ചിന്തനീയം പ്രിയപ്പെട്ട അബ്സാർ ഭായി വിട പറഞ്ഞിട്ട് ഒരാഴ്ച പൂർത്തിയാവുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടുംബത്തിലൊരാളായോ കൂടെപ്പിറപ്പിനെപ്പോലെയോ കൂടെത്തന്നെ ഉണ്ടായിരുന്ന അബ്സാറിൻ്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല. അല്ലാഹു അവന് പൊറുക്കട്ടെ! എന്നെക്കുറിച്ച് തന്നെ ചിന്തിക്കാനും ആലോചിക്കാനും കൂടിയാണ് അബ്സാറിൻ്റെ മരണം നിമിത്തമായത്. ഈയുള്ളവനേക്കാൾ പ്രായം കുറവാണ് അബ്സാറിന്.പ്രായം മരണത്തിനൊരു മാനദണ്ഡമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. മാറാനും നന്നാവാനും ഇനിയുമൊരുപാട് സമയമുണ്ടെന്ന് ധരിച്ച് വശായ ഞാനറിയുന്നില്ല മരണം ചെരുപ്പിൻ്റെ വാറിനേക്കാൾ എന്നോടടുത്ത് നിൽക്കുന്നുണ്ടെന്ന്! കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു മെസ്സേജ് കണ്ടു. പൂജ്യം മുതൽ 63 വരെ അക്കങ്ങൾ രേഖപ്പെടുത്തിയ ഒരു ടേബിൾ. 39 വരെയുള്ള അക്കങ്ങൾക്ക് കുറുകെ ഒരു വരയുണ്ട്. കൂടെ ഒരു വോയ്സുമുണ്ട്. പറയുന്നതാരാണെന്നറിയില്ലെങ്കിലും പറയുന്നത് മുഴുവൻ പൊരുളുകളായിരുന്നു. ആ ശബ്ദ സന്ദേശത്തിൻ്റെ ആകെത്തുക ഇങ്ങനെയാണ്: 'മനുഷ്യൻ്റെ ശരാശരി ആയുസ്സ് 63 ആണെന്ന് വെക്കാം. നബി(സ്വ)യുടെയും സിദ്ദീഖ്, ഉമർ (റ) യുടെയുമൊക്കെ പ്രായമാണത്. 39 വർഷം ഞാൻ ജീവിച്ചു. 63 വയസ് വരെ ഞാൻ ജീവിച്ചാൽ തന്നെ ബാക്കിയുള്ളത് ചുരുങ്ങിയ വർഷങ്ങൾ. കഴിഞ്ഞ് പോയ കാലത്ത്, കൊഴിഞ്ഞ് പോയ വർഷങ്ങളിൽ ഞാനെന്തൊക്കെ ചെയ്തു? കടന്ന് പോയ കാലം ഇനിയെനിക്ക് ഒന്നിനും ഉപകാരപ്പെടില്ല. ഇനിയൊരിക്കലും തിരിച്ച് വരില്ല. ഇനിയെനിക്ക് എത്ര കാലം ബാക്കി? ഇനിയെന്തൊക്കെ ചെയ്യാൻ പറ്റും?....' നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണിത്. ഈയുള്ളവന് 52 വയസ്സായി. ഇനി ഒരു 10 വർഷം കൂടി കിട്ടിയാലായി. അതിൽ ഉറങ്ങിയും തിന്നും കുടിച്ചുമൊക്കെ കുറേ കാലം പോവും. പിന്നെ, എൻ്റെ ആയുസ്സിൻ്റെ കണക്ക് പുസ്തകത്തിൽ ബാക്കിയാവുന്നതെന്താണ്? ഞാനും നിങ്ങളും ഇവിടെ പഥികരാണ്. അബ്സാർ ഭായി ഒരൽപം നേരത്തേ പോയന്നേയുള്ളൂ. നമ്മളും പിന്നാലെ പോകേണ്ടവരാണ്. പഥികൻ്റെ കയ്യിൽ പാഥേയം വേണം. എൻ്റെ കയ്യിലെന്തുണ്ട്? പഥികന് ചെന്ന് ചേരാനുള്ള ലക്ഷ്യത്തെക്കുറിച്ച് ബോധം വേണം. അബോധത്തിൻ്റെ ചുഴിയിലകപ്പെട്ട എനിക്കെന്ത് ബോധം ? പഥികന് ലക്ഷ്യസ്ഥാനത്തെത്താൻ മുന്നൊരുക്കങ്ങൾ വേണം. പ്രയത്നങ്ങൾ വേണം. ഞാനെന്ത് ചെയ്തു? എൻ്റെ കയ്യിലെന്തുണ്ട്?....... ഈ ചിന്തകൾ എന്നെ മഥിക്കുന്നുണ്ട്. അബ്സാർ ഭായി ഭാഗ്യവനാണ്. അല്ലെങ്കിൽ, ബീഹാറിലെ കിഷൻഗഞ്ചിൽ ഏതോ കുഗ്രാമത്തിൽ ആരുമറിയാതെ മരിച്ച് മടങ്ങുമായിരുന്ന ആ സഹോദരന് വേണ്ടി ഇത്രയും കരങ്ങളുയരുമായിരുന്നോ? ഇത്രയും പ്രാർത്ഥനകൾ മുഴങ്ങുമായിരുന്നോ? മഹാനായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ എല്ലാ തിരക്കുകളും മാറ്റി വെച്ച്, ഒരു രാത്രി മുഴുവൻ ഉറക്കിളച്ച് അവനെ യാത്രയാക്കാൻ ആയിരക്കണക്കിന് കിലോ മീറ്ററുകൾ താണ്ടിയെത്തിയത് വെറുതേയാണോ? അബ്സാർ തൻ്റെ ജീവിതത്തെ അടയാളപ്പെടുത്തിയാണ് കടന്ന് പോയത്. മരിച്ചാലും മായാത്ത അടയാളപ്പെടുത്തലുകളുണ്ടോ നമുക്ക് ? ഞാൻ എന്നോട് ചോദിക്കണം. നിങ്ങളോട് ചോദിക്കണം.
CT.A.Kadher