സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന തർത്തീബ്' 21 ൻ്റെ സംസ്ഥാന തല ഉൽഘാടനം ആദരണീയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ, പാണക്കാട് സി.എസ്.ഇ.യിലേക്കുള്ള യാത്രാമധ്യേ സുബ്ഹ് നിസ്കരിക്കാൻ കയറിയ പള്ളിയിൽ കണ്ട ഒരു ബോർഡാണിത്. കോഴിക്കോട് ജില്ലയിലാണ്. കണ്ണൂർ - കോഴിക്കോട് റൂട്ടിൽ റോഡ് സൈഡിൽ തന്നെ ഉള്ള പള്ളി. പള്ളിക്കകത്തേക്ക് പ്രവേശിക്കാനുള്ള ഗേറ്റ് ഭദ്രമായി താഴിട്ട് പൂട്ടിയിട്ടുണ്ട്. 'യാത്രക്കാർക്ക് പുറത്ത് നിന്ന് നിസ്കരിക്കാം' എന്ന് 'സിക്രട്ടറി'യുടെ 'ഔദാര്യം'. പള്ളിയുടെ പുറത്ത്, റോഡിൽ നിന്നുള്ള പൊടിപടലങ്ങൾ മുഴുവൻ വഹിച്ച് നിൽക്കുന്ന ഒരിടത്തേക്കാണ് ആരോ മാർക്ക് നീളുന്നത്. മുസ്വല്ലയോ പായയോ വിരിച്ച് സൗകര്യമൊരുക്കാനുള്ള സന്മനസ്സ് പോലും കാണിച്ചിട്ടില്ല. കൊറോണ ഭീതി അകന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നു. ജനജീവിതം സാധാരണ നിലയിലായി.കടകളിലും അങ്ങാടികളിലും റോഡുകളിലും ആളുകൾ നിറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. കല്യാണങ്ങളും മറ്റ് ചടങ്ങുകളും സജീവമായി. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പരിപാടികളിൽ നിറഞ്ഞ ആൾക്കൂട്ടം. മന്ത്രിമാർ നേരിട്ടിറങ്ങി നടത്തുന്ന അദാലത്തുകളിൽ വരെ സാമൂഹിക അകലം പാലിക്കുന്നില്ല. നിയന്ത്രണങ്ങളില്ല.......... ഇവിടെയൊന്നും വരാത്ത കൊറോണ പളളിയിൽ മാത്രം വരും! പള്ളിയിൽ മാത്രം അനാവശ്യ നിയന്ത്രണങ്ങൾ. നിസ്കരിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ മുന്നിൽ പോലും കവാടങ്ങൾ കൊട്ടിയടച്ച്, അല്ലാഹുവിനേക്കാൾ കൊറോണയെ പേടിക്കുന്ന കമ്മിറ്റികൾ. സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയാണ് എന്ന് പരിചയപ്പെടുത്തി, പള്ളിയിലെ ഇമാമിനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ഇവിടെ പള്ളി മാത്രമല്ല, മദ്രസയും തുറന്നിട്ടില്ല എന്നാണ്. ഓൺലൈൻ ക്ലാസ് തന്നെ തുടർന്നാൽ മതിയെന്നാണെത്രേ കമ്മിറ്റിയുടെ തീരുമാനം. കൊറോണ ഭീതി ഉച്ചസ്ഥായിയിലായിരുന്ന ഘട്ടത്തിൽ മദ്രസകളും പള്ളികളും കൃത്യമായ നിയന്ത്രണങ്ങൾ പാലിച്ചിരുന്നു. അത് ഒരു ' ഉദ്ർ ' ആയിരുന്നു. അതിൻ്റെ സമയം കഴിഞ്ഞുവെന്നും മഹല്ലുകളിൽ നടക്കുന്ന 'കൊറോണ ജുമുഅ 'കൾ അവസാനിപ്പിക്കാനായെന്നും ഇരുത്തം വന്ന പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. ഒട്ടുമിക്ക പള്ളികളും തുറന്ന് കഴിഞ്ഞു. അവിടങ്ങളിലെല്ലാം മാസ്ക് ധരിച്ചും ആവശ്യമായ മുൻകരുതലുകളെടുത്തു് തന്നെ നിസ്കാരങ്ങൾ നടക്കുന്നു.അപ്പോഴാണ് ചിലരുടെ ഇത്തരം തിട്ടൂരങ്ങൾ! രോഗ ചികിത്സ നടത്തുന്നതിനോ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനോ ഒന്നും ഇസ്ലാം എതിരല്ല. എന്നല്ല, അവയൊക്കെ ചെയ്യണമെന്ന് കൽപിക്കുകയാണ് ഇസ്ലാം. പക്ഷേ, അതിൻ്റെ പേരിൽ നടക്കുന്ന ഈ അത്യാചാരങ്ങൾ അസഹനീയം തന്നെ.
C.T.A.Khader