ചിന്തനീയം

17 Jan 2021

നമ്മുടെ പലരുടെയും നിസ്കാരത്തിൻ്റെ അവസ്ഥയാണ് വളരെ രസകരമായി ഈ അറബ് പണ്ഡിതൻ അവതരിപ്പിക്കുന്നത്. ഭാഷ വശമില്ലാത്തവർക്കും മനസ്സിലാകുന്ന ശരീരഭാഷ. കേട്ട് ചിരിച്ച് തള്ളാനുള്ളതല്ല, ഇരിന്ന് ചിന്തിക്കാനുള്ളതാണ് ഈ നർമ ഭാഷണം. വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഇബാദത്താണ് നിസ്കാരം. വിശ്വാസിയുടെ മിഅറാജാണ് നിസ്കാരം. സർവാധിപനായ അല്ലാഹുവിൻ്റെ മുന്നിലാണ് നിൽക്കുന്നത്. അല്ലാഹുവിനോടാണ് സംഭാഷണം നടത്തുന്നത്. ഈമാനിൻ്റെയും കുഫ്റിൻ്റെയും ഇടയിലുള്ള വ്യത്യാസം നിസ്കാരമാണ്. അപ്പോൾ അതിൻ്റെ ഗൗരവമെത്രയാണ്?! ഏത് ഇബാദത് കൊണ്ടും നമ്മുടെ ആത്യന്തിക ലക്ഷ്യം ആത്മീയ പുരോഗതിയും പാരത്രിക രക്ഷയുമാണെങ്കിലും അവ കൊണ്ട് ലഭിക്കുന്ന ഭൗതിക നേട്ടങ്ങളും പ്രധാനമാണ്. ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഒരു പോലെ പ്രദാനം ചെയ്യുന്ന ഇബാദത്താണ് നിസ്കാരം. ആത്മീയ വളർച്ചയുടെ കാര്യം പറയുകയും വേണ്ട! ഇതൊക്കെ ലഭ്യമാകണമെങ്കിൽ ആസ്വദിച്ചും അനുഭവിച്ചും നിസ്കരിക്കണം. നമ്മിൽ പലരുടെയും നിസ്കാരം ഒരു തരം സർക്കസാണ്. അല്ലാഹുവിന് വേണമെങ്കിൽ എടുത്തോട്ടെ എന്ന മട്ട്. ഭയഭക്തിയോടെ നിസ്കരിക്കുന്ന മുഅമിനുകൾ വിജയിച്ചിരിക്കുന്നുവെന്ന് ഖുർആൻ. ഏറ്റവും വലിയ മോഷണം നിസ്കാരത്തിലെ മോഷണമാണെന്ന് ഹദീസിലുണ്ട്. റുകൂഉം സുജൂദും യഥാവിധി നിർവഹിക്കാത്തവരെക്കുറിച്ചാണ് ഇപ്പറഞ്ഞത്. നമ്മുടെ പലരുടെയും റുകൂഉം സുജൂദും കോഴികൾ തീറ്റ കൊത്തിത്തിന്നുന്നത് പോലെയാണ്. ഒറ്റ പോക്ക്, പോയതിനേക്കാൾ വേഗത്തിൽ വരവും! യഥാവിധി വുളൂ ചെയ്ത്, ഭയഭക്തിയോടെ, സമയം പാലിച്ച്, ശരിയാംവിധം നിസ്കരിച്ചാൽ നിസ്കാരം നമുക്ക് വേണ്ടി പ്രാർത്ഥിക്കും: 'എന്നെ സൂക്ഷിച്ചത് പോലെ നിന്നെ അല്ലാഹു സൂക്ഷിക്കട്ടെ!' നേരെ മറിച്ചാണെങ്കിലോ നിസ്കാരം നമ്മെ ശപിക്കും: 'എന്നെ നശിപ്പിച്ചത് പോലെ അല്ലാഹു നിന്നെ നശിപ്പിക്കട്ടെ!' (ഹദീസിൻ്റെ ആശയ സംഗ്രഹം). 'നിസ്കരിക്കുന്നവർക്കാണ് 'വൈൽ' എന്ന നരകം' എന്ന ഖുർആനിൻ്റെ മുന്നറിയിപ്പ് ഗൗരവതരമാണ്. നിസ്കരിക്കാത്തവരെക്കുറിച്ചല്ല, നിസ്കരിക്കുന്നവരെക്കുറിച്ച് തന്നെയാണ് ഈ താക്കീത് ! നമ്മളൊക്കെ നിസ്കരിക്കാൻ ഇനിയും പഠിക്കേണ്ടതുണ്ടെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. മഹല്ലുകളിൽ 'പ്രാക്റ്റിക്കൽ നിസ്കാരം' പഠിപ്പിക്കപ്പെടണം. വെള്ളത്തിൽ വരച്ച വര പോലെ നമ്മുടെ നിസ്കാരം വൃഥാ വ്യായാമമാവാതിരിക്കാൻ നാം ജാഗ്രത്തായേ മതിയാവൂ.

C.T.A.Khader