ചിന്തനീയം

27 Jan 2022

ഫാപിൻസ് കമ്മ്യൂണിറ്റി കോളേജ് ചെയർമാൻ എന്ന നിലയിൽ, കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാറുമായി ഒരു എം.ഒ.യു. കഴിഞ്ഞ ദിവസം ഒപ്പിട്ടു. യൂണിവേഴ്സിറ്റിയുടെ രണ്ട് കോഴ്സുകൾ (പി. ജി.ഡി.സി.പി, പി.ജി.ഡി.എൽ.ഡി) അടുത്ത ഒരു അധ്യയന വർഷത്തിൽ നടത്താനുള്ള അവകാശമാണ് രജിസ്ട്രാർ ഫാപിൻസിന് നൽകിയിരിക്കുന്നത്. 2014 മുതൽ എല്ലാ വർഷവും തുടരുന്ന ഒരു ചടങ്ങാണിത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗണ്സിലിങ് സൈക്കോളജി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിങ് ഡിസബ്ളിറ്റി - ഈ രണ്ട് കോഴ്സുകളാണ് ഫാപിൻസ് കമ്മ്യൂണിറ്റി കോളേജ് പ്രൊവൈഡ് ചെയ്യുന്നത്. ഇക്കാലയളവിനുള്ളിൽ, സമൂഹത്തിൻ്റെ വിവിധ തുറകളിലുളളവർ, വ്യത്യസ്തമായ പ്രവർത്തന മേഖലകളിലുള്ളവർ ഈ രണ്ട് കോഴ്സുകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിക്കഴിഞ്ഞു. അതിൽ പൊതു പ്രവർത്തകരുണ്ട്, അധ്യാപകരുണ്ട്, പരിശീലകരുണ്ട്, അഭിഭാഷകരും എഞ്ചിനീയർമാരുമുണ്ട്, സർക്കാർ ഉദ്യോഗസ്ഥരുണ്ട്, മത പണ്ഡിതരും പ്രഭാഷകരുമുണ്ട്.... കാസറഗോഡ് മുതൽ മധ്യ കേരളം വരെയുള്ള വിവിധ ജില്ലകളിൽ നിന്ന് വന്ന് ഫാപിൻസിൽ പഠിച്ച് പിരിഞ്ഞവർ. അവരുടെ പ്രൊഫഷണൽ ലൈഫിൽ ഈ കോഴ്സുകളുടെ ഗുണപരമായ പ്രതിഫലനം കാണുന്നുവെന്ന ഫീഡ് ബാക്കുകൾ മനസ്സ് നിറക്കുന്നുണ്ട്. വടക്കേ മലബാറിൻ്റെ മാനസികാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലാണ് ഫാപിൻസ് നടത്തുന്നത്. വിശിഷ്യാ, ലേണിങ് ഡിസബ്ളിറ്റി - പഠന വൈകല്യം - എന്ന വലിയൊരു പ്രതിസന്ധിയെ സംബോധന ചെയ്യാനും പരിഹാരം കാണാനുമാണ് പ്രധാനമായും ഫാപിൻസ് ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഈ മേഖലയിൽ ഒരു പി.ജി.ഡിപ്ലോമയുടെ കോഴ്സ് ഫാപിൻസ് രൂപപ്പെടുത്തി യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ച് അംഗീകാരം നേടിയെടുത്തത്. നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പി.ജി.ഡി.എൽ.ഡി. നൽകുന്ന ഏക സ്ഥാപനം ഫാപിൻസാണ്. പലരും യഥാവിധി അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയാണ് പഠന വൈകല്യം. പുതിയ തലമുറയെ അത് ഗൗരവതരമായി ബാധിക്കുന്നു. കുട്ടികളുടെ പ്രശ്നം പഠന വൈകല്യമാണെന്ന് തിരിച്ചറിയാൻ പോലും രക്ഷിതാക്കൾക്കും അധ്യാപകർക്കും സാധിക്കാത്ത സാഹചര്യം. അത് കൊണ്ട് തന്നെ, അത്തരം കുട്ടികളെ എഴുതിത്തള്ളുകയാണ് പതിവ്. ഇത് അവരുടെയും സമൂഹത്തിൻ്റെയും ഭാവിയെ ബാധിക്കും. ചരിത്രത്തിൽ അറിയപ്പെട്ട പല മഹാൻമാരും പ്രതിഭകളും പഠന വൈകല്യ പ്രശ്നങ്ങളുണ്ടായിരുന്നവരാണ്. കൃത്യമായ പരിചരണവും പരിശീലനവും ലഭിച്ചാൽ മറികടക്കാവുന്നതാണ് ഈ പ്രശ്നം. ഈ ബോധം സമൂഹത്തിന് പകരാൻ ഫാപിൻസ് കൂടുതൽ വിപുലമായ പദ്ധതികൾ വിഭാവനം ചെയ്ത് മൂന്നോട്ട് പോവുകയാണ്.

C.T.A Kadhar