ചിന്തനീയം

14 Apr 2021

വിശുദ്ധ റമളാനിലെ വ്രതാനുഷ്ഠാനത്തിൻ്റെ അടിസ്ഥാന ലക്ഷ്യം മുത്തഖീങ്ങളെ ഉണ്ടാക്കുക എന്നതാണ്. മുത്തഖീങ്ങൾ തഖ്വയുള്ളവരാണ്. തഖ്വയെന്നാൽ അല്ലാഹുവിലുള്ള ഭയവും ജാഗ്രതയും സൂക്ഷ്മതയുമാണ്. 'ഹേ സത്യവിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.' എന്നാണ് ഖുർആൻ പറയുന്നത്. തഖ്വയുള്ള ഒരു സമൂഹത്തിൻ്റെ സൃഷ്ടിപ്പിനുള്ള പരിശീലനക്കളരിയാണ് റമളാൻ. റമളാൻ കൊണ്ട് വർധിക്കേണ്ടത് തഖ്വയുടെ അളവാണ്. നല്ല ചൂട് കാലമാണിത്. ഒരു നോമ്പുകാരൻ അസ്റ് നിസ്കാരത്തിന് വേണ്ടി വുളൂ എടുക്കുന്നു. നല്ല ക്ഷീണവും ദാഹവുമുണ്ട്. അവൻ വായയിൽ കൊപ്ലിക്കുന്ന വെള്ളത്തിൽ നിന്ന് ഒരൽപം കുടിച്ചാൽ തൊട്ടടുത്തിരിക്കുന്ന ആൾ പോലും അറിയില്ല. പക്ഷേ, അവനത് കുടിക്കില്ല. കുടിക്കാനാകില്ല. കാരണം, ആര് കാണുന്നില്ലെങ്കിലും ആരും അറിയുന്നില്ലെങ്കിലും അല്ലാഹു അറിയുന്നുണ്ടെന്നും കാണുന്നുണ്ടെന്നുമുള്ള ബോധമാണ് അവനെ ഭരിക്കുന്നത്. നമ്മുടെ നോമ്പ് ആത്മാവുള്ള നോമ്പാകണം. കേവലം പട്ടിണി കിടക്കുന്നതല്ല നോമ്പ്. നമ്മുടെ ഓരോ അവയവങ്ങളും നോമ്പുകാരാവണം. ഹറാമായ കാഴ്ചകളിൽ നിന്ന് കണ്ണും ഹറാമായ കേൾവികളിൽ നിന്ന് കാതും നോമ്പെടുക്കണം. നമ്മുടെ നോമ്പ് നോമ്പായാൽ ഹറാമിലേക്ക് നോക്കാൻ, ഹറാം കേൾക്കാൻ, ഹറാം പിടിക്കാൻ, ഹറാമിലേക്ക് നടക്കാൻ, ഹറാം ഓർക്കാൻ നമുക്ക് കഴിയില്ല. 'എത്രയെത്ര നോമ്പുകാർ, അവർക്ക് ദാഹവും വിശപ്പും മാത്രം മിച്ചം!' എന്ന് പുണ്യ നബി(സ്വ) പറഞ്ഞ ഹതഭാഗ്യരിൽ നമുക്ക് ഉൾപ്പെടാതിരിക്കാം.

C.T.A.Khader