ചിന്തനീയം

16 Mar 2021

അന്തരീക്ഷത്തിൽ ചൂട് വർധിക്കുകയാണ്. ജലാശയങ്ങൾ വറ്റി വരളുന്നു. അത്യുഷ്ണത്തെ നേരിടാൻ നാം സ്വയം മുൻകരുതലെടുക്കുന്നത് പോലെത്തന്നെ നമ്മുടെ സഹജീവികളായ പക്ഷിമൃഗാദികളേയും പരിഗണിക്കേണ്ടതുണ്ട്. കേരള പോലീസിൻ്റെ ഈ വീഡിയോ നൽകുന്ന സന്ദേശം ചെറുതല്ല. പക്ഷികളും മൃഗങ്ങളും നമ്മെപ്പോലെ തന്നെ ഈ ഭൂമിയുടെ അവകാശികളാണ്. പ്രപഞ്ചത്തിൻ്റെ നിലനിൽപ് തന്നെ അവയുടെ നിലനിൽപിനെ ആശ്രയിച്ചാണ്. മനുഷ്യവംശത്തെപ്പോലെത്തന്നെ പ്രത്യേകം വംശങ്ങളും സമൂഹങ്ങളുമാണ് മറ്റ് ജീവജാലങ്ങളുമെന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. പക്ഷി - മൃഗ സംരക്ഷണത്തിൻ്റെയും പ്രകൃതി സ്നേഹത്തിൻ്റെയും ഉദാത്തമായ സന്ദേശമാണ് ഇസ്ലാം നൽകുന്നത്. സൃഷ്ടികൾ മുഴുവൻ അല്ലാഹുവിൻ്റെ ആശ്രിതരാണെന്നും അല്ലാഹുവിൻ്റെ ആശ്രിതർക്ക് ഏറ്റം ഉപകാരം ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഏറ്റം ഇഷ്ടമെന്നും ഹദീസിലുണ്ട്. നബി(സ്വ) അനുചരർക്ക് ഒരു മനുഷ്യൻ്റെ അനുഭവം വിവരിച്ച് കൊടുത്തു. അയാളൊരു വഴി പോകുമ്പോൾ കടുത്ത ദാഹം. അടുത്ത് കണ്ട കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ദാഹം ശമിപ്പിച്ച് തിരിച്ച് കയറി. അപ്പോഴാണ് ഒരു നായ ദാഹം സഹിക്കാനാവാതെ മണ്ണ് കപ്പുന്നത് കാണുന്നത്. നായയുടെ അവസ്ഥ മനസ്സിലാക്കി അയാൾ വീണ്ടും കിണറ്റിലിറങ്ങി. തൻ്റെ ഖുഫ്ഫയിൽ വെള്ളം ശേഖരിച്ചു.തിരിച്ച് കയറി നായയെ കുടിപ്പിച്ചു. അല്ലാഹു ആ നൻമയെ അംഗീകരിച്ചു. അയാളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു. അനുചരൻമാർ സംശയമുന്നയിച്ചു: നബിയേ, മൃഗങ്ങൾക്ക് നൻമ ചെയ്താലും പ്രതിഫലം ലഭിക്കുമോ? നബി(സ്വ) പ്രതിവചിച്ചു: 'അതെ, പച്ചക്കരളുള്ള എല്ലാ വസ്തുക്കളിലും നിങ്ങൾക്ക് പ്രതിഫലമുണ്ട്' നായക്ക് വെള്ളം കൊടുത്തത് കാരണം വ്യഭിചാരിണി സ്വർഗസ്ഥയായതും ഹബീബ് (സ്വ) പറഞ്ഞ് കൊടുത്തിട്ടുണ്ട്. നാട് അത്യുഷ്ണത്തിലേക്ക് നീങ്ങുമ്പോൾ, നമ്മുടെ സഹജീവികൾക്കായി ഒരു തണ്ണീർക്കുടം കരുതി വെക്കാം. അയത്ന ലളിതമായി ചെയ്യാനാവുന്ന വലിയൊരു നൻമ. അളവില്ലാത്ത പ്രതിഫലവും.....