ചിന്തനീയം

21 Jan 2021

യുഗപ്രഭാവനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെന്ന മഹാമനീഷിയെക്കുറിച്ച് ഈ പംക്തിയിൽ മുമ്പ് പല തവണ എഴുതിയതാണ്. കഴിഞ്ഞദിവസം അദ്ദേഹത്തിൻ്റെ നാൽപത്തിയെട്ടാമത് വഫാത്ത് ദിനമായിരുന്നു. ഒരു പാട് നന്മകളുടെ തുടക്കക്കാരനും ഒരു പാട് നൻമകളുടെ സഹയാത്രികനുമാവുകയും നിരന്തരം അനുസ്മരിക്കപ്പെടുകയും ചെയ്യുകയെന്നത് അപൂർവങ്ങളിൽ അപൂർവമായി ലഭിക്കുന്ന സൗഭാഗ്യമാണ്. ഈയർത്ഥത്തിൽ വലിയ സൗഭാഗ്യത്തിൻ്റെ ഉടമയായിരുന്നു ബാഫഖി തങ്ങൾ. സമൂഹത്തിനും സമുദായത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച ഒരു ജീവിതം. കേരളീയ മുസ്ലിം സമാജത്തിൻ്റെ യഥാർത്ഥ നവോത്ഥാന നായകൻ. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളീയ മുസ്ലിം ഉമ്മത്തിൻ്റെ മതപരവും ഭൗതികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ തങ്ങളുടെ കയ്യൊപ്പ് നമുക്ക് കാണാനാവും. പ്രതിഭാധനരായ ആളുകളെ കണ്ടെത്തി, വളർത്തിക്കൊണ്ടു വന്ന് സമൂഹത്തിന് സമർപ്പിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു തങ്ങൾ. സി.എച്ച്.മുഹമ്മദ് കോയാ സാഹിബും കെ.പി.ഉസ്മാൻ സാഹിബുമെല്ലാം തങ്ങളുടെ കണ്ടുപിടുത്തമായിരുന്നു. എൻ്റെ വന്ദ്യ പിതാവ് മർഹൂം വി.പി.എം.അബ്ദുൽ അസീസ് മാസ്റ്ററും 'ബാഫഖി തങ്ങൾ ആർമി'യിലെ അംഗമായിരുന്നുവെന്നത് അഭിമാനകരമാണ്. മദ്രസാ പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ നിർണായമായ പങ്ക് വഹിക്കുകയും സമസ്ത വിദ്യാഭ്യാസ ബോർഡിൻ്റെയും ജംഇയ്യത്തുൽ മുഅല്ലിമീനിൻ്റെയും നേതൃസ്ഥാനത്ത് പതിറ്റാണ്ടുകളോളം ഇരിക്കുകയും ചെയ്ത പിതാവിനെ കണ്ടെത്തി, കൈ പിടിച്ച് വളർത്തിയത്, നേതൃസ്ഥാനത്തേക്ക് കൊണ്ടു വന്നത് തങ്ങളായിരുന്നു. അവനവൻ്റെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുകയും അധികാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമോ എന്ന് ഭയന്ന് മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തുന്ന നേതാക്കളുടെ കാലത്ത് ബാഫഖി തങ്ങളുടെ ഈ മാതൃക പ്രസക്തമാണ്. പരിശുദ്ധ ഹജ്ജ് കർമം പൂർത്തിയാക്കി വിട പറയുക, അതും വെള്ളിയാഴ്ചയുടെ പ്രഭാതത്തിൽ,വിശുദ്ധ കഅബാലയത്തിൽ ലക്ഷക്കണക്കിന് ഹാജിമാരുടെ ജനാസ നിസ്കാരവും പ്രാർത്ഥനയും, ശേഷം, ജന്നത്തുൽ മുഅല്ലയിൽ ഉമ്മുൽ മുഅമിനീൻ ഖദീജ ബീവി (റ) യുടെ ചാരത്ത് അന്ത്യ വിശ്രമം...... മനോഹരമായ ജീവിതം. അതിലേറെ മനോഹരമായ മരണം! മറ്റൊരു ബാഫഖി തങ്ങളെ സമുദായം തേടുന്നുണ്ട്. പക്ഷേ, അത്തരം മഹാൻമാരായ പുത്രൻമാർക്ക് ഇനി ജന്മം നൽകാനാകാതെ കാലം മച്ചിയായിരിക്കുന്നു!

C.T.A.Khader