വിശുദ്ധ ഖുർആൻ സൂറത്തുന്നംലിൽ ഷീബാ (സബഅ) രാജ്ഞിയായിരുന്ന ബിൽഖീസ് തൻ്റെ കൊട്ടാരവാസികളോട് നടത്തിയ ചർച്ചയുടെ ഒരു ഭാഗം ഇങ്ങനെയാണ്: '' റാണി പ്രസ്താവിച്ചു: രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നുകയറ്റം നടത്തിയാല്‍ ആ പ്രദേശമവര്‍ സംഹരിച്ചു കളയുകയും അവിടത്തെ പ്രതാപശാലികളെ നിസ്സാരരാക്കുകയും ചെയ്യും.'' അത്തരമൊരു സംഹാരത്തിനുള്ള ശ്രമങ്ങളാണ് നമ്മുടെ തൊട്ടപ്പുറം ലക്ഷദ്വീപിൽ നിന്ന് കൊണ്ടിരിക്കുന്നത്. ഏതാനും കിലോമീറ്ററുകൾ മാത്രം ചുറ്റളവുള്ള, സമുദ്ര നടുവിൽ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപ സമൂഹങ്ങളാണ് ലക്ഷദ്വീപ്. ലക്ഷം പേരിലേ ഉള്ളൂ. 11 ദ്വീപുകളിലാണ് കാര്യമായി ജനവാസമുള്ളത്. 32 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ആകെ വിസ്തൃതി. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം. ഇവിടെയുള്ള ജനങ്ങൾ ഷെഡ്യൂൾഡ് ട്രൈബൽ (ST) വിഭാഗത്തിൽ പെട്ടവരാണ്. തനതായ ജീവിത ശൈലിയും സംസ്കാരവും പൈതൃകവുമുള്ള സാധുക്കൾ. ശാന്തിയുടെയും സമാധാനത്തിൻ്റെയും തുരുത്തായിരുന്നു അടുത്ത കാലം വരെ ലക്ഷദ്വീപ്. അവിടെയാണ്, പ്രധാനമന്ത്രിയുടെ ഉറ്റ തോഴൻ പ്രഫുൽ കോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി വന്നിറങ്ങി, അശാന്തമാക്കാൻ ശ്രമിക്കുന്നത്. ലക്ഷദ്വീപിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഇതിനോടൊപ്പമുള്ള കാർട്ടൂൺ ശ്രദ്ധിച്ചാൽ മതി. പതിവ് പോലെ വിഷയം മതപരമാക്കാനും വർഗീയമാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ ചെറുക്കാൻ നമുക്ക് കഴിയണം. ഇത് മതപരമായ വിഷയമല്ല. ദ്വീപുകാർ ഗോത്ര വിഭാഗക്കാരാണ്. വിവിധ ഗോത്ര വിഭാഗക്കാരെയും അവരുടെ ആചാരങ്ങളെയും സംരക്ഷിക്കാൻ ദേശീയ- അന്തർദേശീയ തലങ്ങളിൽ നിയമങ്ങളുണ്ട്. അവയുടെ ലംഘനമാണ് ദ്വീപിൽ നിലവിൽ നടക്കുന്നത്. മനുഷ്യാവകാശ പ്രശ്നമാണിത്. ഇക്കാലമത്രയും ദ്വീപിൽ അഡ്മിനിസ്ട്രേറ്റർമാരായി ഉണ്ടായിരുന്നത് IAS ഉദ്യോഗസ്ഥൻമാരായിരുന്നു. അവർ ദ്വീപിൻ്റെ സംസ്കാരവും പൈതൃകവും തിരിച്ചറിഞ്ഞാണ് ഭരണം നടത്തിയിരുന്നത്. ആദ്യമായാണ് ഒരു പക്കാ രാഷ്ട്രീയക്കാരൻ അഡ്മിനിസ്ട്രേറ്ററായി വരുന്നത്. സമാധാനത്തിൻ്റെ വിളനിലമായ ഒരു നാട് കുട്ടിച്ചോറാക്കാനുള്ള കൃത്യമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. അതിനേക്കാൾ ഭീകരമായ മറ്റൊരു യാഥാർത്ഥ്യം കൂടി ഇതിന് പിന്നിലുണ്ട്. കോർപറേറ്റ് ഭീമനായ അദാനിയും അമിത് ഷായുടെ മകൻ ജെയ്ക് ഷായും തമ്മിലുള്ള ബിസിനസ് ഡീലിൻ്റെ ഭാഗമായാണ് ലക്ഷദ്വീപിൻ്റെ തനിമ നശിപ്പിക്കാനുള്ള ഈ ശ്രമങ്ങളെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. രഞ്ജിത് ആൻ്റണി എന്ന സഹോദരൻ എഴുതിയ ഒരു എഫ്.