സഹജീവികളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനും അവരുടെ കണ്ണീരൊപ്പുന്ന കൈലേസായി മാറാനും ജീവിത വഴികളിൽ കാലിടറുന്നവർക്ക് കൈത്താങ്ങാവാനും കഴിയുക എന്നത് വലിയ സുകൃതമാണ്. മരിച്ചവരെ താങ്ങാനാളുകളുണ്ടാവും. മയ്യത്ത് കട്ടിൽ ഒരാളെല്ലെങ്കിൽ മറ്റൊരാൾ താങ്ങും. ജീവിച്ചിരിക്കുന്നവർക്ക് താങ്ങാവാനോ? നിങ്ങൾ അല്ലാഹുവിൻ്റെ അടിമകളെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു നിങ്ങളെ സഹായിക്കും, സൃഷ്ടികൾക്ക് ഉപകാരമുള്ള ആളുകളെയാണ് അല്ലാഹുവിന് ഏറ്റമിഷ്ടം.... തുടങ്ങി ഇവ്വിഷയകമായി നിരവധി അധ്യാപനങ്ങൾ കാണാം ഖുർആനിലും ഹദീസിലും. മരിച്ചാൽ നല്ലത് പറയാൻ ആളുണ്ടാവും. ജീവിച്ചിരിക്കുമ്പോൾ തന്നിലെ പ്ലസും മൈനസും വ്യവച്ഛേദിച്ച് തിരിച്ചറിയാനോ സ്വന്തത്തെ മനസ്സിലാക്കാനോ ആളുകളെ ആരും സഹായിക്കാറില്ല. ലോകത്ത് കോടാനകോടി ആളുകൾ മരിച്ച് പോകുന്നത് സ്വന്തത്തെ അറിയാതെയാണ്. സ്വന്തത്തെ അറിയാനും വിലയിരുത്താനും അവരെ മറ്റുള്ളവർ സഹായിച്ചില്ല.ഇത് ട്രാൻസാക്ഷൻ അനലിസിസ് (ടി.എ) ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. നിങ്ങൾ മരിച്ചവരുടെ നന്മകൾ അനുസ്മരിക്കണമെന്ന കൽപന ഉണ്ടെങ്കിലും ഒരാളുടെ നൻമ പറയാൻ അയാൾ മരിക്കുന്നത് വരെ നാം കാത്തിരിക്കേണ്ടതില്ല. ജീവിതകാലത്ത് തന്നെ പറഞ്ഞാൽ, അത് അയാളിലെ നല്ല മനുഷ്യനെ പ്രചോദിപ്പിക്കുകയും പോസിറ്റീവ് എനർജി അയാളിൽ നിറക്കുകയും ചെയ്യും. മരണാനന്തരമുള്ള ആത്മാവില്ലാത്ത അനുസ്മരണങ്ങൾ കൊണ്ടെന്ത് കാര്യം?
C.T.A.Khader