ചിന്തനീയം

01 Feb 2021

പകരം വെക്കാനില്ലാത്ത പ്രഭാഷകനാണ് അഭിവന്ദ്യ സുഹൃത്ത് 'പൂക്കോട്ടൂർ'. ഏത് വിഷയമായാലും അദ്ദേഹം കൈകാര്യം ചെയ്യുമ്പോൾ അതിൻ്റെ ഭംഗി ഒന്ന് വേറെത്തന്നെയാണ്. അല്ലാഹു ആ ശബ്ദത്തിൻ്റെ ശക്തി നിലനിർത്തട്ടെ - ആമീൻ. സമദ് സാഹിബിൻ്റെ ഈ പ്രഭാഷണ ശകലം കാലിക പ്രസക്തവും ഗൗരവതരവുമാണ്. ഉലമാഉം ഉമറാഉം സാധാരണക്കാരും നന്മ ലാക്കാക്കി ഒരുമിച്ച് നിൽക്കുമ്പോഴാണ് സമുദായത്തിന് ഉത്ഥാനം സാധ്യമാവുന്നത്. ആ സംയോജനം സാധ്യമായത് കൊണ്ടാണ് കേരളീയ മുസ്ലിം ഉമ്മത്ത്, ഇന്ത്യൻ മുസ്ലിംകൾക്ക് മാതൃകയായത്. അറക്കൽ രാജവംശത്തിൻ്റെയും ടിപ്പു സുൽത്താൻ്റെ പടയോട്ടത്തിൻ്റെയും ചരിത്രം മാറ്റി വെച്ചാൽ രാഷ്ട്രീയാധികാരങ്ങളില്ലാതിരുന്നവരാണ് കേരളീയ മുസ്ലിംകൾ. സഹസ്രാബ്ദക്കാലത്തോളം ഇന്ത്യ ഭരിച്ചവരുടെ പിന്മുറക്കാർ ഉത്തരേന്ത്യൻ തെരുവുകളിൽ കുപ്പയിലെ പുഴുക്കളെപ്പോലെ അരിഷ്ടിച്ച് ജീവിക്കുന്നു. ഉത്തരേന്ത്യയിൽ പണ്ഡിതൻമാരില്ലാത്തത് കൊണ്ടല്ല. ലോക പ്രശസ്തരായ പണ്ഡിതൻമാർ എല്ലാ കാലത്തും അവിടെയുണ്ടായിട്ടുണ്ട്. വലിയ വലിയ വിദ്യാ പീഠങ്ങൾ അവിടെയുണ്ട്. സമ്പന്നരും ഉമറാഉമുണ്ട്. കേരള മുസ്ലിംകളേക്കാൾ അനേകമിരട്ടി ജനസംഖ്യയുമുണ്ട്. പക്ഷേ, ഈ മൂന്ന് വിഭാഗങ്ങൾ സമുദായത്തിൻ്റെ സമുദ്ധാരണത്തിനായി സംയോജിച്ച്, സഹകരിച്ച് പ്രവർത്തിച്ചില്ല എന്നതാണ് ഉത്തരേന്ത്യൻ മുസ്ലിംകൾ നേരിടുന്ന പരിതാപകരമായ പതിതാവസ്ഥയുടെ മൂലകാരണങ്ങളിലൊന്ന്. കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഉലമാഉം അവരെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഉമറാഉം അവർക്ക് പിന്നിൽ അടിയുറച്ച് നിൽക്കുന്ന 'അവാമും', ഈ ഇഴയടുപ്പമാണ് വിസ്മയങ്ങൾ സൃഷ്ടിക്കാൻ കാരണമായത്. ഉത്തരേന്ത്യയിലൂടെ പലവുരു, ഗ്രൗണ്ട് റിയാലിറ്റികൾ തൊട്ടറിഞ്ഞ് യാത്ര ചെയ്യാനവസരമുണ്ടായപ്പോൾ നേരിട്ട് ബോധ്യപ്പെട്ട യാഥാർത്ഥ്യമാണിത്. ഈ ഇഴയടുപ്പം, ഐക്യം തകർത്താൽ കേരളീയ മുസ്ലിം ഉമ്മത്തിനെ തകർക്കാനെളുപ്പമാണ്. അത് ശത്രു തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൻ്റെ ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കേണ്ടവരിൽ ചിലർ തന്നെ അറിഞ്ഞോ അറിയാതെയോ ശത്രുവിൻ്റെ കോടാലിക്കൈകളായി മാറുന്നതാണ് ഖേദകരം. ഈ ഇഴയടുപ്പം നഷ്ടപ്പെടാതിരിക്കാൻ നമുക്ക് ചേർന്ന് നിൽക്കാം. അടിപ്പിക്കാൻ ശ്രമിക്കാതെ അടുപ്പിക്കാൻ ശ്രമിക്കാം. നമ്മളൊന്ന് തോറ്റ് കൊടുത്താലും സമുദായം തോൽക്കാതിരിക്കട്ടെ!

C.T.A.Khader