തളങ്കര മാലിക് ദീനാർ അക്കാദമിയിലെ അധ്യാപകനും എൻ്റെ മകൻ്റെ ഉസ്താദുമായ അബ്ദുൽ ബാസിത്ത് ഹുദവിയുടെ ഒരു ഫൈസ് ബുക്ക് പോസ്റ്റ് കണ്ടു. ചിന്തനീയമായ ഒരു വിഷയമായത് കൊണ്ട് ഈ പംക്തിയിൽ പങ്ക് വെക്കുന്നു. വിശുദ്ധ ഖുർആൻ കേവലം പാരായണ ഗ്രന്ഥമല്ലെങ്കിലും, ഖുർആൻ പാരായണത്തിന് ഏറെ ശ്രേഷ്ഠതയുണ്ട്. ''നിശ്ചയം, അല്ലാഹുവിന്റെ വേദം പാരായണം ചെയ്യുകയും നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയും നാം നല്‍കിയ ധനം രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ പ്രത്യാശിക്കുന്നത് തീരേ നഷ്ടം വരാത്ത കച്ചവടമത്രേ. കാരണം, അവരുടെ പ്രതിഫലം അല്ലാഹു പൂര്‍ത്തിയാക്കി നല്‍കുന്നതും തന്റെ ഔദാര്യത്താല്‍ വര്‍ധിപ്പിച്ചു കൊടുക്കുന്നതുമാകുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും പ്രതിഫലം നല്‍കുന്നവനുമത്രേ.'' ഫാത്വിർ - 29, 30 ഖുർആനിൽ നിന്ന് ഒരക്ഷരം ഓതിയാൽ പത്തിരട്ടിയാണ് പ്രതിഫലം. 'അലിഫ് ലാം മീം' ഒറ്റ അക്ഷരമല്ലെന്നും അലിഫും ലാമും മീമും വ്യത്യസ്ത അക്ഷരങ്ങളാണെന്നും നബി സ്വ ഓർമപ്പെടുത്തുന്നുണ്ട്. ഇന്ന് വെള്ളിയാഴ്ച. അൽ കഹ്ഫ് പാരായണം പ്രത്യേകം സുന്നത്തുള്ള സുദിനം. ഖുർആനവതരണത്തിൻ്റെ വാർഷികമായ റമളാൻ കടന്ന് വരാനിരിക്കുന്നു. നമ്മുടെയൊക്കെ വീടുകളിൽ ഇഷ്ടം പോലെ മുസ്ഹഫുകളുണ്ടാവും. അതിനൊരു കുറവും ഉണ്ടാവില്ല. പക്ഷേ, അവ തുറന്ന് നോക്കാറുണ്ടോ, ഉപയോഗിക്കാറുണ്ടോ എന്ന് സ്വയമൊന്ന് വിലയിരുത്തിയാലോ? ദിവസം ഒരു പേജെങ്കിലും ഓതാനുള്ള സമയം പോലും ഇല്ലാത്തത്ര ബിസിയായിരിക്കുന്നു നമ്മൾ! ഓതുന്നവർ തന്നെ സൗകര്യപൂർവം മൊബൈൽ ഫോണിലാണ് ഓതുന്നത്. ഫലമോ, മുസ്ഹഫുകൾ കേവലം അലങ്കാരങ്ങളായി ഷെൽഫിലിരിക്കുന്നു. മാറാല കെട്ടുന്നു. ചിതലരിക്കുന്നു....... ഈ മുസ്ഹഫുകൾ നാളെ നമുക്കെതിരെ സാക്ഷി പറയാതിരിക്കുമോ?! ''അന്ന് ദൈവദൂതന്‍ പരിഭവിക്കും: നാഥാ, എന്റെ ജനം ഈ ഖുര്‍ആനെ അവഗണിച്ചിരിക്കുന്നു.'' (സൂറ: അൽ ഫുർഖാൻ :30) വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം കൊണ്ട് ജനങ്ങളെ അന്ധകാരങ്ങളില്‍ നിന്നു രക്ഷപ്പെടുത്താനാണ് നബിതിരുമേനി സ്വ നിയുക്തരായത്. എന്നാല്‍ മാലോകര്‍-വിശിഷ്യ സ്വന്തം ജനതയായ ഖുറൈശ്-ഈ ദിവ്യവേദം അഗണ്യകോടിയിലേക്ക് തള്ളുകയാണല്ലോ ചെയ്തത് എന്ന് അവിടന്ന് പരലോകത്ത് അല്ലാഹുവിനോട് സങ്കടം ബോധിപ്പിക്കും. റസൂല്‍(സ്വ) പരിതപിക്കുന്നു എന്നത് ജനതയുടെ അങ്ങേയറ്റത്തെ ദൗര്‍ഭാഗ്യവും പരാജയവുമാണ് വ്യക്തമാക്കുന്നത്. '' മുൻഗാമികൾ ഇസ്ലാം കൊണ്ട് അഭിമാനികളായി. നിങ്ങളാവട്ടെ, ഖുർആനെ അവഗണിച്ച് പരാജിതരായി '' എന്ന് അല്ലാമാ ഇഖ്ബാൽ 'ജവാബേ ശിക്വ'യിൽ പറയുന്നുണ്ട്. '' വീണിതു ഞങ്ങടെ കരങ്ങളിൽ നിന്നും ഖുർആൻ തിരുവേദം ചേണിയിലും തവ പാവന ചര്യകൾ വെടിഞ്ഞു ഗതബോധം'' എന്ന് ആവലാതിപ്പെട്ടത് കാസറഗോഡിൻ്റെ കാവ്യ കോകിലം മഹാ കവി ടി.ഉബൈദാണ്. വിശുദ്ധ ഖുർആൻ നമ്മുടെ ജീവിതത്തിൻ്റെ വെളിച്ചമാവട്ടെ. നമുക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്നതിന് മുമ്പ് നമുക്കത് പാരായണം ചെയ്യാം. പഠിക്കാം. പകർത്താം.
C.T.A.Khader