ചിന്തനീയം

13 Jan 2021

''ഐഹിക ജീവിതത്തിന്റെ ഒരു ഉപമ താങ്കള്‍ അവര്‍ക്കു പ്രതിപാദിച്ചു കൊടുക്കുക. അന്തരീക്ഷത്തില്‍ നിന്നു നാം വര്‍ഷിച്ച മഴവെള്ളം പോലെയാണത്; അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നുണ്ടായി. എന്നിട്ടത് കാറ്റുകള്‍ പാറ്റിക്കളയുന്ന ഉണക്കത്തുരുമ്പായി മാറി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാകുന്നു. സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ പൊലിമയത്രേ. എന്നാല്‍ ബാക്കിവരുന്ന ഉത്തമ കര്‍മങ്ങളാണ് താങ്കളുടെ നാഥന്റെ പക്കല്‍ ഉദാത്ത പ്രതിഫലമുള്ളതും ശുഭപ്രതീക്ഷാദായകവും'' (അൽ കഹ്ഫ്: 45,46) ''നിങ്ങള്‍ ചിന്തിച്ചു നോക്കുന്നില്ലേ: അല്ലാഹു അന്തരീക്ഷത്തില്‍ നിന്ന് മഴ വര്‍ഷിക്കുകയും ഭൂമിയിലെ സ്രോതസ്സുകളിലേക്കത് കടത്തിവിടുകയും പിന്നീടതുവഴി ഭിന്നവര്‍ണങ്ങളിലുള്ള വിളകളുല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അനന്തരം അത് ഉണങ്ങുകയും മഞ്ഞനിറമുള്ളതായി നീ കാണുകയും തദനന്തരം അവനത് വൈക്കോലാക്കുകയും ചെയ്യുന്നു. ബുദ്ധിമാന്മാര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ടെന്ന് തീര്‍ച്ച.'' (അൽ സുമർ: 21) ''ഐഹിക ജീവിതം എന്നത് കളി തമാശകളും ബാഹ്യമോടികളും അന്യോന്യമുള്ള ആഢ്യത്വ പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ കാണിക്കലും മാത്രമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. അതൊരു മഴ പോലെയാണ്- തദ്വാരായുണ്ടായ സസ്യലതാദികള്‍ കര്‍ഷകരെ ആഹ്ലാദ ഭരിതരാക്കുകയും പിന്നെയത് ഉണങ്ങുകയും ചെയ്യും-തത്സമയമത് മഞ്ഞനിറമായി കാണാം-പിന്നീടത് കച്ചിത്തുരുമ്പായി മാറും.'' (അൽ ഹദീദ്: 20) ഭൗതിക ലോകത്തെ മനുഷ്യൻ്റെ ജീവിതത്തെ വിശുദ്ധ ഖുർആൻ മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി ഉപമിച്ചതാണ് മുകളിൽ നാം വായിച്ചത്. ഇനി 'ഇത്രയേ ഉള്ളൂ നമ്മുടെ ജീവിതം' എന്ന ശീർഷകത്തിലുള്ള ഈ ചിത്രം ഒന്ന് ശ്രദ്ധിക്കൂ. ഒരു ഇല കിളിർക്കുന്നത് മുതൽ ഉണങ്ങി നുരുമ്പിച്ച് നശിക്കുന്നത് വരെയുള്ള ജീവിത ചക്രമാണ് ചിത്രത്തിലുള്ളത്. പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല ചിരിക്കും, നാളെ തന്നെയും കാത്തിരിക്കുന്നത് ഇതേ വിധിയാണെന്ന് ഓർക്കാതെ........ ഒന്നിരുന്ന് ചിന്തിച്ചാൽ, ആലോചിച്ചാൽ മനുഷ്യ ജീവിതവും ഇത്രയൊക്കെ തന്നെ ഉള്ളൂ. നശ്വരം, നൈമിഷികം..... 'കൊഞ്ചിക്കൊഞ്ചി നാല് കാലിൽ കൊഞ്ചൽ വിട്ടാൽ രണ്ട് കാലിൽ ആടിയാടി മൂന്ന് കാലിൽ ആട്ടം വിട്ടാൽ ആറു കാലിൽ ' കഴിഞ്ഞു ഒരു മനുഷ്യൻ്റെ പരിപൂർണ്ണമായ ആയുസ്സ്! എല്ലാ ഇലകൾക്കും പഴുക്കുന്നത് വരെയോ ഉണങ്ങുന്നത് വരെയോ ആയുസുണ്ടാകാറില്ല. ചിലത് നേരത്തേ ഞെട്ടറ്റ് വീഴും. മനുഷ്യനും തഥൈവ. വാർധക്യം വിധിക്കപ്പെടാത്തവർ, യൗവനത്തിലും കൗമാരത്തിലും പൊലിഞ്ഞു പോകുന്നവർ എത്രയെത്ര? '' എത്രയെത്ര രോഗികൾ, കാലങ്ങളോളം ജീവിക്കുന്നു? എത്രയെത്ര ആരോഗ്യവാൻമാർ, രോഗങ്ങളൊന്നുമില്ലാതെ മരിക്കുന്നു!?'' എന്ന് അറബിക്കവി. ഇത്രയും നിസ്സാരവും നൈമിഷികവുമായ ജീവിതം വെച്ചാണ് നമ്മളീ 'ളുൽമെ'ല്ലാം കാണിച്ച് കൂട്ടുന്നത്! ജീവിതം ഒന്നേയുള്ളൂ. അതിനെക്കുറിച്ച് തന്നെ നമുക്കൊരു നിശ്ചയവുമില്ല. കിട്ടുന്ന ഓരോ സെക്കൻ്റും അമൂല്യമാണ്. ഒരേയൊരു ജീവിതം സുകൃതങ്ങൾ കൊണ്ട് ധന്യരാക്കുന്നവരത്രേ യഥാർത്ഥ വിജയികൾ......

C.T.A.Khader