അല്ലാഹുവിന് തഖ്വ ചെയ്ത് ജീവിക്കുന്നതോടൊപ്പം സത്യസന്ധരായ ആളുകളോടൊപ്പം നില കൊള്ളുക കൂടി വേണമെന്നാണ് സൂറത്തുത്തൗബ നൂറ്റിപ്പത്തൊമ്പതാം സൂക്തത്തിൽ വിശ്വാസികളോട് ഖുർആനിൻ്റെ കൽപന. സച്ചരിതരും സദ്വൃത്തരും സത്യസന്ധരുമായ ആളുകളോടുള്ള സഹവാസം നമ്മെ നന്നാക്കും. ചാരിയാൽ ചാരിയത് മണക്കുമല്ലോ. ചന്ദനം ചാരിയിൽ ചന്ദനം മണക്കും. ചാണകം ചാരിയാൽ ചാണകം മണക്കും. വിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട അനിവാര്യമായ ഗുണമാണ് സത്യസന്ധത. ഔലിയാഇൻ്റെ നേതാവും ഖുതുബുകളുടെ ഖുതുബുമായ ശൈഖ് ജീലാനി(റ)യോട് 'അങ്ങയുടെ മഹത്വത്തിൻ്റെ നിദാനമെന്തെ'ന്ന് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞ മറുപടി 'സത്യസന്ധത' എന്നായിരുന്നു. ഞാൻ ജീവിതത്തിലൊരിക്കലും കളവ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ' കളവ് പറയല്ല എന്നുമ്മാ ചൊന്നാരെ കള്ളൻ്റെ കയ്യിൽ പൊന്ന് കൊടുത്തോവർ ' എന്ന് മുഹ്യദ്ദീൻ മാലയിൽ കാണാം. 'സത്യം നൻമയിലേക്കും നന്മ സ്വർഗത്തിലേക്കും നയിക്കും. കളവ് തിൻമയിലേക്കും തിൻമ നരകത്തിലേക്കും നയിക്കു'മെന്ന് ഹദീസിലുണ്ട്. ' കയ്പേറിയതാണെങ്കിലും സത്യം പറയുക ' എന്നാണ് പുണ്യ നബി(സ്വ)യുടെ കർശനമായ ഓർമപ്പെടുത്തൽ. കള്ളത്തരം വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലാത്ത ദുർഗുണമാണ്. കപട വിശ്വാസിയുടെ അടയാളമാണ്. നബി(സ്വ) ഏറ്റം വെറുത്തിരുന്ന ദുസ്വഭാവമാണതെന്ന് ആയിശ ബീവി (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കളവ് പറയുന്നവരുടെ കൂടെക്കൂടരുത്. അവരെ അനുധാവനം ചെയ്യരുത്. അവരെ പിന്തുടരരുത്. കഴുകനെ ഇമാമാക്കിയാൽ ശവത്തിലേ എത്തൂ. സമൂഹത്തിൽ മാന്യൻമാരായി നട(ടി)ക്കുന്ന പലരും പച്ചക്കള്ളങ്ങൾ പറയാൻ അശേഷം മടിയും ലജ്ജയുമില്ലാത്തവരാണ്. കളവ് പറഞ്ഞിട്ടാണെങ്കിലും സമൂഹത്തിൽ ഫിത്ന ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്. പറഞ്ഞ കളവ് സ്ഥാപിക്കാൻ നൂറ് കളവ് പറയുന്നവരാണ്. ജീവിതത്തിൽ, സംസാരത്തിലും പ്രവൃത്തികളിലും, സത്യസന്ധത പുലർത്തുന്നവരാവണം സമൂഹത്തെ നയിക്കേണ്ടത്. സീസർ മാത്രമല്ല, സീസറുടെ ഭാര്യയും സംശയാതീതയായിരിക്കണം.
C.T.A.Khader