ചിന്തനീയം

16 Jan 2021

എല്ലാ അർത്ഥത്തിലും സർവകലാ വല്ലഭനാണ് പ്രിയ സുഹൃത്ത് എസ്.വി.മുഹമ്മദലി മാസ്റ്റർ. അധ്യാപകനാണ്, ട്രെയിനറാണ്, കൗൺസിലറാണ്, സൈക്കോളജിസ്റ്റാണ്, സംഘാടകനാണ്, പ്രഭാഷകനാണ്, അനുഗ്രഹീതനായ എഴുത്തുകാരനാണ്...... ഇസ്ലാമിക സംഘാടകൻ, സന്തുഷ്ട കുടുംബം ഫാമിലി ഗൈഡ്, ഈസി പാരൻ്റിങ്, സംഘാടകൻ്റെ ചിരി, കിസ്സ് യുവർ കിഡ്സ്, കൗൺസിലിങ്: പഠനം, പരിശീലനം, പുതിയാപ്പിള, ഇന്ന് എന്ന വിരുന്ന് തുടങ്ങിയ രസകരമായ, ചിന്തനീയമായ രചനകൾ അദ്ദേഹത്തിൻ്റെ തൂലികയിൽ വിരിഞ്ഞതാണ്. എസ്.വി.യോടൊപ്പം കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുക്കാനവസരമുണ്ടായി. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പ്രമുഖ സഹസ്ഥാപനങ്ങളിലൊന്നായ തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിയിലായിരുന്നു അദ്ദേഹത്തിൻ്റെ ക്ലാസ്. കോളേജ് പ്രിൻസിപ്പൾ യൂനുസ് അലി ഹുദവിയുടെ ക്ഷണപ്രകാരമാണ് എസ്.വി.യോടൊപ്പം തളങ്കരയിലെത്തിയത്. കോവിഡ് കാലത്തെ ഓൺലൈൻ പഠനം കുട്ടികളിലുണ്ടാക്കിയ അപകടകരമായ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ അധ്യാപകരെ പ്രേരിപ്പിച്ചത്. കോവിഡിന് മുമ്പുള്ള സ്വഭാവത്തിൽ നിന്ന് കുട്ടികൾ പൂർണ്ണമായി മാറിയെന്ന പരാതിയാണ് മിക്ക രക്ഷിതാക്കൾക്കും. പെരുമാറ്റ ദൂഷ്യങ്ങൾ വർധിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗം എല്ലാ പരിധികളും ലംഘിക്കുന്നു. ഫോൺ ഉപയോഗിക്കരുതെന്ന് വിലക്കാൻ രക്ഷിതാക്കൾക്കാവുന്നില്ല. ക്ലാസുകൾ ഓൺലൈനാണല്ലോ? സോഷ്യൽ മീഡിയയുടെ ഭീകരമായ ചുഴികളിൽ കുട്ടികൾ അകപ്പെടുന്നു. ഓൺലൈൻ ഗെയിമുകൾക്ക് അഡിക്ടാവുന്നു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും എല്ലാം ഒരു തരം മാനസിക വിഭ്രാന്തിയിൽ അകപ്പെട്ട് നിൽക്കുന്ന സാഹചര്യം! സർവോപരി പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല. നമ്മുടെ മക്കളുടെ ഭാവിയെത്തന്നെ മുരടിപ്പിക്കുന്ന നിരവധി വെല്ലുവിളികൾ.......... പതിവ് പോലെ, വളരെ മനോഹരമായി, കുട്ടികളെ കയ്യിലെടുത്ത് എസ്.വി.തൻ്റെ സെഷൻ നയിച്ചു. നല്ല ഫീഡ് ബാക്കാണ് ക്ലാസിനെക്കുറിച്ച് കുട്ടികളിൽ നിന്ന് ലഭിച്ചത്. സമാന സ്വഭാവമുള്ള നിരവധി ക്ലാസുകളിൽ പങ്കെടുത്തിരുന്നെങ്കിലും ഇത് ഹൃദയം തൊട്ട അനുഭവമായെന്ന് കൂട്ടത്തിലൊരാൾ സാക്ഷ്യപ്പെടുത്തി. ഇത്തരം ക്ലാസുകളും പരിശീലനങ്ങളും എല്ലാ സ്ഥാപനങ്ങളിലും നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നമ്മുടെ മക്കളെ തിരിച്ച് പിടിക്കേണ്ടതുണ്ട്. അവരിലെ നൻമയെ ഉത്തേജിപ്പിക്കേണ്ടതുണ്ട്. ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ ദുരന്തങ്ങളുണ്ടാകാം. സാഹചര്യത്തിൻ്റെ അനിവാര്യത തിരിച്ചറിഞ്ഞ് നാം ഉണർന്നില്ലെങ്കിൽ, പ്രതിരോധ മാർഗങ്ങൾ അന്വേഷിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. നാം ഇവ്വിഷയകമായി കൃത്യമായ അവബോധം സൃഷടിക്കേണ്ടതുണ്ട്. അതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യേണ്ടതുണ്ട്.

C.T.A.Khader