ബി. പോസ്റ്റ് ചേർത്ത് വായിക്കുക: ദ കൊട്ടേഷൻ ഇൻ ലക്ഷദീപ് ദാമനും, ദിയു വും പോർച്ചുഗീസ് കോളനികളായിരുന്നു. പിന്നീട് ഇൻഡ്യൻ യൂണിയൻ ടെറിറ്ററി പ്രദേശങ്ങളായി. മുഖ്യമന്ത്രിയൊ, നിയമസഭയൊ ഇല്ല. കേന്ദ്രം നിയമിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്ററാണ് അവിടുത്തെ പ്രധാനി. ദാമനും, ദിയുവും, നാഗർ ഹവേലിയുമൊക്കെ ചെറിയ ഡിസ്ട്രിക്റ്റുകളാണ്. അതിനാൽ അതിന്റെ ഒക്കെ അഡ്മിനസ്ട്രേറ്റർമ്മാർ IAS ഉദ്യോഗസ്ഥരാണ്. ആദ്യമായി ദാമനിൽ അഡ്മിനിസ്ട്രേറ്റർ പദവിയിൽ എത്തുന്ന ഒരു പൊളിറ്റിക്കൽ അപ്പോയിന്റീ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ എന്നൊരു വിദ്വാനായിരുന്നു. 2016 ലാണ് ആശാൻ ദാമനിൽ കാലു കുത്തുന്നത്. വന്നിറങ്ങിയ ഉടൻ കോഡ പട്ടേൽ പണി തുടങ്ങി. ആദ്യം ചെയ്തത്. ദാമന്റെ ഒരരുകിൽ കടലിനഭിമുഖമായി കിടക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പ്രകൃതി മനോഹരമായ വാട്ടർ ഫ്രണ്ട് ഒഴുപ്പിച്ചെടുക്കുക എന്നതായിരുന്നു. ദാമനീസ് എന്ന ആദിവാസികളായ മുക്കുവരെ ആണ് 2019 നവമ്പറിൽ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത്. 1000 ത്തിലേറെ വർഷങ്ങൾ അവർ ജീവിച്ചിരുന്നു ചുറ്റുപാടുകളിൽ നിന്ന് അവർ ആട്ടിയിറക്കപ്പെട്ടു. അന്തരാഷ്ട്ര ശ്രദ്ധയൊക്കെ നേടിയ ഒഴിപ്പിക്കലായിരുന്നു. ദാമനികളുടെ ഒരു വലിയ പോപ്പുലേഷൻ ഇംഗ്ലണ്ടിലോട്ട് കുടിയേറിയിട്ടുണ്ട്. ഏകദേശം 12,000 പേർ ഇംഗ്ലണ്ടിലെ ലീസ്റ്ററിൽ താമസിക്കുന്നുണ്ട്. അവരുടെ MP കീത്ത് വാസ് ദാമനിൽ പറന്നെത്തി പ്രഫുൽ കോഡ പട്ടേലിനെ കണ്ട് ഒഴിപ്പിക്കുന്ന പരിപാടികൾ നിർത്തണം എന്നൊക്കെ ആവശ്യപ്പെട്ടിരുന്നു. അങ്ങോരെ സ്ഥലമൊക്കെ കാണിച്ചു ചുറ്റി നടത്തി അടുത്ത പ്ലെയിനിൽ കയറ്റി പറഞ്ഞു വിട്ടിട്ടു. എന്നിട്ട് നേരെ വന്ന് ബുൾഡോസർ കൊണ്ട് വന്ന് കൊച്ച് പിച്ച് കുട്ടികളേം അമ്മമാരെയും വീട്ടീന്നിറക്കി വീട് നെരപ്പാക്കി കൊടുത്തു. ഒറ്റ രാത്രികൊണ്ട് ആ മുക്കുവർ തെരുവിലായി. അവർ ഇന്ന് മോട്ടി ഡാമനിലെ ഒരു ചേരിയിൽ കുടിൽ കെട്ടി താമസിക്കുന്നു. 500 കൊല്ലം പോർച്ചുഗീസ് കൈവശം വെച്ച സ്ഥലമാണ്. ക്രൂരമായ അധിനിവേശങ്ങളുടെ മുറിവുകൾ ഇനിയും മാറിയിട്ടില്ല. ആ അധിനിവേശക്കാർക്ക് കഴിയാത്തതാണ് പ്രഫുൽ പട്ടേൽ സാധിച്ചെടുത്ത്. കുറ്റം പറയരുത്. ആ സ്ഥലം ഇന്ന് ബിനോദ് ചൌധരി എന്ന നേപ്പാളീസ് കോടീശ്വരന്റെ CG Corp ഗ്ലോബലിന്റെ കയ്യിലാണ്. അവിടെ മുക്കുവ കുടിലുകൾ പോലെ കോട്ടേജുകൾ കെട്ടിയിട്ടിട്ടുണ്ട്. ദിവസം $60 തൊട്ട് $80 ഡോളർ കൊടുത്താൽ നിങ്ങക്ക് ആ കോട്ടേജിൽ കിടന്ന് ടെന്റ ടൂറിസം ആസ്വദിക്കാം. ഒരു 2 കിലോമീറ്റർ അപ്പറത്ത് ആ സ്ഥലത്തിന്റെ ഒറിജിനൽ അവകാശികൾ ടെന്റ് കെട്ടി വേറെ താമസിക്കുന്നുണ്ട്. ഈ പ്രഫുൽ കോഡ പട്ടേലാണ് ലക്ഷദീപിൽ ചെന്നിറങ്ങിയിരിക്കുന്നത്. ദാമനിൽ ചെന്നത് ബിനോദ് ചൌധരിയുടെ കൊട്ടേഷനുമായാണ്. ഇവിടെ എത്തിയിരിക്കുന്നത് ആരുടെ കൊട്ടേഷനാണെന്ന് വഴിയെ നമ്മൾ അറിയും. ലക്ഷദ്വീപിലെ ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധവും പ്രാർത്ഥനയും ഉയരേണ്ടതുണ്ട്. മറ്റൊരു കശ്മീർ ആവർത്തിക്കരുത്.
C.T.A.Khader