ഫാപിൻസിൻ്റെ ആഭിമുഖ്യത്തിൽ 'അനുഗ്രഹീത മാസം അനുകൂലമാകാൻ, ഇത്ഖിൻ്റെ വഴി തേടി ഒരു വിജ്ഞാന യാത്ര' ഇന്ന് ആരംഭിക്കുകയാണ്.ഇ.അ. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി, വിശുദ്ധ റമളാനിൽ ഈ വിജ്ഞാന യാത്ര അഭംഗുരം തുടരുന്നു. കോവിഡ് പ്രതിസന്ധി മൂർത്തീമദ്ഭാവം പ്രാപിച്ച കഴിഞ്ഞ വർഷവും ഓൺലൈനായിട്ടാണെങ്കിലും പൂർവോപരി ആവേശത്തോടെ പരിപാടി നടന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ നടക്കും. 'സീഡ്' തങ്കയം എന്ന സംഘടനയുമായി സഹകരിച്ചാണ് ഇത്തവണ പരിപാടി നടക്കുന്നത്. റമളാനിൽ വ്യാപകമായി മത പഠന ക്ലാസുകൾ നടക്കാറുണ്ട്. അവയിൽ നിന്നൊക്കെ വ്യത്യസ്തമായി കൂടുതൽ ഫലപ്രദമായ രീതിയും ശൈലിയുമാണ് 'ഇത്ഖിൻ്റെ വഴി തേടി'യിൽ സ്വീകരിക്കുന്നത്. വിഷയ വൈവിധ്യമാണ് ഈ പരിപാടിയുടെ പ്രത്യേകതകളിലൊന്ന്. മതപരമായ വിഷയങ്ങളോടൊപ്പം ആരോഗ്യപരവും മന:ശാസ്ത്രപരവുമായ വിഷയങ്ങൾ കൂടി ചർച്ച ചെയ്യപ്പെടുന്നു. ഫാപിൻസ് കുടുംബാംഗങ്ങൾ തന്നെയായ പ്രഗൽഭരായ ഫാക്കൽറ്റികൾ - അവരിൽ മത പണ്ഡിതരുണ്ട്, ഡോക്ടർമാരുണ്ട്, മന:ശാസ്ത്രജ്ഞരുണ്ട്, ലേഡീസ് കൗൺസിലർമാരും ട്രൈയിനർമാരുമുണ്ട് - ക്ലാസുകൾ നയിക്കുന്നു. ക്ലാസുകൾ കേട്ട് പോകുക മാത്രം ചെയ്യുന്നതിന് പകരം പഠനത്തോടൊപ്പം പരിശീലനവുമുണ്ട്. വ്യത്യസ്തമായ ടാസ്കുകളുണ്ട്. ക്ലാസുകളെ ആസ്പദിച്ച് വിജ്ഞാന പരീക്ഷയും സമ്മാനങ്ങളുമുണ്ട്. ഇത്തവണ ഖുർആൻ പാരായണ പരിശീലനവും കൂടിയുണ്ട്. പാരായണ നിയമങ്ങൾ പാലിച്ച്, ആസ്വദിച്ച് ഓതുമ്പോൾ, അതൊരു അനുഭവം തന്നെയാണ്. ഒരു ഹാഫിളിൻ്റെ നേതൃത്വത്തിലാണ് ഇത് നടക്കുക. മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരാൾക്ക് ഗോൾഡ് മെഡൽ സമ്മാനവുമുണ്ട്. നേരിട്ട് ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ ക്ലാസുകൾ നൽകുന്നു. എല്ലാ ദിവസവും ഓൺലൈൻ ലൈവ് ക്വിസും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളുമുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലായി നിരവധി സഹോദരിമാരും കുടുംബിനികളും ഈ വിജ്ഞാന യാത്രയുടെ ഭാഗമാവുന്നു. ഇതിൻ്റെ സദ്ഫലങ്ങളും മാറ്റങ്ങളും ജീവിതത്തിൽ അനുഭവവേദ്യമാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ഏത് പ്രതിസന്ധികൾക്കിടയിലും ഈ നൻമ മുടങ്ങരുതെന്നാണ് ഉൽക്കടമായ ആഗ്രഹം. അല്ലാഹുവിങ്കലുള്ള സ്വീകാര്യതയും പ്രധാനമാണ്. കഅബയുടെ പുനർനിർമാണം കഴിഞ്ഞപ്പോൾ പോലും ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും തേടിയത് അല്ലാഹുവിങ്കലുള്ള സ്വീകാര്യതയാണ്. അല്ലാഹുവേ, ഞങ്ങളേയും ഞങ്ങളുടെ കർമങ്ങളേയും സ്വീകരിക്കേണമേ!
C.T.A.Khader