വിശുദ്ധ റമളാനിൽ, പട്ടാപകൽ നടുറോഡിലൂടെ ബീഡി വലിച്ച് നടക്കുന്ന, ഹോട്ടലുകളിലും ചായക്കടകളിലുമിരുന്ന് ചായ കുടിക്കുന്ന, വലിയ താടിയുള്ള, തൊപ്പിയും ജുബ്ബയും പൈജാമയുമുള്ള മുസ്ലിം നാമധാരികൾ. ആഴ്ചയിൽ ഒരു വെള്ളിയാഴ്ചയും വർഷത്തിൽ രണ്ട് പെരുന്നാളിനും മാത്രം നിസ്കരിക്കുന്നവർ. വെള്ളിയാഴ്ചകളിൽ മാത്രം കുളിച്ച് ബാക്കിയുള്ള ദിവസങ്ങളിൽ അശുദ്ധിയോടെ നടക്കുന്നവർ. ഖുർആൻ നോക്കിയോ അല്ലാതെയോ പാരായണം ചെയ്യാനറിയാത്തവർ. ഒറ്റ വീട്ടിലും ഖുർആനില്ലാത്ത മുസ്ലിം ഗ്രാമങ്ങൾ. 'മുസ്ലിം പൊട്ട്' (പച്ചപ്പൊട്ട്) ധരിച്ച് നടക്കുന്ന സ്ത്രീകൾ. അമ്പലങ്ങളിൽ പോയി തൊഴുന്ന മുസ്ലിം സഹോദരിമാർ....... കേരളേതര സംസ്ഥാനങ്ങളിലെ മുസ്ലിം സമൂഹങ്ങൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന ദയനീയച്ചിത്രങ്ങൾ പലതിൽ ചിലതാണിത്. അല്ലാഹുവിനെ അറിയാത്ത, മുത്ത് നബിയെ അറിയാത്ത, ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളുമറിയാത്ത, നിസ്കരിക്കാനും വുളു എടുക്കാനും ഖുർആനോതാനുമറിയാത്ത മുസ്ലിം ജന ലക്ഷങ്ങൾ. അറിവില്ലായ്മ ഒരു തെറ്റല്ലെങ്കിലും അത് ഒരു അലങ്കാരമായി കൊണ്ടു നടക്കുകയും അതിൻ്റെ ആലസ്യത്തിൽ ആണ്ട് പൂണ്ട് കിടക്കുകയും ചെയ്യുന്ന ഒരു ജനത ! വേഷഭൂഷകളിലും ചിഹ്നങ്ങളിലും അടയാളങ്ങളിലും അഭിരമിക്കുന്ന, അതിനപ്പുറം ദീൻ ഒരു പരിഗണനാ വിഷയമേ അല്ലാത്ത കാനേഷുമാരി മുസ്ലിംകൾ..... ഇന്ത്യയിലെ വലിയൊരു വിഭാഗം മുസ്ലിംകളുടെ പൊതുവായ ചിത്രമാണിത്. അവർ നമുക്കന്യരല്ല. നമ്മുടെ വിശ്വാസീ സഹോദരങ്ങളാണ്. അവരുടെ വേദന നമ്മുടേത് കൂടിയാണ്. സംസ്ഥാനങ്ങളുടെയോ രാജ്യങ്ങളുടെയോ അതിർത്തികൾക്ക് ഇസ്ലാമിൽ പ്രസക്തിയില്ല. അവരെ തൊട്ടുണർത്തേണ്ടത്, ദിശാബോധം നൽകേണ്ടത്, വെളിച്ചം പകർന്ന് കൊടുക്കേണ്ടത്, അറിവിൻ്റെ വീഥികളിലേക്ക് കൈ പിടിച്ചുയർത്തേണ്ടത് നമ്മുടെ, മലയാളീ മുസ്ലിം സമാജത്തിൻ്റെ ഉത്തരവാദിത്വമാണ്. സുശക്തമായ നേതൃത്വത്തിൻ്റെയും സംഘശക്തിയുടെയും പിൻബലത്തിൽ നമ്മൾ സാധിച്ചെടുത്ത പുകൾപെറ്റ 'കേരളാ മുസ്ലിം മോഡൽ' ഇന്ത്യയാകമാനം വ്യാപിപ്പിക്കപ്പെടണം. അവർക്ക് വേണ്ടത് ചാരിറ്റി പ്രവർത്തനങ്ങളല്ല. അത് അവരെ കൂടുതൽ മടിയൻമാരാക്കുന്നു. മീൻ വിതരണം ചെയ്യുന്നതിന് പകരം മീൻ പിടിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്. വിദ്യ കൊണ്ട് പ്രബുദ്ധരാക്കുകയും മതബോധം കൊണ്ട് ശാക്തീകരിക്കുകയുമാണ് വേണ്ടത്. ഈ വലിയ, സാഹസിക ദൗത്യം സധീരം ഏറ്റെടുത്തിരിക്കുകയാണ് ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും അതിൻ്റെ പൂർവ വിദ്യാർത്ഥികളായ ഹുദവി പണ്ഡിതരുടെ കൂട്ടായ്മ ഹാദിയയും. ഹാദിയയുടെ ദേശീയ തലത്തിലുള്ള ഇടപെടലുകൾ എത്ര ശ്ലാഘിച്ചാലും മതിയാവുകയില്ല. കേരള മുസ്ലിംകളുടെ സർവോന്മുഖമായ വളർച്ചയുടെ പ്രധാന ഘടകങ്ങളിലൊന്ന് മദ്റസാ പ്രസ്ഥാനമാണ്. കേരളത്തിന് പുറത്തും പ്രാഥമികമായി സാക്ഷാൽക്കരിക്കപ്പെടേണ്ടതും മദ്രസാ പ്രസ്ഥാനമാണ്. ഈ തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലാണ് ഹാദിയ മോറൽ സ്കൂൾ പ്രൊജക്ട് ആരംഭിക്കുന്നത്. ആസാം, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, യു.പി, ആന്ധ്ര, കർണ്ണാടക, ജമ്മു കശ്മീർ എന്നീ 8 സംസ്ഥാനങ്ങളിലെ 8 റീജിയണുകളിലായി 45 റൈഞ്ചുകളും 785 മദ്രസകളും 1065 അധ്യാപകരും 35000 ലേറെ വിദ്യാർത്ഥികളും 41 റൈഞ്ച് കോഡിനേറ്റർമാരും 5 അക്കാദമിക് കോഡിനേറ്റർമാരും 8 പ്രോഗ്രാം മാനേജർമാരുമടങ്ങുന്ന വലിയൊരു പ്രസ്ഥാനമായി ഹുദവികളുടെ ഈ സംരംഭം വളർന്ന് കഴിഞ്ഞിരിക്കുന്നു. 785 മദ്രസകൾ എന്നത് ഹാദിയയെപ്പോലൊരു പൂർവ വിദ്യാർത്ഥി കൂട്ടായ്മയെ സംബന്ധിച്ചെടുത്തോളം വലിയ ഒരു സംഖ്യയായിരിക്കാം. പക്ഷേ, 20 കോടി ഇന്ത്യൻ മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം ഇത് വളരെ വളരെച്ചെറിയ ഒരു എണ്ണമാണ്. പരശ്ശതം ഗ്രാമങ്ങളിൽ ദീനിൻ്റെയും അറിവിൻ്റെയും വെളിച്ചം പകരുന്ന, മാറ്റത്തിൻ്റെ പുതിയ പ്രഭാതങ്ങളിലേക്ക് വാതായനങ്ങൾ തുറക്കുന്ന ഈ സംരംഭം കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. 