ഇന്ന് റമളാൻ 17. ബദറും അസ്വ് ഹാബുൽ ബദറും സവിശേഷമായി അനുസ്മരിക്കപ്പെടുന്ന സുദിനം. ഇസ്ലാമിക ചരിത്രത്തിൽ നിരവധി യുദ്ധങ്ങളും ധർമ സമരങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ബദറും ബദ്രീങ്ങളും മാത്രം ഇങ്ങനെ ചിരസ്മരണീയമാവുന്നതെന്ത് കൊണ്ട് എന്നത് ചിന്തനീയമായ വിഷയമാണ്. ' അല്ലാഹുവേ, ഞങ്ങൾ ചെറിയ സംഘമാണ്. നാളെ പോർക്കളത്തിൽ ഈ ചെറു സംഘം പരാജയപ്പെട്ടാൽ പിന്നീടൊരിക്കലും ഭൂമുഖത്ത് നീ ആരാധിക്കപ്പെടുകയില്ല തന്നെ' - ബദർ രാവിൽ നബി(സ്വ) നടത്തിയ ഈ പ്രാർത്ഥനയിലുണ്ട് ബദ്റിൻ്റെ പ്രാധാന്യവും പ്രസക്തിയും മുഴുവൻ. കേവലമൊരു യുദ്ധ വിജയമായിരുന്നില്ല എതിരാളികളുടെ ലക്ഷ്യം. ഇസ്ലാമിനെ വേരോടെ പിഴുതെറിയലായിരുന്നു. ഇസ്ലാം നിലനിൽപിൻ്റെ പ്രശ്നം അഭിമുഖീകരിച്ച ആ നിർണായക ഘട്ടത്തിൽ പതറാതെ, കരുത്ത് തെളിയിച്ചവരാണ് ബദ്രീങ്ങൾ. 'നീയും നിൻ്റെ റബ്ബും പോയി യുദ്ധം ചെയ്ത് വാ. ഞങ്ങളിവിടെ ഇരിക്കാം' എന്ന് മൂസാ നബിയുടെ അനുചരന്മാർ അദ്ദേഹത്തോട് പറഞ്ഞത് പോലെ ബദ്രീങ്ങൾ പറഞ്ഞില്ല. ആയുധങ്ങളും സന്നാഹങ്ങളും ഇല്ലാഞ്ഞിട്ടും വിശ്വാസത്തിൻ്റെ കരുത്തിൽ അവർ ഇതിഹാസം രചിച്ചു. ദിവസങ്ങളും മാസങ്ങളും നീണ്ടു നിന്ന യുദ്ധങ്ങളുണ്ടായിട്ടുണ്ട് ചരിത്രത്തിൽ. എന്നാൽ, ബദറിൻ്റെ ദൈർഘ്യം ഏതാനും മണിക്കൂറുകൾ മാത്രമായിരുന്നു. ലക്ഷങ്ങൾ അണിനിരന്ന യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ബദറിലാവട്ടെ ഇരു പക്ഷത്തുമായി ആയിരത്തി അഞ്ഞൂറിൽ താഴെ മാത്രം! ക്വാണ്ടിറ്റിയിലല്ല കാര്യം ക്വാളിറ്റിയിലാണ് എന്ന വലിയ സന്ദേശം ബദർ നൽകുന്നുണ്ട്. ആൾബലത്തിലോ ആയുധ ബലത്തിലോ അല്ല കാര്യം, അചഞ്ചലമായ വിശ്വാസവും സമർപ്പണ സന്നദ്ധതയുമാണ് പ്രധാനം എന്ന് ബദർ ഓർമിപ്പിക്കുന്നു. 'എത്രയെത്ര ചെറു സംഘങ്ങൾ, അല്ലാഹുവിൻ്റെ സഹായത്തോടെ വൻ പടകളെ പരാജയപ്പെടുത്തിയിരിക്കുന്നു!' പ്രതിസന്ധികളെയും പ്രയാസങ്ങളെയും മറികടക്കാനാവുക ഇലാഹിയ്യായ സഹായം കൊണ്ട് മാത്രമാണ്. 'നിങ്ങൾ ദുർബലായിരുന്നപ്പോൾ, ബദറിൽ നിങ്ങളെ അല്ലാഹു സഹായിച്ചിട്ടുണ്ട് '. പ്രതിസന്ധിക്കും പ്രയാസങ്ങളും മേൽക്കുമേൽ വന്ന് പതിക്കുന്ന ഈ കാലത്ത്, കോവിഡിൻ്റെ രണ്ടാം തരംഗ കാലത്ത് ഈ സന്ദേശം ഏറെ പ്രസക്തമാണ്. ഈ പുണ്യ ദിനത്തിൽ തന്നെയാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ സയ്യിദും പണ്ഡിതനുമായിരുന്ന, പ്രവാസ ലോകത്ത് മലയാളീ മുസ്ലിം സമൂഹത്തിൻ്റെ നേതാവായിരുന്ന ഹാമിദ് കോയമ്മ തങ്ങൾ മണ്ണോട് ചേരുന്നത്. SMF 'ലൈറ്റ് ഓഫ് മദീന' കൈതക്കാട് നടന്നപ്പോൾ അതിൻ്റെ സാമ്പത്തിക സമാഹരണാർത്ഥം ദുബൈയിലെത്തിയപ്പോൾ സർവാത്മനാ സഹകരിക്കുകയും കൂടെ നിൽക്കുകയും ചെയ്തു തങ്ങൾ. സ്വന്തമായി ഒരു സംഖ്യ സംഭാവന നൽകുകയും ആളുകളെക്കൊണ്ട് സംഭാവന ചെയ്യിക്കുകയും ചെയ്തു. തങ്ങളുടെ കുടുംബ വേരുകൾ കിടക്കുന്ന രാമന്തളി ഈയുള്ളവൻ്റെ ഉമ്മയുടെ നാട് കൂടിയാണ്. വന്ദ്യ പിതാവ് കല്യാണം കഴിച്ചത് രാമന്തളിയിലാണ്. രാമന്തളി തങ്ങൻമാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു പിതാവ്. അത്തിപ്പറ്റ ഉസ്താദ്, കാളാവ് ഉസ്താദ് എന്നിവർക്ക് പിറകെ, പ്രവാസ ലോകത്തിന്, വിശിഷ്യാ യു.എ.ഇ.യിലെ പ്രവാസികൾക്ക് ശക്തിയും കരുത്തുമായിരുന്ന മഹാ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നത്. എല്ലാവരും മരിക്കും. അടയാളങ്ങൾ ബാക്കിയാക്കി, നൻമകൾ അടയാളപ്പെടുത്തി വിട പറയാനാകുന്നവർ എത്ര ഭാഗ്യവാൻമാർ?!
C.T.A.Khader