പ്രാർത്ഥനയാണ് വിശ്വാസിയുടെ ആയുധമെന്ന് പ്രവാചകരുടെ തിരുവരുളുണ്ട്. ഏത് പ്രതിസന്ധികളെയും പ്രയാസങ്ങളേയും അതിജയിക്കാൻ ആത്മാർത്ഥമായ പ്രാർത്ഥന കൊണ്ട് കഴിയും. ' ഞാൻ നിങ്ങളുടെ സമീപസ്ഥനാണ്. നിങ്ങളെന്നോട് ചോദിക്കുക. ഞാൻ ഉത്തരം നൽകാം' എന്ന് പറഞ്ഞ് കൊണ്ടേയിരിക്കുന്ന ഒരു റബ്ബ് നമുക്കുണ്ടെന്ന ബോധവും ബോധ്യവും വിശ്വാസവും നമുക്ക് നൽകുന്ന ആശ്വാസമെത്രയാണ്? സമുദ്രത്തിൻ്റെ ആഴത്തിൽ, ഭീമാകാരനായ മൽസ്യത്തിൻ്റെ ഉദരത്തിൽ വെച്ച് യൂനുസ് നബി മുറുക്കെപ്പിടിച്ചത് പ്രാർത്ഥനയാണ്. അഗ്നികുണ്ഡത്തിന് മധ്യേ സുസ്മേരവദനനായി ഇരുന്ന് പ്രാർത്ഥിച്ചാണ് ഇബ്രാഹീം നബി (അ) രക്ഷപ്പെട്ടത്. ഫിർഔനിൻ്റെയും കടലിൻ്റെയും ഇടയിൽ പെട്ട മൂസാ നബിയെയും അനുചരരെയും രക്ഷിച്ചത് ' എൻ്റെ റബ്ബ് കൂടെയുണ്ടെ'ന്ന ബോധമാണ്. ബദ്റിലെ ഐതിഹാസിക വിജയത്തിൻ്റെ മൂല കാരണവും 'യാ ഹയ്യു യാ ഖയ്യൂ'മാണ്. കൊറോണയെ നേരിടേണ്ടത് പ്രാർത്ഥന കൊണ്ടാണ്. ഫലസ്ഥീനിലെ പീഢിതരായ നമ്മുടെ സഹോദരങ്ങൾക്കായി നമുക്ക് നൽകാനുള്ളതും ആത്മാർത്ഥമായ പ്രാർത്ഥനകളാണ്. വളരെ ഹൃദയസ്പൃക്കായി, പള്ളി മിഹ്റാബിൽ വെച്ച് ഫലസ്തീനികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളാണ് ഇതിനോടൊപ്പമുള്ളത്. എത്രയെത്ര ചെറു സംഘങ്ങൾ, വലിയ വലിയ സൈന്യങ്ങളെ, അല്ലാഹുവിൻ്റെ സഹായത്തോടെ പരാജയപ്പെടുത്തിയിട്ടുണ്ട് ചരിത്രത്തിൽ? ചരിത്രമാവർത്തിക്കാൻ നമുക്ക് പ്രാർത്ഥനാപൂർവം കാത്തിരിക്കാം.....
C.T.A.Khader