ചിന്തനീയം

25 Jan 2021

'തമിഴ്നാട് മസിനഗുഡിയിൽ കാട്ടാനയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു' 'ഇടുക്കി മാങ്കുളത്ത് പുലിയെ കെണി വെച്ച് കുടുക്കി, പിടിച്ച് കറി വെച്ച് തിന്നു'. 'കോട്ടയം മുണ്ടക്കയത്ത് മകനും ഭാര്യയും അച്ഛനെ പട്ടിണിക്കിട്ട് കൊന്നു.' കഴിഞ്ഞ ദിവസങ്ങളിൽ നാം വായിച്ച മൂന്ന് വാർത്തകൾ........ മൂന്ന് സംഭവങ്ങളിലും പ്രതികൾ സാക്ഷര സമ്പന്നരായ മലയാളികൾ ! മനുഷ്യ മനസ്സുകളിൽ നിന്ന് കരുണ വറ്റുകയാണോ? മനുഷ്യൻ മൃഗങ്ങളേക്കാൾ അധ:പതിക്കുകയാണോ? മനസ്സ് മരവിച്ച് പോയ മനുഷ്യക്കോലങ്ങൾ ചെയ്ത് കൂട്ടുന്ന കൊടും ക്രൂരതകളുടെ നിരവധി വാർത്തകളാണ് ദൈനം ദിനമെന്നോണം പുറത്ത് വരുന്നത്. മിണ്ടാപ്രാണികളെപ്പോലും വെറുതേ വിടാത്ത ക്രൂരത! നമ്മെപ്പോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് അവരും എന്ന് നമ്മളെപ്പോഴാണ് പഠിക്കുക? ''ഭൂതലത്തിലുള്ള ഏതൊരു ജീവിയും ഇരുചിറകുകളുമായി പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങള്‍ തന്നെയാണ്.'' എന്ന് ഖുർആൻ പറയുന്നു. 'നായകൾ ഒരു സമൂഹമല്ലായിരുന്നെങ്കിൽ അവയെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഞാൻ കൽപിക്കുമായിരുന്നുവെന്ന് നബി(സ്വ) പറഞ്ഞത് ഹദീസുകളിൽ കാണാം. ബനൂ ഇസ്രയേലിലെ വ്യഭിചാരിണിയായ ഒരു സ്ത്രീ, ദാഹിച്ചവശയായ ഒരു നായക്ക് വെള്ളം കൊടുത്തതിൻ്റെ പേരിൽ പാപമുക്തയായ അനുഭവം പുണ്യ നബി(സ്വ) അനുചരൻമാർക്ക് വിശദീകരിച്ച് കൊടുക്കുന്നുണ്ട്. അപ്പോൾ സ്വഹാബത്ത് ചോദിക്കുന്നത്, 'മൃഗങ്ങളിൽ ഞങ്ങൾക്ക് പ്രതിഫലമുണ്ടോ'എന്നാണ്. ഹബീബ് (സ്വ)യുടെ മറുപടി കാലത്തിൻ്റെ ചുവരിൽ കൊത്തി വെക്കേണ്ട മറുപടിയാണ്: 'പച്ചക്കരളുള്ള എല്ലാ ജീവികളിലും നിങ്ങൾക്ക് പ്രതിഫലമുണ്ട്'. അവയോട് കാണിക്കുന്ന കരുണ പ്രതിഫലാർഹമായ ഇബാദത്താണ്. അവയോട് കാണിക്കുന്ന ക്രൂരത പാപമാണ്, ശിക്ഷാർഹമാണ്. 'നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ ചെയ്യൂ, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ ചെയ്യും', 'കരുണ ചെയ്യാത്തവർ കരുണ ചെയ്യപ്പെടുകയില്ല' തുടങ്ങിയ പ്രവാചകാധ്യാപനങ്ങൾ പേർത്തും പേർത്തും വിളംബരം ചെയ്യപ്പെടേണ്ട കാലമായിരിക്കുന്നു.

C.T.A.Khader