ചിന്തനീയം

11 Mar 2021

'' ഇന്ന് റജബ് 27 ൻ്റെ രാത്രിയാണ്. ഈ രാവിൻ്റെ പുണ്യം എല്ലാവർക്കുമറിയില്ല. അറിയുന്നവർക്കറിയാം. എൻ്റെ മാർഗദർശി, അബ്ദുൽ അസീസ് മാസ്റ്ററെ എല്ലാവർക്കുമറിയണമെന്നില്ല. അറിയേണ്ടവർക്കറിയാം!'' 12 വർഷങ്ങൾക്ക് മുമ്പ് ഇത് പോലൊരു റജബ് 27 ൻ്റെ രാവിൽ, വന്ദ്യ പിതാവിൻ്റെ വേർപാടിൽ വേപഥു പൂണ്ട് നിൽക്കുന്ന വേളയിൽ, ശൈഖുനാ പി.കെ.പി.ഉസ്താദ് എന്നോട് പതുക്കെപ്പറഞ്ഞ വാക്കുകൾ...... സ്വന്തം വീട്ടിൽ 11മക്കളെ സാക്ഷി നിർത്തി കലിമ ചൊല്ലി സന്തോഷത്തോടെ വന്ദ്യ പിതാവ് ലോകത്തോട് വിട പറയുന്നതിന് സാക്ഷിയായിരുന്നു, ഒരു നിമിത്തം പോലെ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിൻ്റെ അമരത്തെത്തിയ പി.കെ.പി.ഉസ്താദ്. വിട പറഞ്ഞ് ഒരു വ്യാഴവട്ടക്കാലമിപ്പുറവും പിതാവിൻ്റെ ഓർമകൾ ഊർജ്ജമായി, ആവേശമായി കൂടെയുണ്ട്. ' കർമയോഗി' എന്ന് വിശേഷിപ്പിക്കാം ഉപ്പയെ ഒറ്റ വാക്കിൽ. പക്ഷാഘാതവും വാഹനാപകടവും തൻ്റെ ശരീരത്തിലേൽപിച്ച ആഘാതങ്ങൾ വക വെക്കാതെ, അസാമാന്യമായ മനസ്സാന്നിധ്യത്തോടെ അവസാന നിമിഷം വരെ കർമ സജീവമായിരുന്നു ഉപ്പ. സമുദായത്തിന് വേണ്ടി മെഴുക് തിരി പോലെ ഉരുകിത്തീർന്നു. 1992 ലാണ് ഉപ്പാക്ക് പക്ഷാഘാതമുണ്ടായത്. ഞാൻ ഗൾഫിൽ നിന്ന് വിളിക്കുമ്പോൾ പിതാവ് കരയുന്നു. അദ്ദേഹം കരയുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. ''മോനേ, മരിക്കുന്നത് വരെ സമുദായ സേവനം ചെയ്യാനുള്ള ആരോഗ്യത്തിന് വേണ്ടി ദുആ ചെയ്യണം'' തൻ്റെ സമുദായ സേവനമെന്ന ദൗത്യം നിലച്ച് പോകുമോ എന്ന ആശങ്കയായിരുന്നു പിതാവിനെ കരയിച്ചത്. പക്ഷാഘാതത്തിൽ നിന്ന് കരകയറും മുമ്പാണ് വാഹനപകടമുണ്ടായത്. സമസ്ത ഓഫീസിലേക്ക് യോഗത്തിനായി പോവുകയാണ്. കോഴിക്കോട് പുതിയാപ്പ കടപ്പുറത്ത് വെച്ച് ഒരു ലോറിയും ഉപ്പയുടെ കാറും കൂട്ടിയിടിച്ചു. ഷുഗറും പ്രഷറും പക്ഷാഘാതാവും എല്ലാമായി പിതാവ് ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് തന്നെ കരുതിയതാണ്. പക്ഷേ, മനക്കരുത്തിൻ്റെയും പ്രാർത്ഥനകളുടെയും പിൻബലത്തിൽ വീണ്ടും സേവന രംഗത്ത് സജീവമായി. ഉപ്പാക്ക് ഖിദ്മത്ത് ചെയ്യാനായി എന്നതാണ്, ആ പദപങ്കജങ്ങളെ പിന്തുടരാനായി എന്നതാണ് എൻ്റെ ജീവിതത്തിലെ വലിയ സുകൃതമായി ഞാൻ കാണുന്നത്. വാഹനാപകടത്തിന് ദിവസങ്ങൾ മുമ്പ് വിവാഹം കഴിഞ്ഞ ഞങ്ങളുടെ ഹണിമൂൺ പോലും ഉപ്പയോടൊപ്പം ഹോസ്പിറ്റലിലായിരുന്നുവെന്ന് പറയാം.ഉപ്പയുടെ ആശീർവാദമാണ് എന്നെ ദീനീ സേവനത്തിൻ്റെ മേഖലയിലെത്തിച്ചത്. ഉപ്പയുടെ ഓർമകളോട് നീതി പുലർത്താനാവണം എന്ന പ്രാർത്ഥനയേ ഉള്ളൂ എപ്പോഴും, ആ വെളിച്ചം എപ്പോഴും മുന്നോട്ട് നയിക്കുമെന്ന പ്രത്യാശയും. പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ,

C.T.A.Khader