ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് നാളെ (വ്യാഴം) തുടക്കമാവുകയാണ്. തർവിയത്തിൻ്റെ ദിനമായ നാളെ രാപകൽ മിനയിൽ തങ്ങുന്ന ഹാജിമാർ വെളളിയാഴ്ച നടക്കുന്ന അറഫ സംഗമത്തിന് സജ്ജരാകും. ലോകത്തിൻ്റെ അഷ്ടദിക്കുകളിൽ നിന്നായി പത്ത് ലക്ഷം ഹാജിമാരാണ് ഇത്തവണ ടെൻ്റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിൽ സംഗമിക്കുക. നാളെ സുബ്ഹിയോടെ തീർത്ഥാടകർ മിനയിലെത്തിച്ചേരും.ഇതിനായി ഇന്ന് തന്നെ ഹാജിമാർ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും.ഇന്ത്യൻ തീർത്ഥാടകർ ഇന്ന് വൈകിട്ട് 4 മണിയോടെ മിനയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ടാവും. ഹജ്ജ് കർമത്തിനിടെ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചെലവിടുന്ന പുണ്യ നഗരമാണ് മിന. ദുൽഹിജ്ജ 8 നും പത്ത് മുതൽ 13 വരെയുള്ള ദിവസങ്ങളിലും ഹാജിമാർ താമസിക്കുന്നത് മിനയിലാണ്. ഹജ്ജ് തുടങ്ങുന്ന ദിവസവും അവസാനിക്കുന്ന ദിവസവും ഹാജിമാർ മിനയിലാണുണ്ടാവുക. മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് ഏഴ് കിലോ മീറ്റർ അകലെയാണ് മിന സ്ഥിതി ചെയ്യുന്നത്. പൈശാചിക പ്രലോഭനത്തിനെതിരായ പ്രതിരോധത്തിൻ്റെ പ്രതീകമായി ഹാജിമാർ കല്ലെറിയുന്ന ജംറകൾ മിനയിലാണ്. മദീനയിലേക്കുള്ള നബി(സ്വ)യുടെ പലായനത്തിന് മുമ്പ് രണ്ട് അഖബ (ഉടമ്പടി)കൾ നടന്നതും ഖുർആനിൽ അവസാനമായി അവതരിച്ച പൂർണാധ്യായം 'സൂറത്തുന്നസ്ർ' 'ഇറങ്ങിയതും ഇവിടെയാണ്. മിനയിലെ മസ്ജിദുൽ ഖൈഫ് നിരവധി പ്രവാചകൻമാരുടെ പാദസ്പർശം കൊണ്ട് ധന്യമായ ഇടമാണ്. മൂന്നര കിലോ മീറ്റർ നീളത്തിലും ആറര കിലോമീറ്റർ ചുറ്റളവിലും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മിന. 25 ലക്ഷം ചതുരശ്ര മീറ്ററിലായി രണ്ട് ലക്ഷത്തോളം തമ്പുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 26 ലക്ഷം പേർക്ക് ഇവിടെ താമസിക്കാം. അറഫാത്തിലെ ജബലുർറഹ്മയിൽ നിന്ന് ആരംഭിച്ച് മുസ്ദലിഫയിലൂടെ കടന്ന് പോകുന്ന ലോകത്തെ ഏറ്റവും നീളം കൂടിയ കാൽനട പാത മിനയിലാണുള്ളത്. അറഫ സംഗമത്തിന് ഹാജിമാർ മനസ്സും ശരീരവും പാകപ്പെടുത്തുന്ന ദിനമാണ് യൗമുത്തർവിയ (ദുൽഹിജ്ജ 8 ). ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ത്യാഗോജ്വലമായ, ഇബ്രാഹിം നബി(അ) പ്രിയ പുത്രൻ ഇസ്മാഈൽ (അ)നെ ബലി നൽകാൻ സന്നദ്ധനായ സംഭവം നടന്നതും മിനാ മലഞ്ചെരുവിലാണ്. തങ്ങൾക്കുള്ളതെല്ലാം അല്ലാഹുവിന് ബലി നൽകാനുള്ള ത്യാഗസന്നദ്ധതയോടെയാണ് വിശ്വാസികൾ മിനയിൽ ഒരുമിച്ച് കൂടുന്നത്. സ്വേച്ഛകളേക്കാൾ പ്രധാനം അല്ലാഹുവിൻ്റെ താൽപര്യങ്ങളാണെന്ന് വിശ്വാസി ഹജ്ജിലൂടെ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. 'മിനയുടെ കാര്യം അൽഭുതം തന്നെ. ഇടുങ്ങിയ ആ ഭൂമിയിൽ ഹാജിമാർ ഇറങ്ങിയപ്പോൾ അത് വിശാലമായി '- സ്വഹാബികൾ ഒരിക്കൽ പുണ്യ നബിയോട് പറഞ്ഞു. 'മിന ഗർഭപാത്രം പോലെയാണ്. ഗർഭം ധരിക്കുമ്പോൾ അത് വിശാലമാകുമല്ലോ ' - നബി (സ്വ)യുടെ പ്രതിവചനം.
CT.A.Kadher