2021- 22 അധ്യയന വർഷത്തിൽ 1000 മദ്രസകൾ, 50000 വിദ്യാർത്ഥികൾ, 25 മോഡൽ മഹല്ലുകൾ എന്ന നിർണായകമായ നാഴികക്കല്ല് പിന്നിടണമെന്ന് ഹാദിയ ആഗ്രഹിക്കുന്നു. ഉറുദു, ആസാമീസ്, ബംഗ്ല ഭാഷകളിൽ തയ്യാറാക്കി തികച്ചും സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന പാഠ പുസ്തകങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, മാനേജ്മെൻ്റ്, വിദ്യാർത്ഥികൾ, റൈഞ്ച് കോഡിനേറ്റർമാർ എന്നിവർക്ക് നിശ്ചിത ഇടവേളകളിൽ ട്രൈനിങ്ങുകൾ, ആർട് ഫെസ്റ്റുകൾ, പരീക്ഷകൾ, പരിശോധനകൾ, റൈഞ്ച് മീറ്റുകൾ, മോഡൽ ക്ലാസുകൾ..... എല്ലാം അടങ്ങിയതാണ് ഹാദിയ മോറൽ സ്കൂൾ പ്രൊജക്ട്. നാമെല്ലാവരും ചേർന്ന് നിർവഹിക്കേണ്ട ഉത്തരവാദിത്വം ഹുദവികൾ ഏറ്റെടുത്ത് നടത്തുകയാണ്. അവർക്ക് കൈത്താങ്ങാകാനെങ്കിലും നമുക്ക് കഴിയേണ്ടതുണ്ട്. ഈ വിശുദ്ധ റമളാനിൽ 'തആവുൻ' എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിച്ച് അവർ നമ്മുടെ സഹായം ആവശ്യപ്പെടുകയാണ്. ഇത് വായിക്കുന്ന എല്ലാവർക്കും വളരെ ലളിതമായി ഈ നൻമയിൽ പങ്ക് ചേരാനാവും. ഹാദിയ മോറൽ സ്കൂൾ പ്രൊജക്ടിൽ ഒരു വർഷം ഒരു വിദ്യാർത്ഥിയെ സ്പോൺസർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനാവശ്യമായ തുക കേവലം 500 രൂപയാണ്! ഒരു മദ്റസ ഒരു വർഷം സ്പോൺസർ ചെയ്യാനാണെങ്കിൽ വെറും 20000 രൂപയും!! നിങ്ങൾ നൽകുന്നതിൽ നിന്ന് ഒരു നയാ പൈസ പോലും കമ്മീഷൻ പറ്റില്ലെന്നും ദുർവിനിയോഗം ചെയ്യപ്പെടില്ലെന്നും ഗ്യാരൻ്റി!!! കേവലം 500 രൂപ കൊണ്ട്, ഒരു വിദ്യാർത്ഥി ഒരു വർഷം മുഴുവൻ ദീൻ പഠിക്കുന്നതിൻ്റെ പ്രതിഫലം നേടിയെടുക്കാൻ, 20000 രൂപ കൊണ്ട് ഒരു ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികളും ദീൻ പഠിക്കുന്നതിൻ്റെ പ്രതിഫലം നേടിയെടുക്കാൻ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ലല്ലോ?! ഈ ചിന്തനീയം വായിക്കുന്ന ഓരോരുത്തരും ഏറ്റവും ചുരുങ്ങിയത് ഒരു കുട്ടിയുടെ സ്പോൺസർഷിപ്പെങ്കിലും ഏറ്റെടുക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിനും കഴിയില്ലെങ്കിൽ ഈ സന്ദേശം കൂടുതലാളുകളിലേക്ക് എത്തിക്കാനെങ്കിലും ശ്രമിക്കുക. അങ്ങനെയെങ്കിലും ഈ വലിയ നന്മയിൽ നമുക്ക് പങ്ക് ചേരാം. (കൂടുതൽ വിവരങ്ങൾക്ക് / നിങ്ങൾ ഏറ്റെടുക്കുന്നുവെങ്കിൽ ബന്ധപ്പെടുക: സി.ടി.അബ്ദുൾ ഖാദർ: +91 85940 27776 +91 98460 74605 ജാബിർ ഹുദവി തൃക്കരിപ്പൂർ: 9605833603)
C.T.A.Khader