ചിന്തനീയം

05 Feb 2021

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ടതാണ് ഈ ചിത്രം. ചന്തമുള്ള ഈ ചിത്രമാവട്ടെ 'ചിന്തനീയ'ത്തിലെ ഇന്നത്തെ ചിന്താ വിഷയം. ടർഫിൽ കളിച്ച് കൊണ്ടിരിക്കുന്ന ചെറുപ്പക്കാർ നിസ്കാര സമയമായപ്പോൾ കളി നിർത്തി, ഗ്രൗണ്ടിൽ തന്നെ ജമാഅത്തായി നിസ്കരിക്കുന്നതാണ് ചിത്രം. ടർഫ് സംസ്കാരത്തോടും വർധിച്ച് വരുന്ന കളി ഭ്രാന്തിനോടുമുള്ള വിയോജിപ്പ് നിലനിർത്തിത്തന്നെ പറയട്ടെ, കാര്യം മറക്കാതെയുള്ള ഈ കളി പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. എല്ലാം മറന്ന് കളിക്കുന്നവർക്കിടയിൽ ഓർക്കേണ്ടത് മറക്കാതെ, മതിമറക്കാതെ കളിക്കുന്നവർ പ്രശംസിക്കപ്പെടേണ്ടവർ തന്നെ. തെക്കൻ കേരളത്തിൽ നിന്ന്, വിവിധ മതപണ്ഡിത ബിരുദധാരികൾ ഇരു ടീമുകളിലായി തിരിഞ്ഞ് ഫുട്ബോൾ മൽസരം നടത്തിയ വാർത്തയും കുറച്ച് മുമ്പ് സോഷ്യൽ മീഡിയയിൽ കണ്ടതോർക്കുന്നു. കളികളെ പാടേ നിരുൽസാഹപ്പെടുത്താതെ, അവയെ ധാർമികവൽകരിക്കുകയാണ് പുതിയ കാലത്തെ ഹിക്മത്. കളി വിനോദങ്ങൾ നിരുപാധികം നിഷിദ്ധങ്ങളല്ലല്ലോ? വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി മിതമായ കളികൾ നിരുൽസാഹപ്പെടുത്തപ്പെടേണ്ടതല്ല. ഔറത്ത് മറക്കാതെ കളിക്കുന്നത് ഹറാമാണ്. ഔറത്ത് മറച്ച് കളിച്ചാലോ? കളിയുടെ പേരിൽ നിസ്കാരം നഷ്ടപ്പെടുത്തുന്നത് അപകടകരമാണ്. പക്ഷേ, കളിക്കിടയിലും നിസ്കാരം നിർവഹിക്കാനുള്ള ബോധത്തോടെയാണ് കളിക്കുന്നതെങ്കിലോ? യമനിലൊക്കെ ഇത്തരം ഫുട്ബോൾ ടൂർണമെൻറുകൾ ഉൽഘാടനം ചെയ്യാറുള്ളത് തന്നെ ത്വരീഖത്തിൻ്റെ ശൈഖുമാരും പണ്ഡിതൻമാരുമാണെത്രേ. കളിയെയും ഇബാദത്താക്കി മാറ്റുന്നു! ഹലാൽ ടൂറിസം ഇത്തരത്തിലുള്ള ഒരു കാലികമായ മാറ്റമാണ്. ടൂറിസത്തിൻ്റെ മറവിൽ നടക്കുന്ന നിഷിദ്ധവും അനഭിലഷണീയവുമായ കാര്യങ്ങൾ മാറ്റി നിർത്തി യാത്രകളെ ഫലപ്രദമാക്കുന്ന ഹലാൽ ടൂറിസം ആഗോള തലത്തിൽ പുതിയൊരു ട്രെൻ്റാണ്. കലയോടും സംഗീതത്തോടും സാഹിത്യത്തോടുമൊക്കെ നമുക്ക് സ്വീകരിക്കാവുന്ന നിലപാട് ഇത് തന്നെ. ഇവയോടൊക്കെ ഉള്ള താൽപര്യം മനുഷ്യൻ്റെ മനസ്സിൽ നൈസർഗികമായി ഉണ്ടാവുന്നതാണ്. അവയെ പാടേ നിരാകരിക്കുന്ന 'വരണ്ട ഇസ്ലാം' അല്ല, അതിലെ നന്മകളെ കൊള്ളുന്ന, തിൻമകളെ തള്ളുന്ന മധ്യമ നിലപാടാണ് നമുക്ക് അഭികാമ്യം.

C.T.A.Khader