ഇന്നലെ ലോക വനിതാ ദിനമായിരുന്നു. ഏതെങ്കിലും ഒരു ദിവസം മാത്രം ആഘോഷിക്കപ്പെടേണ്ടതല്ല സ്ത്രീയുടെ ജീവിതവും അവളുടെ മഹത്വവും. സർവംസഹയാണ് സ്ത്രീ. അവനവന് വേണ്ടി എന്നതിനേക്കാൾ അപരർക്ക് വേണ്ടി ജീവിക്കുന്ന സമർപ്പണ സന്നദ്ധതയുടെ മറുനാമമാണ് സ്ത്രീ. അവൾ അമ്മയായും ഭാര്യയായും സഹോദരിയായും ജീവിതത്തിൽ തണലും വെളിച്ചവുമാകുന്നു. പരിശുദ്ധ ഇസ്ലാം സ്ത്രീയെ ഉന്നതമായ വിതാനത്തിൽ പ്രതിഷ്ഠിച്ചു. സ്ത്രീ മനുഷ്യനാണോ? മനുഷ്യനാണെങ്കിൽ തന്നെ ആത്മാവുണ്ടോ, ഇല്ലേ തുടങ്ങിയ ചർച്ചകൾ നടന്നിരുന്ന കാലത്താണ്, പെൺകുഞ്ഞ് ജീവനോടെ കുഴിച്ച് മൂടപ്പെട്ടിരുന്ന കാലത്താണ് സ്ത്രീത്വത്തിൻ്റെ മഹത്വം ഇസ്ലാം പ്രഖ്യാപിച്ചത്. മാതാവിൻ്റെ കാൽക്കീഴിലാണ് സ്വർഗമെന്ന് ഇസ്ലാം പറഞ്ഞ് വെച്ചു. സച്ചരിതയായ ഭാര്യയാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഓർമപ്പെടുത്തി. പെണ്ണിനെ പോറ്റുന്നത് സ്വർഗ ലബ്ധിക്ക് കാരണമാണെന്ന് പ്രോൽസാഹിപ്പിച്ചു. ഭർത്താവിൻ്റെ വീട്ടിലെ റാണിയായി അവളെ വാഴിച്ചു. പുരുഷൻ ഭരിക്കുന്നവ ( ഭർത്താവ്) നും സ്ത്രീ ഭരിക്കപ്പെടേണ്ടവ ( ഭാര്യ) ളും എന്നല്ല ഇസ്ലാം പറഞ്ഞത്, മറിച്ച് സ്ത്രീയും പുരുഷനും ഇണ തുണകളാണെന്നാണ്.(സൗജ്). സ്ത്രീ-പുരുഷ സമത്വം ഉട്ടോപ്യയാണ്. വാദിക്കുന്നവർക്ക് തന്നെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. ആൺ പെണ്ണിനെപ്പോലെയല്ല, പെണ്ണ് ആണിനെപ്പോലെയുമല്ല. സ്ത്രീക്ക് വേണ്ടത് സമത്വമല്ല. അമിത സ്വാതന്ത്ര്യവുമല്ല. സുരക്ഷിതത്വമാണ്. അത് പ്രദാനം ചെയ്യുന്ന ദർശനമാണ് ഇസ്ലാമിൻ്റേത്. ജീവിതത്തിലെ നല്ല പാതിയാണ് പെണ്ണ്. കുടുംബത്തിലെ വിളക്കാണ് പെണ്ണ്. പെണ്ണിനോട് നന്നായി പെരുമാറുന്നവരാണ് നിങ്ങളിൽ നല്ലവരെന്ന്, അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തിൻ്റെ സമുദ്ധാരകനായ മുഹമ്മദ് മുസ്ഥഫാ (സ്വ).
C.T.A.Khader