ചിന്തനീയം

12 Mar 2021

വലിയ ഒരു സംഘം ഹുദവി പണ്ഡിതൻമാർ കഴിഞ്ഞ ദിവസം ബിരുദമേറ്റ് വാങ്ങി കർമഗോദയിലിറങ്ങിയ വാർത്തയും ചിത്രങ്ങളും കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ദാറുൽ ഹുദാ സംവിധാനത്തിൽ 12 വർഷക്കാലത്തെ പഠനം പൂർത്തിയാക്കിയാണ്, മിഅറാജ് രാവിൽ ആദരണീയരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളിൽ നിന്ന് സാക്ഷ്യപത്രം ഏറ്റ് വാങ്ങി നാനൂറോളം ഹുദവികൾ പുറത്തിറങ്ങുന്നത്. ദാറുൽ ഹുദായുടെ ആരംഭഘട്ടത്തിൽ തന്നെ, ഇന്നത്തെപ്പോലെ വളർന്ന് വികാസം പ്രാപിച്ചിട്ടില്ലാത്ത ശൈശവദശയിൽ തന്നെ, എൻ്റെ വന്ദ്യ പിതാവ് മർഹൂം വി.പി.എം.അബ്ദുൽ അസീസ് മാസ്റ്റർ എൻ്റെ സഹോദരനെ ദാറുൽ ഹുദയിൽ ചേർത്ത് പഠിപ്പിച്ചിരുന്നു, സർക്കാർ സ്കൂളിൽ അധ്യാപകനായിക്കെ ദാറുൽ ഹുദയുടെ ആദ്യബാച്ചിൽ മകനെ ചേർക്കുക വഴി ഉപ്പ ആ സംവിധാനത്തിൻ്റെ പ്രസക്തി തിരിച്ചറിയുകയായിരുന്നു, പക്ഷേ, അവനത് പൂർത്തീകരിക്കാനായില്ല. ഇന്ന്, ഞാനെൻ്റെ മകനെ ആ സംവിധാനത്തിൻ്റെ ഭാഗമാക്കിയിരിക്കുന്നു. വിജയകരമായി പൂർത്തിയാക്കാൻ തൗഫീഖ് ഉണ്ടാവട്ടെ...... ദാറുൽ ഹുദയും ഹുദവികളും വലിയ പ്രതീക്ഷ തന്നെയാണ്. ഹുദവികളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ വിശിഷ്യാ, എനിക്ക് അനുഭവവേദ്യമായ ഒരു യാഥാർത്ഥ്യമാണിത്. കേരളേതര മുസ്ലിംകളുടെ പരിതാപകരമായ പതിതാവസ്ഥക്ക് പരിഹാരം കാണാൻ ഹുദവികൾ നടത്തുന്ന അശ്രാന്ത പരിശ്രമം എത്ര ശ്ലാഘിച്ചാലും മതിയാവില്ല. അവരുടെ ബഹുഭാഷാ പാണ്ഡിത്യവും മത- ഭൗതിക വിജ്ഞാനീയങ്ങളിലുള്ള അവഗാഹവും ഇന്ത്യൻ മുസ്ലിംകളുടെ ഉത്ഥാനത്തിന് ഉപയുക്തമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അവരുടെ ഒരു പ്രതിനിധിയെ- സഹോദര തുല്യനായ ഡോ.സുബൈർ ഹുദവി ചേകനൂരിനെ - പാർലിമെൻ്റിലയക്കണമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ നടന്ന കാമ്പയിൻ പോലും അഭിമാനകരമാണ്. അതിൻ്റെ സാധ്യതയും അദ്ദേഹത്തിൻ്റെ നിലപാടും എല്ലാം മാറ്റി വെച്ചാലും, അങ്ങനെ പ്രതീക്ഷയർപ്പിക്കപ്പെടാൻ മാത്രം ഈ പണ്ഡിത നിര വളർന്നു കഴിഞ്ഞുവെന്നത് സന്തോഷകരം തന്നെ. ഹുദവികളുടെ മാതൃസ്ഥാപനമായ ദാറുൽ ഹുദയും ഹുദവീ കൂട്ടായ്മയായ ഹാദിയയും കേരളത്തിന് പുറത്ത് കൃത്യമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് കാലത്തിൻ്റെ തേട്ടമാണ്. ആസാമിലും ബംഗാളിലും ആന്ധ്രയിലും കർണാടകയിലും പ്രവർത്തിക്കുന്ന ദാറുൽ ഹുദാ ഓഫ് കാമ്പസുകളിലും ഹാദിയയുടെ നേതൃത്വത്തിൽ 8 സംസ്ഥാനങ്ങളിലായി നടക്കുന്ന 775 മദ്രസകളിലും അനുബന്ധമായി നടക്കുന്ന മഹല്ല് ശാക്തീകരണ പരിപാടികളിലും കിഷൻഗഞ്ച് പ്രൊജക്ടിലുമെല്ലാം സമർപ്പിത സേവനമനുഷ്ഠിക്കുന്നത് ഹുദവികൾ തന്നെയാണ്. പാണക്കാട് പ്രവർത്തിക്കുന്ന, ഹുദവികളുടെ ആസ്ഥാനമായ സി.എസ്.ഇ.യിൽ സമുദായത്തിൻ്റെ സമുദ്ധാരണത്തിനാവശ്യമായ വലിയ ചിന്തകളാണ് ഉരവം കൊള്ളുന്നതും പ്രായോഗിക രൂപം പ്രാപിക്കുന്നതും. തലക്കനവും പ്രകടനപരതയും നാട്യങ്ങളുമില്ലെന്നതാണ് ഞാൻ കണ്ട മിക്ക ഹുദവികളിലും അനുഭവിച്ച പ്രത്യേകത. സ്ഥാനമാനങ്ങൾക്ക് വേണ്ടി കടിപിടി കൂടുന്നവരിലോ അതിനായി കോക്കസുണ്ടാക്കുന്നവരിലോ ഹുദവികളെ കണ്ടിട്ടില്ല. ഹുദവികളെയും അവരുടെ കഴിവുകളെയും കൂടുതൽ ഉപയോഗപ്പെടുത്താൻ സമുദായത്തിന് കഴിയേണ്ടതുണ്ട്. അവർക്കുള്ള സ്പേസ് നാം ഒരുക്കിക്കൊടുക്കണം. പുതുതായി ബിരുദമേറ്റ് വാങ്ങി പുറത്തിറങ്ങിയ ഹുദവി സുഹൃത്തുക്കൾക്ക് ഭാവുകങ്ങൾ!

C.T.A.Khader