ചിന്തനീയം

09 May 2021

മജീഷ്യൻ മുതുകാടിൻ്റെ ഈ വാക്കുകൾ ഒന്ന് കേൾക്കൂ. കൊറോണയുടെ രണ്ടാം തരംഗം ഭീതിദമായി ശക്തി പ്രാപിക്കുക തന്നെയാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, നമ്മുടെ സംസ്ഥാനത്ത് നിന്ന് തന്നെ കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകളും കാഴ്ചകളും ഒട്ടും ശുഭകരമല്ല. കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു കഴിഞ്ഞു. വീണ്ടുമൊരു ലോക്ഡൗണിലാണ് നമ്മൾ. വിശുദ്ധ റമളാനിലെ അതിശ്രേഷ്ഠമായ അവസാനത്തെ ദിന രാത്രങ്ങളിൽ പള്ളികളിലേക്ക് പോകാൻ കഴിയാത്ത പ്രയാസം നമ്മുടെ ഉള്ളിലുണ്ട്. പെരുന്നാൾ നിസ്കാരത്തിന് എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്നറിയില്ല. നമുക്കൊക്കെ വേദനയുണ്ട്. പക്ഷേ, നാടിൻ്റെയും നമ്മുടെ തന്നെയും സുരക്ഷിതത്വം ഓർത്ത് നിയന്ത്രണങ്ങളോട് സഹകരിക്കുകയും അവ പാലിക്കുകയും ചെയ്യുകയെന്നത് നമ്മുടെ സാമൂഹിക ബാധ്യത മാത്രമല്ല, വിശ്വാസപരമായ ബാധ്യത കൂടിയാണ്. വിശുദ്ധ റമളാനിലെ അവസാന ഘട്ടത്തിൽ പോലും പള്ളികൾ അടച്ചിടാനും ജമാഅത്ത് നിസ്കാരങ്ങൾ പള്ളികളിൽ വേണ്ടെന്ന് വെക്കാനും വേദനയോടു കൂടിയാണെങ്കിലും നാം തീരുമാനിച്ചത് അത് കൊണ്ടാണ്. പളളിക്കവാടങ്ങൾ മാത്രമാണ് അടക്കപ്പെട്ടത്. റയ്യാൻ കവാടം അടക്കപ്പെട്ടിട്ടില്ല. ദിവ്യ കാരുണ്യത്തിൻ്റെ വാതിലുകൾ അടക്കപ്പെട്ടിട്ടില്ല. സ്വർഗ കവാടങ്ങൾ തുറന്ന് തന്നെ കിടക്കുകയാണ്. പള്ളിയിൽ പോകണമെന്നും ഇഅതികാഫ് ഇരിക്കണമെന്നും ജമാഅത്തിൽ പങ്കെടുക്കണമെന്നും നമ്മുടെ മനസ്സിൽ മോഹമുണ്ടെങ്കിൽ ആ മോഹത്തിന്, നിയ്യത്തിന് തന്നെ പ്രതിഫലമുണ്ടെന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം. നമ്മുടെ വീടുകൾ പള്ളികളാക്കാനുള്ള സുവർണാവസരം കൂടിയാണിത്. ഏത് പ്രതിസന്ധികളെയും അതിജയിക്കാൻ ഇസ്ലാമിനാവും. പള്ളിക്കവാടങ്ങൾ അടഞ്ഞാൽ ഇല്ലാതാവുന്നതല്ല ഇസ്ലാം. ഇസ്ലാമിൻ്റെ സാർവ കാലികത കൂടി വിളംബരം ചെയ്യുന്നുണ്ട് ഈ പ്രതിസന്ധി കാലം. പരിശുദ്ധ കഅബാലയത്തിന് ചുറ്റും വിശ്വാസികൾ സാമൂഹിക അകലം പാലിച്ച് നിസ്കരിക്കുന്ന മനോഹരമായ ചിത്രം ലോകത്തിൻ്റെ കരൾ കുളിർപ്പിച്ചത് വെറുതെയല്ല. ഈ പ്രതിസന്ധിയേയും നമുക്ക് അവസരമാക്കാം....

C.T.A.Khader