ചിന്തനീയം

08 Jul 2022

ഇന്ന് ഹാജിമാർ അറഫയിൽ സംഗമിക്കുന്നു. അറഫയാണ് ഹജ്ജ് എന്ന് നബി(സ്വ)യുടെ തിരുവരുളുണ്ട്. അല്ലാഹു തൻ്റെ ദാസൻമാരെ നോക്കി ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ദിവസമാണിത്.ഏറ്റവും ഉത്തമമായ പ്രാർത്ഥന അറഫാ ദിനത്തിലെ പ്രാർത്ഥനയാണെന്നും അറഫാ ദിനത്തോളം അല്ലാഹു തൻ്റെ അടിമകളെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസമില്ലെന്നും അറഫാ ദിനത്തിലുള്ളതിനേക്കാളേറെ നിന്ദിതനും നീചനും കോപാകുലനുമായി പിശാചിനെ മറ്റൊരു ദിവസത്തിലും കാണാനാകില്ലെന്നും ഹദീസുകളിലുണ്ട്. ഇത് പോലൊരു അറഫാ ദിനത്തിലാണ് ദീൻ പൂർത്തീകരിച്ചിരിക്കുന്നുവെന്ന ദൈവിക പ്രഖ്യാപനമുണ്ടായതെന്നതും ശ്രദ്ധേയമാണ്. നിങ്ങള്‍ക്കു ഇന്നു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു എന്ന സൂറത്തുൽ മാഇദയിലെ മൂന്നാം സൂക്തം അവതീർണമായത് നബി (സ്വ) ഹജ്ജത്തുൽ വിദാഇയിൽ അറഫാത്തിലെ കുന്നിൽ നിൽക്കുമ്പോഴാണ് . അറഫ തിരിച്ചറിവിന്റെ ഇടം കൂടിയാണ്. തന്നെത്തന്നെ, തന്റെ ചുറ്റുമുള്ളവരെ, തന്റെ നാഥനെ , തന്റെ ഉത്തരവാദിത്വങ്ങളെ , തന്റെ ദൗത്യങ്ങളെ.... എല്ലാം തിരിച്ചറിയാനുള്ള ഒരിടം .ഇതെല്ലാം തിരിച്ചറിയാനുള്ള മഹാവിളംബരം മുഴങ്ങിയതും ഇവിടെയാണ്: നബി(സ്വ)യുടെ വിട വാങ്ങൽ പ്രഭാഷണം. ഏതാനും മിനുട്ടുകൾ മാത്രം നീണ്ട് നിന്ന ഒരു ലഘു പ്രഭാഷണമായിരുന്നു അത്. പക്ഷേ, അതിലില്ലാത്തതൊന്നുമില്ല. നൂറ്റാണ്ടുകൾക്കിപ്പുറവും ആ പ്രഭാഷണം ചർച്ച ചെയ്യപ്പെടുന്നു. ഓ, ജനങ്ങളേ / മനുഷ്യരേ എന്ന് സംബോധന ചെയ്ത് ആരംഭിച്ച പ്രഭാഷണത്തിൽ വ്യക്തി, സമൂഹം, കുടുംബം, വിശ്വാസം, മതം, അനുഷ്ഠാനങ്ങൾ, രാഷ്ട്രീയം, സാമ്പത്തികം, നീതി ന്യായം, മനുഷ്യാവകാശം..... അങ്ങനെ അവിടുന്ന് സ്പർശിക്കാത്ത മേഖലകളില്ല. സാമൂഹികമായ ബാധ്യതകൾ ഊന്നിപ്പറഞ്ഞു. സൃഷ്ടാവിനോടുള്ള കടമകളോളം പ്രധാനമാണ് സൃഷ്ടികളോടുള്ള കടമകളെന്നും കേവലം അനുഷ്ഠാനങ്ങളിലൊതുങ്ങുന്നതല്ല ഇസ്ലാം, മറിച്ച് വൈയക്തികവും സാമൂഹികവും കൗടുംബികവുമായ എല്ലാ കാര്യങ്ങളേയും സമഗ്രമായി സ്പർശിക്കുന്നതാണ് ഇസ്ലാമെന്നും പ്രഖ്യാപിക്കുകയായിരുന്നു പുണ്യ നബി(സ്വ). ചരിത്ര പ്രസിദ്ധമായ ആ പ്രഭാഷണം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം : ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല. ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി . വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേര്‍പ്പെടാതിരിക്കുക. അങ്ങനെചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും. ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്. ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ. അറഫയിൽ നിന്ന് ഓരോ ഹാജിയും സ്വീകരിക്കേണ്ട സന്ദേശവും ഇതാണ്. ഈ സന്ദേശം സ്വജീവിതത്തിലൂടെ വിളംബരപ്പെടുത്താന് ഹാജിക്ക് കഴിയണം. അറഫാ പ്രഭാഷണത്തിൻ്റെ ജീവിക്കുന്ന മാതൃകയാവാൻ കഴിയണം. എങ്കിലേ, ഹാജി ഹജ്ജിനായി ചെലവഴിക്കുന്ന സമയം, സമ്പത്ത്, അധ്വാനം, അവൻ്റെ സഹനങ്ങൾ.... എല്ലാം സാർത്ഥകമാവുകയുള്ളൂ.

CT.A.Kadher