ചിന്തനീയം

13 Jan 2021

നമ്മുടെ മുൻഗണനാ ക്രമങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചാണ് ഈ ഉറുദു പണ്ഡിതൻ പറയുന്നത്. ഒരു മൽസ്യത്തിൻ്റെയോ മറ്റേതെങ്കിലും ജന്തുക്കളുടെയോ ശരീരത്തിൽ അല്ലാഹുവിൻ്റെ പേര് കൊത്തി വെക്കപ്പെട്ടതായി കണ്ടാൽ അത് നമുക്ക് വലിയ അൽഭുതമാണ്. ലക്ഷങ്ങൾ കൊടുത്തിട്ടാണെങ്കിലും അത് സ്വന്തമാക്കാൻ പലരും തയ്യാറാണ്. എന്നാൽ, അല്ലാഹുവിൻ്റെ എല്ലാ നാമങ്ങളും ഹൃദിസ്ഥമാക്കിയ, അവൻ്റെ കലാമായ ഖുർആൻ മന:പാഠമാക്കിയ ഒരു ഹാഫിളിനെ, ഖുർആൻ പഠിച്ച, പഠിപ്പിക്കുന്ന ഉസ്താദിനെ എങ്ങനെയാണ് നാം പരിഗണിക്കാറുള്ളത്? അവർക്കെത്രയാണ് നാം ശമ്പളം കൊടുക്കാറുള്ളത്? നമ്മുടെ മദ്രസകളിലും മസ്ജിദുകളിലും ജോലി ചെയ്യുന്ന പണ്ഡിതൻമാരുടെ അവസ്ഥ പലപ്പോഴും ദയനീയമാണ്. തുച്ഛമായ വേതനവും തീരാത്ത വേദനകളുമാണ് പലപ്പോഴും അവർക്ക് ലഭിക്കുന്നത്. അവർ നിർവഹിക്കുന്നതാവട്ടെ മഹത്തായ ദൗത്യവും. ആവശ്യത്തിനും അനാവശ്യത്തിനും പണം വാരിക്കോരി ചിലവഴിക്കുന്ന നമുക്ക് ഈ പാവങ്ങളുടെ കാര്യം വരുമ്പോൾ മാത്രം നൂറു കൂട്ടം തടസ്സവാദങ്ങളാണ്. പത്ത് വട്ടം യോഗം കൂടിയിട്ട് വേണം ഒരു അഞ്ഞൂറ് രൂപ ശമ്പളം കൂട്ടിക്കൊടുക്കാൻ! അതിന് നമുക്കൊരു സ്റ്റീരിയോടൈപ് ന്യായീകരണവുമുണ്ട്. 'എത്ര കുറച്ച് കിട്ടിയാലും അവർക്കതിൽ ബർകത്തുണ്ടാകും' ഈ ബർകത്തെന്ന് പറയുന്നത് ഉസ്താദുമാർക്ക് മാത്രം ഉണ്ടാവേണ്ടതാണ്/ അവർക്ക് മാത്രം കിട്ടേണ്ടതാണ് എന്ന രീതിയിലാണ് നമ്മുടെ ന്യായീകരണം. നമ്മെപ്പോലെ കുടുംബവും കുഞ്ഞുക്കുട്ടി പരാധീനതകളും എല്ലാമുള്ള പച്ച മനുഷ്യരാണ് ഇവരും, മറിച്ച് അതിമാനുഷരല്ല എന്ന മനുഷ്യത്വപരമായ ചിന്തയാണ് നമുക്ക് വേണ്ടത്.

C.T.A.Khader