ചിന്തനീയം

07 May 2021

വിശുദ്ധ റമദാൻ ദാനധർമങ്ങളുടെ കൂടി മാസമാണ്. വിശിഷ്യാ, റമളാനിലെ അവസാനത്തെ പത്ത്. 'നബി (സ്വ) ഏറ്റം വലിയ ധർമിഷ്ഠനായിരുന്നു. റമളാനിലെ അവസാന പത്തിൽ വീശിയടിക്കുന്ന കാറ്റിനേക്കാൾ ധർമിഷ്ഠനായിരുന്നു അവിടുന്ന്'. ദാനം നിർബന്ധമാണെങ്കിലും ഐച്ഛികമാണെങ്കിൽ നൽകേണ്ടവരുടെ ലിസ്റ്റിൽ സാധാരണ കടന്ന് വരുന്നവരാണ് നമ്മുടെ നാട്ടിലെ ദരിദ്രൻമാർ/ ഫുഖറാ'. എന്നാൽ തൊട്ടടുത്ത ശ്രേണിയിലുള്ള മിസ്കീൻമാരെ പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. ആരാണ് മിസ്കീൻ എന്ന് നമുക്ക് അറിയുക പോലുമില്ല. ജീവിതാവശ്യങ്ങളുടെ ഒരുഭാഗം നിറവേറ്റാന്‍ പര്യാപ്‌തമായ വരുമാനമോ അനുയോജ്യമായ തൊഴിലോ ഉണ്ടെങ്കിലും അതു തികയാത്തവരാണ്‌ മിസ്‌കീന്‍. പത്തുരൂപ വേണ്ടിടത്ത്‌ എട്ടുരൂപ ഒക്കുന്നവന്‍. പ്രത്യക്ഷത്തില്‍ യാചനകളില്‍നിന്ന്‌ മാറിനിന്ന്‌ പുറംമോടിയില്‍ ദരിദ്രനല്ലെന്നുവരുത്താന്‍ മിസ്‌കീന്‍ ശ്രമിക്കും. മാന്യതയാണ്‌ അവരെയതിന്‌ പ്രേരിപ്പിക്കുന്നത്‌. ഇത്തരക്കാരെവേണ്ടപോലെപരിഗണിക്കണമെന്ന്‌ പ്രവാചകര്‍(സ്വ) ആവശ്യപ്പെട്ടിട്ടുണ്ട്‌. അബൂഹുറൈറയില്‍നിന്ന്‌ നിവേദനം: ഒന്നോ രണ്ടോ കാരക്കയോ ഒന്നോ രണ്ടോ പിടി ആഹാരമോ ലഭിച്ചാല്‍ തിരിച്ചു പോകുന്നവനല്ല മിസ്‌കീന്‍.'' ജനങ്ങളോടവന്‍ കിണഞ്ഞ്‌ ചോദിക്കുകയില്ല എന്നര്‍ത്ഥം. നമ്മുടെ നാടുകളിൽ നമ്മളറിയാത്ത മിസ്കീനുമാർ ഒരു പാടുണ്ടാവും. ഒരു പക്ഷേ, ഗൾഫുകാരായിരിക്കും. നല്ല വീടുണ്ടാവും. വാഹനമുണ്ടാവും. പുറം മോടിക്ക് കുറവുണ്ടാവില്ല. എന്നാൽ അകത്ത് ദാരിദ്ര്യത്തിൻ്റെ തീ കത്തുന്നുണ്ടാവും. കടം കൊണ്ട് പ്രയാസപ്പെടുന്നവരായിരിക്കും. അവർക്കെന്താ കുറവ്? അവർ ഗൾഫുകാരല്ലേ? അവർക്ക് കാറില്ലേ? നല്ല വീടില്ലേ എന്നൊക്കെ ആളുകൾ വിലയിരുത്തും. യാചിക്കാനോ ചോദിക്കാനോ അവൻ്റെ അഭിമാനം അനുവദിക്കുകയുമില്ല. ഇത്തരം ആളുകളെ കണ്ടറിഞ്ഞ് സഹായങ്ങൾ അങ്ങോട്ട് എത്തിക്കാൻ നമുക്ക് കഴിയണം. അവർ നമ്മുടെ സഹായം തേടി വരില്ല. അതിനവരുടെ അഭിമാനം അനുവദിക്കില്ല. അല്ലെങ്കിലും വീട്ടുപടിക്കലേക്ക് തേടി വരുന്നവർക്ക് എറിഞ്ഞ് കൊടുക്കുന്ന നാണയത്തുട്ടുകളല്ലല്ലോ സ്വദഖയും സകാത്തും. ഇവ്വിഷയകമായി പ്രസക്തമായ ചിന്ത പങ്ക് വെക്കുന്ന ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണ ശകലവും ഇതിനോടൊപ്പം ചേർക്കുന്നു.

C.T.A.Khader