുടെ ഈ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള വിവിധ ശുപാർശകളും സമിതി മുന്നോട്ട് വെച്ചു. 2. 2006 ൽ തന്നെ കേന്ദ്രത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രാലയം നിലവിൽ വന്നു. തുടർന്ന് മുഴുവൻ സംസ്ഥാനങ്ങളിലും ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ വന്നു. എന്നാൽ, കേരളത്തിൽ മാത്രം വകുപ്പ് നിലവിൽ വന്നില്ല. പകരം, സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പാലോളിക്കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ച സർക്കാർ അപ്പോഴും സ്വതന്ത്ര വകുപ്പ് രൂപീകരിച്ചില്ല. പകരം, പൊതു ഭരണ വകുപ്പിന് കീഴിൽ, ന്യൂനപക്ഷ സെൽ ഉണ്ടാക്കി. പിന്നീടത് സ്വതന്ത്ര വകുപ്പായി. 3. ഉദ്യോഗ രംഗത്തെ മുസ്ലിം പ്രാതിനിധ്യക്കുറവ് പരിഹരിക്കാനായി സൗജന്യ മൽസരപ്പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതിൽ 100 % വും പ്രവേശനം നൽകേണ്ടിയിരുന്നത് മുസ്ലിംകൾക്കാണ്. കാരണം , സച്ചാർ കമ്മിറ്റി റിപ്പോർട്ട് മുസ്ലിംകളുടെ മാത്രം പിന്നാക്കാവസ്ഥയെക്കുറിച്ചാണ്. എന്നാൽ, ഇതര വിഭാഗങ്ങൾക്ക് 20 % നൽകിയത് മാന്യതയും ഔദാര്യവുമാണ്. 4. വകുപ്പിൻ്റെ തനത് ഫണ്ട് ഉപയോഗിച്ച് നൽകുന്ന ഏതാനും സ്കോളർഷിപ്പുകളുടെ അവസ്ഥയും ഇത് തന്നെ. ആർക്കും മനസ്സിലാകുന്ന ഈ ലളിത യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് കോടതി വിധി. ഈ യാഥാർത്ഥ്യം അവഗണിച്ചാണ് വർഗീയ പ്രചരണവും. നമുക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കാൻ ഗൂഢാലോചനകൾ നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. അതിനെതിരെ നാം ജാഗ്രത്താവുക, മഹാനായ സി.എച്ച്.പറഞ്ഞത് പോലെ, 'നമ്മുടെ അവകാശങ്ങൾ മുടിനാരിഴ വിട്ട് കൊടുക്കാതെ, അപരൻ്റെ അവകാശങ്ങൾ തലനാരിഴ കവരാതെ '. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറായിരുന്ന ഡോ.പി.നസീർ സാറിൻ്റെ രണ്ട് ലേഖനങ്ങൾ ഇതിനോടൊപ്പമുണ്ട്. സത്യം ഗ്രഹിക്കാനാഗ്രഹിക്കുന്നവർക്ക് യാഥാർത്ഥ്യം സുതരാം വ്യക്തമാവും.
C.T.A.Khader