ഇന്നലെ വാലൻൈറൻസ് ഡേ / കമിതാക്കളുടെ ദിനമായിരുന്നു. നിസ്കാരത്തിൽ മാത്രമല്ല, എല്ലാറ്റിലും പടിഞ്ഞാറോട്ട് തിരിയുന്നത് ഒരു ട്രെൻ്റായി മാറിയ കാലത്ത് ഈ പാശ്ചാത്യൻ നിർമിത ആഭാസവും നമ്മുടെ സമുദായം ഏറ്റെടുത്തിട്ടുണ്ട്. പ്രണയം നമുക്ക് നിഷിദ്ധമൊന്നുമല്ല. അത് ഒരു മാനസിക വികാരമാണ്. മാനുഷികവുമാണ്. അതിനെ ഒരിക്കലും ഇസ്ലാം പൂർണമായും റദ്ദ് ചെയ്യില്ല. പക്ഷേ, എല്ലാറ്റിനുമെന്ന പോലെ ഇതിനും പരിധികളുണ്ട്. പരിമിതികളുണ്ട്. ആര്, ആരെ, എങ്ങനെ, എപ്പോൾ പ്രണയിക്കണം എന്ന ചിട്ടവട്ടങ്ങളുണ്ട്. ഏറ്റം മധുരതരമായ പ്രണയം ദിവ്യ പ്രണയമാണ്. അല്ലാഹുവിനോടുള്ള പ്രണയം. അല്ലാഹുവിനെ പ്രണയിക്കുകയാണോ വേണ്ടത് എന്ന് ചോദിച്ചാൽ, അതെ, പ്രണയിക്കുകയാണ് വേണ്ടത് എന്ന് തന്നെയാണ് ഉത്തരം. പക്ഷേ, അത് എല്ലാവർക്കും സാധ്യമായ ഒന്നല്ല തന്നെ. ഈമാനിൻ്റെ ഉന്നത തലത്തിലെത്തുമ്പോൾ അത് പ്രണയമായി മാറുന്നു. ആ പ്രണയത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലാണ് റാബിയതുൽ അദവിയ്യ (റ) ' എന്നെ നരകത്തിലിട്ട് കരിച്ചാലും എനിക്ക് സ്വർഗം നിഷേധിച്ചാലും റബ്ബിൻ്റെ ലിഖാഉ മതി'യെന്ന് പ്രഖ്യാപിച്ചത്. സ്വർഗം കത്തിക്കാനും നരകം അണക്കാനും കയ്യിൽ വെള്ളവും തീയുമായി ഓടി നടന്നത്. ഹബീബ് (സ്വ)യോടുള്ള പ്രണയം വിശ്വാസിയുടെ നിർബന്ധ ബാധ്യതയാണ്. സ്വന്തക്കാരേക്കാളും ബന്ധുക്കളേക്കാളും എന്തിനേറെ, സ്വശരീരത്തേക്കാളും എന്നെ പ്രണയിക്കുന്നത് വരെ നിങ്ങളുടെ വിശ്വാസം പൂർണമാകിലെന്ന് അവിടുന്ന് താക്കീത് ചെയ്തു. പ്രണയം വിശ്വാസത്തിൻ്റെ സുഗന്ധമാണ്. മൂന്ന് കാര്യങ്ങളുണ്ടായാൽ ഈമാനിൻ്റെ മാധുര്യം ലഭിക്കും. അതിലൊന്ന് അല്ലാഹുവിനോടും റസൂലിനോടുമുള്ള അങ്ങേയറ്റത്തെ പ്രണയമാണ്. മറ്റൊന്ന്, ഇതരരോടുള്ള പ്രണയം പോലും അല്ലാഹുവിന് വേണ്ടിയായിരിക്കുക എന്നതാണ്. വിശ്വാസികൾ പരസ്പരം പ്രണയിക്കണം.അത് പക്ഷേ, അല്ലാഹുവിന് വേണ്ടിയായിരിക്കണം. കലർപ്പില്ലാത്ത പ്രണയം. തനിക്കിഷ്ടമുള്ളത് തൻ്റെ വിശ്വാസീ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ വിശ്വാസം പൂർണമാവുകയില്ലെന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം. അല്ലാഹുവിന് വേണ്ടി നിങ്ങൾ മറ്റൊരാളെ സ്നേഹിക്കുന്നുവെങ്കിൽ ആ സ്നേഹം തുറന്ന് പറയണമെന്ന് കൂടി പുണ്യ നബി (സ്വ) പഠിപ്പിക്കുന്നുണ്ട്. ഭാര്യയും ഭർത്താവും, മാതാപിതാക്കളും മക്കളും, സഹോദരീ സഹോദരൻമാർ പരസ്പരം പ്രണയിക്കണം. അതില്ലാത്തതാണ് സകല പ്രശ്നങ്ങളുടെയും കാരണം. സ്നേഹവും പ്രണയവും കരുതലും കിട്ടേണ്ടിടത്ത് നിന്ന് കിട്ടാതാവുമ്പോഴാണ് മറ്റിടങ്ങളിലേക്ക് തേടിപ്പോവുന്നത്. നിഷിദ്ധവും അവിഹിതവുമായ പ്രണയങ്ങളുണ്ടാവുന്നത്. നമ്മുടെ മക്കളും ഭാര്യമാരും ചതിക്കുഴികളിൽ വീഴുന്നത്. ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നി. അയാളത് മറച്ചു വെച്ചു. വിശുദ്ധിയും ചാരിത്ര്യവും കാത്തു സൂക്ഷിച്ചു.നിഷിദ്ധമായ ഒന്നിലേക്കും ആ പ്രണയം വഴി മാറിയില്ല. അങ്ങനെ അയാൾ മരണപ്പെട്ടാൽ ശഹീദാണെന്ന അർത്ഥത്തിലുള്ള ഒരു ഹദീസുണ്ട്. ദുർബലമായ ഹദീസാണെന്നും അല്ല നിർമിതമാണെന്നും പണ്ഡിതൻമാർക്കിടയിൽ ചർച്ച ഉണ്ടെങ്കിലും അതിൻ്റെ ആശയം സാധുവാണെന്നാണ് പണ്ഡിത മതം. അത് കൊണ്ട് നമുക്ക് പ്രണയിക്കാം, പ്രണയിക്കേണ്ടവരെ, പ്രണയിക്കാവുന്നവരെ. പ്രണയിക്കേണ്ടത് പോലെ. 'സ്നേഹമാണഖില സാരമൂഴിയിൽ'.
C.T.A.Khader