ചിന്തനീയം

24 May 2021

ശാന്ത സുന്ദരമായ നമ്മുടെ കൊച്ചു കേരളത്തിൽ പോലും വർഗീയതയും ദ്രുവീകരണ ചിന്തകളും ഭീതിദമാം വിധം വളർന്ന് വരുന്ന കാലത്ത് ഹൃദയം കൊണ്ട് കേൾക്കേണ്ട വാക്കുകളാണ് വന്ദ്യ വയോധികനായ ഈ ഗാന്ധിയൻ്റേത്. ഇത് സി.ഹരിദാസ്. കോൺഗ്രസ് നേതാവാണ്. ഗാന്ധിയനാണ്. എം.എൽ.എ.യും എം.പി.യുമായിരുന്നു. കേരളത്തിൽ ഏറ്റവും കുറച്ച് കാലം എം.എൽ.എ.ആയ വ്യക്തിയാണ്. സർവോപരി, ഒരു മനുഷ്യസ്നേഹി കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ഈ വാക്കുകൾ. രണ്ട് മുസ്ലിം പളളികൾ നിർമിച്ച് കൊടുത്ത, ആ പള്ളികളെ മുതഅല്ലിമുകൾക്ക് എഴുത്ത് പലക ഉണ്ടാക്കിക്കൊടുത്ത, അവർക്ക് ദഫും കോൽക്കളിയും പഠിപ്പിച്ചിരുന്ന, തറവാട്ട്മുറ്റത്ത് വെച്ച് മുടങ്ങാതെ കുത്ത് റാത്തീബ് സംഘടിപ്പിച്ചിരുന്ന തൻ്റെ അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ മാനവികതയുടെ മഹത്തായ പ്രകാശം അണയാതെ കാത്തു സൂക്ഷിക്കുകയാണ് അദ്ദേഹം. ഒരു കാലത്ത് നമ്മുടെ നാട് ഇത്തരം നൻമകളുടെ, ആദാന പ്രദാനങ്ങളുടെ വിളനിലമായിരുന്നു. ഈയടുത്ത കാലത്താണ് ഈ മനോഹരമായ സാമൂഹികാന്തരീക്ഷത്തിന് വിള്ളൽ വീണ് തുടങ്ങിയത്. ചിലർ വിഷം കലർത്തിത്തുടങ്ങിയത്. മഹാനായ ശംസുൽ ഉലമ, തൻ്റെ വിടവാങ്ങൽ പ്രഭാഷണത്തിൽ പോലും, ശബരിമല അയ്യപ്പൻ്റെയും വാവർ വലിയ്യിൻ്റെയും ഇടയിലുണ്ടായിരുന്ന സൗഹൃദം അനുസ്മരിച്ച്, ഈ മൈത്രി നില നിൽക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. മഖ്ദൂമുമാരുടെ ശിഷ്യരായിരുന്ന കുഞ്ഞാലി മരക്കാരുമാരും സാമൂതിരിമാരും തമ്മിലുണ്ടായിരുന്ന ഹൃദയബന്ധമാണ് കേരളത്തെ മറ്റൊരു ഗോവയാകാതെ കാത്തത്. സൂഫിയും ആശിഖുമായിരുന്ന കുഞ്ഞായിൻ മുസ്ലിയാരും ഗുരുവായൂരപ്പൻ്റെ ഭക്തനായിരുന്ന മാങ്ങാട്ടച്ചനും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിൻ്റെ ചരിത്രം സുവിദിതമാണല്ലോ? ഇന്ത്യ പോലുള്ളൊരു ബഹുസ്വര സമൂഹത്തിൽ ഈ മൈത്രി നിലനിൽക്കണം. നമ്മുടെ മദ്രസകളും മസ്ജിദുകളും ദീനീ ചലനങ്ങളുമെല്ലാം നില നിൽക്കുന്നത് ഈ മൈത്രിയുടെ കൂടി ബലത്തിലാണ്. ബാബാ ഫരീദ് ഗഞ്ച്ശകർ പറഞ്ഞത് പോലെ 'വെട്ടി മുറിക്കുന്ന കത്രികകളല്ല, കൂട്ടിച്ചേർക്കുന്ന സൂചിയും നൂലുമാണ് ' നമുക്കാവശ്യം. നമ്മുടെ വിശ്വാസവും ആദർശവും അടിയറ വെക്കാതെ തന്നെ മൈത്രിയുടെ വാഹകരാവുക നാം. ഭൗതിക ലോകത്ത്, ജാതി- മത ഭേദമന്യേ എല്ലാവരോടും കരുണ കാണിക്കുന്ന 'റഹ്മാനായ ' അല്ലാഹുവിൻ്റെ അടിമകളാവുക നാം. ശിഹാബ് തങ്ങൻമാരും സി.ഹരിദാസുമാരുമാണ് പുതിയ കാലത്ത് സമൂഹത്തിനാവശ്യം.

C.T.A.Khader