ചിന്തനീയം

02 Jan 2021

പുതിയ വർഷത്തിൻ്റെ ആരംഭത്തിൽ തന്നെ പുതിയൊരു സംരംഭം സമൂഹത്തിന് സമർപ്പിക്കാനായതിൻ്റെ സന്തോഷത്തിലാണ് ഈ കുറിപ്പുകാരൻ. ഈ പംക്തിയിൽ കഴിഞ്ഞ ദിവസം സൂചിപ്പിക്കപ്പെട്ടത് പോലെ 'ഫാപ്പിൻസ് കൊക്കൂൺ ലേണിങ് ക്ലിനിക്' ഉൽഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. അല്ലാഹുവിന് സ്തുതി! ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹാവിയർ മാനേജ്മെൻ്റിൽ നിലവിൽ വിദ്യാർത്ഥിനിയായ, കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണനാണ് പുതിയ സംരംഭം ഉൽഘാടനം ചെയ്യാനെത്തിയത് എന്നത് ഫാപ്പിൻസ് ഫാമിലിയെ സംബന്ധിച്ചെടുത്തോളം അഭിമാന മുഹൂർത്തമായി. എൽ.ഡി. അതായത് ലേണിങ് ഡിസബ്ളിറ്റി ( പഠന വൈകല്യം ) നമ്മുടെ മക്കളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പഠിക്കുവാൻ കഴിവുള്ളവർ ബുദ്ധിയുള്ളവരും അതില്ലാത്തവർ ബുദ്ധി നിലവാരം കുറവുള്ളവരുമായിട്ടാണ് പൊതുവെ നാം പരിഗണിച്ചു പോരുന്നത്. എന്നാൽ വാസ്തവം അതല്ല. ശരാശരിയോ അതിലുമധികമോ ബുദ്ധി നിലവാരം ഉണ്ടാകുകയും പഠന സംബന്ധമല്ലാത്ത കാര്യങ്ങളിൽ അതായത് കളി, അന്വേഷണം തുടങ്ങിയവയിൽ അസാധാരണ മികവ് കാണിക്കുകയും എന്നാൽ വായന, എഴുത്ത്, കണക്ക് എന്നിവയിൽ മികവ് കാണിക്കാതെ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അതിനെ പഠന വൈകല്യമായി ശാസ്ത്രം പരിഗണിക്കുന്നു. ചില കുട്ടികൾ പാഠ ഭാഗങ്ങള്‍ അവരുടെ രക്ഷിതാക്കളെപറഞ്ഞു കേള്‍പ്പിക്കുന്നതും, എന്നൽ എഴുത്തു പരീക്ഷയിൽ പരാജയപെടുന്നതായും കാണാം. ചില കുട്ടികൾ ചില അക്ഷരങ്ങൾ എഴുതാനും, ഉച്ചരിക്കാനും വിഷമം കാണിക്കും. കണക്കു കൂട്ടുമ്പോള്‍ ശരിയാകും, എന്നാൽ പകർത്തിയെഴുതുമ്പോള്‍ തെറ്റിച്ചിരിക്കും. സംഖ്യകൾ 12 നു പകരം 21 എന്ന് എഴുതിക്കളയും. കൂടെ ഇരുത്തി പഠിപ്പിച്ചാല്‍ നല്ല മാര്‍ക്ക് വാങ്ങും. എന്നാല്‍ പലപ്പോഴും ഒരു അഞ്ചു മിനിറ്റ് പോലും അടങ്ങി യിരിക്കാന്‍ പറ്റാത്ത അവസ്ഥ ചില കുട്ടികൾക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും രക്ഷിതാക്കൾ കുട്ടികളെ മടിയന്മാരായും, ബുദ്ധിഹീനരായും മുദ്ര കുത്തും. അടിച്ചും തല്ലിയും ശരിയാക്കാൻ ശ്രമിക്കും. മുതിർന്നവരുടെ ഈ പെരുമാറ്റം മക്കളില്‍ പഠന- പെരുമാറ്റ- ശ്രദ്ധാ വൈകല്യങ്ങൾ രൂക്ഷമാക്കും. മനുഷ്യ ശരീരത്തിൻറെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളിലെ ചില തകരാറുകളാണ് ഇത്തരം വൈകല്യങ്ങള്‍ക്കു കാരണം എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു തരത്തിലുമുള്ള രോഗമല്ലാ എന്ന് നാം തിരിച്ചറിയണം. ഇത് തലച്ചോറിൻറെ ഒരു പ്രത്യേക അവസ്ഥയാണ്. ഇത്തരം അവസ്ഥയുള്ള കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. മസ്തിഷ്ക വളര്‍ച്ചയിലുണ്ടാകുന്ന പ്രത്യേകതരം കാലതാമസമാണ് ഇതിനു ഒരു കാരണം. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്ക വളര്‍ച്ചയിലുണ്ടാകുന്ന വ്യത്യാസങ്ങളും ഇതിനു കാരണമാകാറുണ്ട്. അതുപോലെ ഗര്‍ഭസ്ഥ അവസ്ഥയിലോ , പ്രസവ സമയത്തോ, അതിനു ശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്കത്തിനു സംഭവിക്കുന്ന ആഘാതങ്ങളും ഇത്തരം അവസ്ഥക്ക് കാരണമായി തീരാറുണ്ട്. പഠന വൈകല്യം പൂർണമായി ഭേദമാക്കാനാവില്ല. പക്ഷേ, വിദഗ്ധരുടെ സഹായവും, സേവനവും തുടര്‍ച്ചയായുള്ള പരിശീലനവും കൊണ്ട് ഇത്തരം വൈകല്യങ്ങളെ തരണം ചെയ്യാനാകും. ലോകത്തിൽ ജീവിച്ചിരുന്ന പല മഹാന്മാരും ഇത്തരം അവസ്ഥകളെ അതിജീവിച്ചവരാണ്. ഇവിടെയാണ് ഫാപ്പിന്സ് കൊക്കൂൺ ലേണിങ് ക്ലിനിക് പ്രസക്തമാകുന്നത്. മാനസികാരോഗ്യ വിദഗ്ധരുടെയും സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെയും സംസാര ഭാഷാ വിദഗ്ധൻമാരുടെയും സേവനമാണ് ഇവിടെ ലഭ്യമാവുക. കുട്ടികളിലുണ്ടാവുന്ന മാനസിക- സംസാര ഭാഷാ- പഠന പ്രശ്നങ്ങൾ കണ്ട് പിടിച്ച് അവർക്കാവശ്യമായ തെറാപ്പികളും പരിശീലനങ്ങളും ക്ലിനിക്കിൽ നൽകുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ 'പപ്പറ്റ്സ് പ്ലേ ഹൗസ് വർക്ക്ബുക്കും ചടങ്ങിൽ പ്രകാശിതമായി. സമൂഹത്തിൻ്റെ, വിശിഷ്യാ, വളർന്ന് വരുന്ന തലമുറയുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ശ്രദ്ധേയമായ ഒരു ഇടപെടലായി ഈ സംരംഭം മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.

C.T.A.Khader